പിണറായി വിജയനെ ഒഴിവാക്കി സോണിയാ ഗാന്ധി, കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ശക്തമായ എതിർപ്പ്!
ദില്ലി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി തുടരാന്‍ തീരുമാനിച്ചതിന് പിന്നാലെ പ്രതിപക്ഷ ഐക്യത്തിനുളള കരുക്കള്‍ നീക്കുകയാണ് സോണിയാ ഗാന്ധി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഈ നീക്കത്തില്‍ സോണിയാ ഗാന്ധിക്കൊപ്പമുളളത്.
നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റി വെക്കുന്നത് അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്തിരിക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗം ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിനുളള കാഹളം കൂടിയാണ്. എന്നാല്‍ ഈ കൂട്ടായ്മയിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം ഇല്ലെന്നത് ശ്രദ്ധേയമാണ്.
പ്രതിപക്ഷ ഐക്യമുണ്ടാക്കാൻ
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ദേശീയ തലത്തില്‍ ബിജെപിക്കെതിരെ മൂന്നാം മുന്നണി രൂപീകരിക്കാനുളള കോണ്‍ഗ്രസ് നീക്കം കാര്യമായ ഫലമുണ്ടാക്കിയിരുന്നില്ല. മായാവതി അടക്കമുളള ചില പ്രതിപക്ഷ നേതാക്കള്‍ കോണ്‍ഗ്രസിന്റെ പദ്ധതിക്ക് തുരങ്കം വെയ്ക്കുകയായിരുന്നു. വീണ്ടും മോദിക്കെതിരെ ഒരു പ്രതിപക്ഷ ഐക്യമുണ്ടാക്കാനാണ് സോണിയാ ഗാന്ധി ഒരു ശ്രമം കൂടി നടത്തുന്നത്.
മുഖ്യമന്ത്രിമാരുടെ യോഗം
നേരത്തെ കൊവിഡ് പ്രതിരോധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സോണിയാ ഗാന്ധി പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. ഇപ്പോള്‍ കൊവിഡ് കാലത്ത് ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്താനുളള തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.
Recommended Video
7 മുഖ്യമന്ത്രിമാർക്ക് ക്ഷണം
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കൂടാതെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അടക്കമുളള 7 മുഖ്യമന്ത്രിമാർക്ക് യോഗത്തിലേക്ക് ക്ഷണമുണ്ട്. ഉദ്ധവ് താക്കറെ യോഗത്തില്‍ പങ്കെടുത്തേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
പിണറായിയുടെ അസാന്നിദ്ധ്യം
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സോണിയാ ഗാന്ധി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും അ്‌ദ്ദേഹം പങ്കെടുക്കാന്‍ വിസമ്മതിച്ചതായും വിവരങ്ങളുണ്ട്. സോണിയ വിളിച്ച മുഖ്യമന്ത്രിയുടെ യോഗത്തില്‍ ശ്രദ്ധേയമായ മറ്റൊരു അസാന്നിദ്ധ്യം കേരള മുഖ്യമന്ത്രി പിണറായി വിജയന്റേതാണ്. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിനൊപ്പമാണ് ഇടതുപക്ഷം നില്‍ക്കുന്നത്.
കോൺഗ്രസ് എതിർത്തു
ഇന്നത്തെ യോഗത്തില്‍ പിണറായി വിജയനേയും ഉള്‍പ്പെടുത്താന്‍ സോണിയാ ഗാന്ധി ഉദ്ദേശിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിണറായിയെ സോണിയ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗത്തിന് ക്ഷണിക്കാതെ ഒഴിവാക്കിയിരിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് രൂക്ഷ എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പിണറായിയെ സോണിയ ഒഴിവാക്കിയത് എന്നാണ് സൂചന.
സര്‍ക്കാരിനെതിരെ തുറന്ന പോര്
ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് സ്വര്‍ണ്ണക്കടത്ത് കേസ് ആയുധമാക്കി പിണറായി സര്‍ക്കാരിനെതിരെ തുറന്ന പോര് തന്നെ നടത്തുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് കേസില്‍ പങ്കുണ്ടെന്നും മുഖ്യമന്ത്രി രാജി വെക്കണം എന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയം കൊണ്ടു വന്നിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.