ജെഡിഎസുമായി ഇനി സഖ്യം വേണ്ട, സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയെ അറിയിച്ചു, ദില്ലിയില്‍ കൂടിക്കാഴ്ച
ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കര്‍ണാടകത്തില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം നേരിട്ടത്. പരാജയം സഖ്യസര്‍ക്കാരിനുള്ളില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സഖ്യ സര്‍ക്കാരിലെ അതൃപ്തില്‍ ഇരുകക്ഷികളിലേയും നേതാക്കള്‍ പരസ്പരം പാലം വലിച്ചതാണ് പരാജയത്തിന്‍റെ കാരണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്.
വട്ടിയൂർക്കാവിൽ എംഎൽഎയെന്ന ബിജെപി മോഹം ഉടനെ നടക്കില്ല, തടസ്സം കുമ്മനം രാജശേഖരൻ തന്നെ!
ഇതിനിടെ സഖ്യസര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് സിദ്ധരമായ്യ. ദില്ലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സഖ്യത്തിനെതിരെ സിദ്ധരാമയ്യ പരാതിപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്
സര്‍ക്കാരിലെ ഭിന്നത പുറത്ത്
ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്ത് നിര്‍ത്തുകയെന്ന ഒറ്റ ലക്ഷ്യത്തിലാണ് ബദ്ധശത്രുക്കളായ ജെഡിഎസും കോണ്‍ഗ്രസും കര്‍ണാടകത്തില്‍ കൈകോര്‍ത്തത്. എന്നാല്‍ സഖ്യത്തിനെതിരെ തുടക്കം മുതല്‍ തന്നെ ഇരു പാര്‍ട്ടികളിലേയും നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയായിരുന്നു തുടക്കം മുതല്‍ തന്നെ സഖ്യത്തെ എതിര്‍ത്തിരുന്നുത്. എന്നാല്‍ ഹൈക്കമാന്‍റിന്‍റെ ഇടപെടല്‍ സഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങള്‍ക്ക് അവസാനം കുറിച്ചു. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ കടുത്ത കലിപ്പിലാണ് സിദ്ധരാമയ്യ. ജെഡിഎസുമായുള്ള സഖ്യമാണ് കോണ്‍ഗ്രസ് പരാജയപ്പെടാനുള്ള കാരണമെന്ന നിലപാടാണ് സിദ്ധരാമയ്യയ്ക്ക് ഉള്ളത്.
പാലം വലിച്ച് നേതാക്കള്‍
ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ആകെയുള്ള 28 സീറ്റില്‍ 25 ഉം ബിജെപിയാണ് നേടിയത്. കോണ്‍ഗ്രസ് രണ്ട് സീറ്റ് നേടിയപ്പോള്‍ വെറും 1 സീറ്റിലേക്ക് ജെഡിഎസ് ചുരുങ്ങി. 2014 ല്‍ ജെഡിഎസ് സംസ്ഥാനത്ത് 10 സീറ്റുകള്‍ നേടിയിരുന്നു. കോണ്‍ഗ്രസിന്‍റെ ഈ ദയനീയ പരാജയത്തിന് കാരണം ജെഡിഎസ് പ്രവര്‍ത്തകര്‍ പാലം വലിച്ചതാണെന്ന് നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു. മൈസൂര്‍ മേഖലയില്‍ ജെഡിഎസ് നേതൃത്വത്തിന്‍റെ നിര്‍ദ്ദേശത്തിന് എതിരാണ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്തതെന്ന വിമര്‍ശനം ശക്തമായിരുന്നു. മൈസൂര്‍ കുടക് ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ജെഡിഎസ് ബിജെപിക്ക് വോട്ട് മറിച്ചിരുന്നുവെന്ന് ജെഡിഎസ് മന്ത്രി തന്നെ വെളിപ്പെടുത്തിയിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ ശക്തമായതോടെ ജെഡിഎസിനോട് അതൃപ്തിയുള്ള സിദ്ധരാമയ്യ സഖ്യത്തിനെ ഹൈക്കമാന്‍റിനോട് പരാതിപ്പെട്ടെന്നാണ് വിവരം.
ദില്ലിയില്‍ കൂടിക്കാഴ്ച
ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടികളെ കുറിച്ചും സഖ്യത്തിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഹൈക്കമാന്‍റിനെ ധരിപ്പിക്കാന്‍ സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ദില്ലിയിലേക്ക് പുറപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജെഡിഎസുമായുള്ള സഖ്യമാണ് കോണ്‍ഗ്രസിന്‍റെ പരാജയത്തിന് കാരണമെന്നാണ് രാഹുല്‍ ഗാന്ധിയോട് സിദ്ധരാമയ്യ വ്യക്തമാക്കിയത്. ജെഡിഎസുമായുള്ള സഖ്യത്തെ കുറിച്ച് പുനരാലോചിക്കണമെന്ന് സിദ്ധരാമയ്യ രാഹുലിനോട് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടാണ് വിവരം.
ഗുണം ജെഡിഎസിന് മാത്രം
സഖ്യം കൊണ്ട് എച്ച്ഡി ദേവഗൗഡയും കുമാരസ്വാമിയും മാത്രമാണ് നേട്ടം കൊയ്തത്. മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെയെ പോലുള്ള മുതിര്‍ന്ന നേതാക്കളുടെ പരാജയത്തിലേക്ക് വഴിവെച്ച് ജെഡിഎസുമായുള്ള സഖ്യമാണ്. നേതാക്കള്‍ തമ്മില്‍ കൈകോര്‍ത്തെങ്കിലും പ്രവര്‍ത്തകര്‍ ഇപ്പോഴും സഖ്യത്തിനെതിരാണ്. കൊടക്, മൈസൂര്, കലബുര്‍ഗി, ചിക്ക്ബെല്ലാപൂര്‍, കോലാര്‍ എന്നിവിടങ്ങളില്‍ ജെഡിഎസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്‍റെ പരമ്പരാഗത വോട്ടുകള്‍ പോലും ബിജെപിയിലേക്ക് പോകാന്‍ സഖ്യം കാരണമായെന്നും സിദ്ധരാമയ്യ രാഹുലിനെ അറിയിച്ചു.
സിദ്ധരാമയ്യക്കെതിരെ
അതേസമയം ബിജെപിക്കെതിരെ ഉറച്ച് നില്‍ക്കാനുള്ള ഒരേയൊരു പോംവഴി ദള്‍ സഖ്യമാണെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. മുഖ്യമന്ത്രി മോഹമാണ് സിദ്ധരാമയ്യയ്ക്കെന്നും ഒരു വിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തുന്നുണ്ട്. സിദ്ധരാമയ്യ പക്ഷത്തുള്ളവരാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ്-ജെഡിഎസ് ഏകോപന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യയെ മാറ്റണമെന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖയെ സമിതി അധ്യക്ഷനാക്കണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.
ഇമ്മാതിരി ഗോവിന്ദന്‍മാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല: കെ സുരേന്ദ്രന്‍