രാജ്യത്തെ ബാങ്കുകൾക്ക് പണലഭ്യതയുടെ പ്രശ്നമില്ലെന്ന് ധനകാര്യമന്ത്രി: പ്രതീക്ഷ ഉത്സവ കാലത്ത്!!
ദില്ലി: രാജ്യത്തെ ബാങ്കുകൾക്ക് പണലഭ്യതയുടെ പ്രശ്നമില്ലെന്ന് കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമൻ. ധനകാര്യ സ്ഥാപന മേധാവികളുടെയും സ്വകാര്യ ബാങ്കുകളുടേയും മേധാവികളുമയി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. പണലഭ്യതയുടെ പ്രശ്നമുണ്ടെന്ന് ബാങ്ക് മേധാവികളിൽ നിന്ന് താൻ കേട്ടിട്ടില്ലെന്നും രാജ്യത്ത് അത്തരത്തിലൊരു പ്രശ്നമില്ലെന്നും നിർമലാ സീതാരാമൻ പറയുന്നു. വായ്പകൾക്ക് ഡിമാൻഡുണ്ടെന്നും ഗ്രാമപ്രദേശങ്ങളിലുള്ള മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളോ കമ്പനികളോ ആളുകൾക്ക് വായ്പ നൽകുന്നതിൽ ആശങ്ക ഉയർത്തിയിട്ടില്ലെന്നും ധനകാര്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ വാണിജ്യ വാഹനങ്ങളുടെ വിൽപ്പന രണ്ട് പാദങ്ങൾക്കുള്ളിൽ ഉയരുമെന്നും. ഉത്സവ സീസണിൽ വായ്പാ മാനദണ്ഡങ്ങളിൽ ഇളവുകൾ കൊണ്ടുവരാൻ ബാങ്കുകൾ സമ്മതിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. യാത്രാ വാഹനങ്ങളുടെ വിൽപ്പന രംഗത്തുണ്ടായ മാന്ദ്യം സമീപ ഭാവിയിൽ മെച്ചപ്പെടുമെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. യാത്രാ വാഹനങ്ങളുടെ വിൽപ്പനയിൽ 31.57 ശതമാനം ഇടിവാണ് ഉണ്ടായത്. ഇത് പിന്നീട് കാർ വിൽപ്പനയിൽ ഇടിവ് സംഭവിക്കുന്നതിലേക്കും എത്തുകയായിരുന്നു.
രാജ്യത്തെ നിരവധി മൈക്രോ ഫിനാൻസിംഗ് കമ്പനികളുടെ പ്രതിനിധികൾ യോഗത്തിനെത്തിയെന്നും ആരും പ്രതിസന്ധിയെക്കുറിച്ച് പറഞ്ഞില്ലെന്നും അവർക്ക് പറയാനുള്ളത് വളർച്ചയെക്കുറിച്ച് മാത്രമാണെന്നും ഭവന വായ്പകൾക്ക് ആവശ്യക്കാരുണ്ടെന്നും മന്ത്രി പറയുന്നു. വരുന്ന ഉത്സവകാലത്ത് ഉപയോഗം വർധിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാ ധനകാര്യ സ്ഥാപനങ്ങളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജൂൺ അവസാനത്തോടെ ഇന്ത്യയുടെ ജിഡിപിയിൽ അഞ്ച് ശതമാനം വർധനവുണ്ടായി. എന്നാൽ ഇത് കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ്.