കശ്മീര്‍ പ്രശ്നം: പരിഹരിക്കാൻ യുഎൻ മധ്യസ്ഥത ആവശ്യമില്ല, പാക് അനുകൂലികള്‍ ഇന്ത്യ വിട്ടാൽ മതിയെന്ന്..
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതിനാല്‍ കശ്മീരിന്‍റെ പേരില്‍ തര്‍ക്കത്തിന്‍റെയോ വിലപേശലിന്‍റയോ ആവശ്യമില്ലെന്നും സ്വാമി
ദില്ലി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് ഐക്യരാഷ്ട്ര സഭയുടെ ഇടപെടൽ ആവശ്യമില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പാകിസ്താനോട് അനുഭാവം പുലര്‍ത്തുന്നവരെ സ്വതന്ത്രമായി ഇന്ത്യ വിടാന്‍ അനുവദിക്കണമെന്നുമാണ് ബിജെപി എംപി കൂടിയായ സുബ്രഹ്മണ്യന്‍ സ്വാമി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. ജിഹാദിന്‍റെ പേരില്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ അനിവാര്യമാണെന്നും സ്വാമി ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലിനില്‍ക്കുന്ന കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനായി ചര്‍ച്ചകളില്‍ ഇടപെടാമെന്ന് ഐക്യരാഷ്ട്ര സഭാ തലവന്‍ അന്‍റോണിയോ ഗുട്ടേഴ്സ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്തിടെ നടന്ന കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് ബിജെപി നേതാവിന്‍റെ പ്രസ്താവന. ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടന്ന ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് ഐക്യരാഷ്ട്ര തലവന്‍ അയല്‍ രാജ്യങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്നത്തില്‍ ഇടപെടാനുള്ള സന്നദ്ധത അറിയിച്ചത്.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതിനാല്‍ കശ്മീരിന്‍റെ പേരില്‍ തര്‍ക്കത്തിന്‍റെയോ വിലപേശലിന്‍റയോ ആവശ്യമില്ലെന്നും സ്വാമി ചൂണ്ടിക്കാണിക്കുന്നു. ഐക്യരാഷ്ട്ര സഭ നല്‍കേണ്ട ഉറപ്പ് പാകിസ്താന്‍ ഭീകരവാദത്തെ പിന്തുണയ്ക്കില്ല എന്നതാണെന്നും മറ്റൊന്നും ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്ന് ആവശ്യമില്ലെന്നും സ്വാമി ചൂണ്ടിക്കാണിക്കുന്നു.
കശ്മീർ പ്രശ്നത്തെക്കുറിച്ച് പരാമര്‍ശിച്ച സ്വാമി പാകിസ്താന് വേണ്ടി ആർപ്പുവിളിക്കുന്നവർ ഇന്ത്യവിട്ടുപോകണമെന്ന ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയര്‍മാൻ സയീദ് ഘയോറുൽ ഹസൻ റിസ് വിയുടെ വിവാദ പരാമർശത്തെയും പിന്തുണച്ചു. ഒരു വ്യക്തി രാജ്യത്തെതിരാനിയ നിൽക്കുകയോ രാജ്യത്തിന്‍റെ പ്രതിഛായയ്ക്ക് കളങ്കമേൽപ്പിക്കുകയോ ചെയ്താൽ അത്തരക്കാരുടെ പൗരത്വം പിൻവലിക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമി ആഹ്വാനം ചെയ്യുന്നു.












Click it and Unblock the Notifications