'കുറ്റം ചെയ്തിട്ടില്ല, മാപ്പ് പറയാൻ ഉദ്ദേശിക്കുന്നുമില്ല'; സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി രാഹുൽ ഗാന്ധി
ഡൽഹി: 'മോദി' പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്. താൻ കുറ്റക്കാരനല്ലെന്നും തനിക്ക് മേൽ ആരോപിക്കപ്പെട്ട കുറ്റം നിലനിൽക്കില്ലെന്നും രാഹുൽ സത്യവാങ്മൂലത്തിൽ പറഞ്ഞു.
'മാപ്പ് പറയണമെങ്കിൽ എനിക്ക് അത് നേരത്തേ ആകാമായിരുന്നു. ഹർജിക്കാരനായ പൂർണേഷ് മോദി തന്റെ പ്രസംഗം നേരിട്ട് കേട്ടിട്ടില്ല. തനിക്കെതിരായ കേസ് ഒരു ഐഎഎൻഎസ് ലേഖനത്തിന്റെ വാട്ട്‌സ്ആപ്പ് സ്‌ക്രീൻഷോട്ടിന്റെ അടിസ്ഥാനത്തിൽ ഫയൽ ചെയ്തതാണ്. ആ വാട്സ് ആപ്പ് മെസേജിന്റെ ഉറവിടം പോലും പോലും ഹാജരാക്കാൻ ഹർജിക്കാരന് സാധിച്ചിട്ടില്ല', രാഹുൽ സത്യവാങ്മൂലത്തിൽ പറയുന്നു.
ക്രിമിനൽ നടപടികളും ജനപ്രാതിനിധ്യ നിയമങ്ങളും ഉപയോഗിച്ച് നിർബന്ധിച്ച് തന്നെകൊണ്ട് മാപ്പ് പറയിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് ജുഡീഷ്യൽ നടപടികളുടെ ദുരുപയോഗമാണ്.രണ്ട് കൊല്ലത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്ത് തന്നെ പാർലമെന്റ് നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും രാഹുൽ ഗാന്ധി സത്യവാങ്മൂലത്തിൽ പറഞ്ഞു.

കർണാടകത്തിലെ കോലാറിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ നടത്തിയ പ്രസംഗമായിരുന്നു രാഹുൽ ഗാന്ധിയുടെ അയോഗ്യതയിലേക്ക് നയിച്ചത്. എന്താണ് എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയുള്ളത് ' എന്നതായിരുന്നു രാഹുൽ പ്രസംഗത്തിൽ പറഞ്ഞത്. തുടർന്ന് സൂറത്തിൽ നിന്നുള്ള ബി ജെ പി എം എൽ എ ആയ പൂർണേഷ് മോദിയായിരുന്നു രാഹുലിനെതിരെ കേസ് കൊടുത്തത്. കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
വിധിക്കെതിരെ രാഹുൽ ഗാന്ധി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി . തുടർന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും രാഹുലിന്റെ അപ്പീൽ തള്ളിയിരുന്നു. നിലനിൽക്കാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ സ്റ്റേ ആവശ്യം ഉന്നയിച്ചതെന്നായിരുന്നു കോടതി പറഞ്ഞത്. പിന്നാലെയാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്.
ഹർജിയിൽ പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. വിശദമായ മറുവാദം കൂടി കേൾക്കണമെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധിക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഹർജി വീണ്ടും ഓഗസ്റ്റ് 4 ന് കോടതി പരിഗണിക്കും.












Click it and Unblock the Notifications