'ജോയ് ആലുക്കാസ് കൊവിഡ് ബാധിച്ചു മരിച്ചു'; പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്
തിരുവനന്തപുരം; ജോയ് ആലുക്കാസ് ഗ്രൂപ്പ് സ്ഥാപകൻ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം. വാട്സ് ആപ്പിലും ഫേസ്ബുക്കിലുമാണ് ഇത്തരത്തിൽ വ്യാജ പ്രചരണം നടക്കുന്നത്. പ്രചരിക്കുന്നത് വാർത്തകൾ വ്യാമജമാണെന്നും അദ്ദേഹം സുരക്ഷിതനാണെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് അറിയിച്ചു
'ജോയ് അറക്കൽ (52) (ജോയ് ആലുക്കാസ് സ്ഥാപകൻ) ദുബൈയിൽ മരിച്ചു. അതാണ് ജീവിതം. മനുഷ്യർ നിസാരരാണ്. നോക്കൂ അദ്ദേഹത്തിന്റെ വീടും ബാങ്ക് ബാലൻസും. കൊവിഡിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു', എന്നാണ് പ്രചരിക്കുന്നത്. കേരളത്തിൽ നിന്നുള്ള മറ്റൊരു വ്യവസായിയായ ജോയ് അറക്കലിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് വ്യാജ വാർത്തകൾ പ്രചരിക്കുന്നത്.
ഏപ്രിൽ 23 നാണ് 54 കാരനായ ജോയ് അറക്കൽ മരിച്ചത്. ഹൃദയാഘാതമായിരുന്നുവെന്നാണ് ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ജോയ് അറക്കൽ ബിസിനസ് ബേയിലെ 14ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബുർ ദുബായ് അറിയിച്ചിരുന്നു. ഇരുപത് വർഷത്തോളമായി യുഎഇ ആസ്ഥാനമായി ബിസിനസ് നടത്തുന്ന ജോയ് അറയ്ക്കൽ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റ മാനേജിങ് ഡയറക്ടറായിരുന്നു.
സാമ്പത്തിക പ്രതിസന്ധി മൂലമാണ് ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍ എന്നും റിപ്പോര്‍ട്ടുണ്ട്. ജോയ് അറക്കലിന്റെ മരണത്തിന് പിന്നില്‍ മറ്റ് ഇടപെടലുകളില്ല എന്നാണ് പോലീസ് കണ്ടെത്തല്‍.