കോണ്‍ഗ്രസ് വാദങ്ങളുടെ മുനയൊടിച്ച് പാട്ടീല്‍; തന്നെ ബിജെപി തട്ടിക്കൊണ്ടുപോയതല്ല
ബെംഗളൂരു: വെള്ളിയാഴ്ച്ച ഉച്ചക്ക് ഒന്നരക്ക് മുമ്പ് തന്നെ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം കര്‍ണാടകയില്‍ പുതിയൊരു നിയമപ്രശ്നത്തിന് കൂടിയാണ് വഴിവെച്ചിരിക്കുന്നത്. ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. സഭാ നടപടികളില്‍ ഇടപെടുന്ന ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമാണെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസ് ഇന്ന് കോടതിയെ സമീപിക്കും. സഖ്യസര്‍ക്കാര്‍ വ്യാഴാഴ്ച്ച തന്നെ വോട്ട് തേടണമെന്ന ഗവര്‍ണര്‍ വാജുഭായി വാലയുടെ നിര്‍ദ്ദേശം സ്പീക്കര്‍ രമേശ് കുമാര്‍ ഇന്നലെ തള്ളിയിരുന്നു. ഗവര്‍ണറുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമായാണ് വ്യാഴാച്ച സഭ പിരിയാനും തീരുമാനിച്ചത്.
നിയമസഭയ്ക്കുള്ളിൽ ഉണ്ടും ഉറങ്ങിയും ബിജെപി എംഎൽഎമാർ; സഖ്യസർക്കാരിൽ പിടി മുറുക്കുന്നു
ഇതോടെയാണ് വിഷയത്തില്‍ വീണ്ടും ഇടപെട്ട് വെള്ളിയാഴ്ച്ച ഒന്നരമണിക്ക് മുമ്പ് തന്നെ വിശ്വാസ വോട്ട് തേടണമെന്ന് ഗവര്‍ണര്‍ വീണ്ടും മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചത്. ഇക്കാര്യം വ്യക്തമാക്കിയുള്ള കത്തും വ്യാഴാഴ്ച്ച രാത്രി മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. സഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ വിശ്വാസ വോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്ന് കുമാരസ്വാമിക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനിടെ, തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് വ്യക്തമാക്കി മുംബൈയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീമന്ത് പാട്ടീല്‍ രംഗത്ത് എത്തിയത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാവുകയും ചെയ്തു.
തന്നെയാരും തട്ടിക്കൊണ്ടു പോയതല്ല
പാട്ടീലിനെ ബിജെപി തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ തന്നെയാരും തട്ടിക്കൊണ്ടു പോയതല്ലെന്ന് വ്യക്തമാക്കി ശ്രീമന്ത് പാട്ടീല്‍ തന്നെ രംഗത്ത് എത്തിയതോടെ കോണ്‍ഗ്രസിന്റെ ആരോപണങ്ങളുടെ മുനയൊടിച്ചു. ഇന്നലെ രാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പാട്ടീല്‍ വ്യക്തമാക്കിയത്. തന്റെ മുംബൈ യാത്ര തികച്ചും വ്യക്തിപരമായിരുന്നു. നെഞ്ച് വേദനയുണ്ടായതിനെ തുടര്‍ന്നാണ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ വിശദീകരണം
കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്ന ബെംഗളൂരുവിലെ പ്രകൃതി റിസോര്‍ട്ടില്‍ നിന്ന് ബുധനാഴ്ച്ച രാത്രിയോടെയാണ് ശ്രീമന്ത് പാട്ടീലിനെ കാണാതാവുന്നത്. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി പരമേശ്വര എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ച രാത്രി റിസോര്‍ട്ടില്‍ എംഎല്‍എമാരുടെ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ പാട്ടീല്‍ യോഗത്തിന് എത്തിയില്ല. ഡികെ ശിവകുമാറിന്റെ അടുത്ത അനുയായിയായ ശ്രീമന്ത് പാട്ടീല്‍ ചികിത്സക്കായി പുറത്തുപോയതാണെന്നായിരുന്നു ആദ്യം കോണ്‍ഗ്രസ് വിശദീകരിച്ചത്.
ചികിത്സ തേടുന്നതിന്റെ ദൃശ്യങ്ങള്‍
എന്നാല്‍ മുംബൈയിലേക്ക് കടന്ന പാട്ടീല്‍ അവിടെ ഒരു ആശുപത്രിയില്‍ ചികിത്സ തേടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അദ്ദേഹത്തെ ബിജെപി തട്ടിക്കൊണ്ടുപോയതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചത്. ബെംഗളൂരു വിമാനത്താവളത്തില്‍ സര്‍ക്കാര്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ റോഡ് മാര്‍ഗ്ഗം ചെന്നൈയില്‍ എത്തി, അവിടെ നിന്ന് വിമാനമാര്‍ഗ്ഗമാണ് പാട്ടീല്‍ മുംബൈയില്‍ എത്തിയത്.
സഭയില്‍ പ്രതിഷേധം
ശ്രീമന്ത് പാട്ടീല്‍ മൂംബൈയിലെ ആശുപത്രിയില്‍ ചികിത്സ തേടുന്നതിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് എംഎല്‍എമാരെ ബിജെപിക്കെതിരെ ഇന്നലെ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെച്ചിരുന്നു. ശ്രീമന്ത് പാട്ടീലിനെ ബിജെപി അദ്ദേഹത്തിന്റെ സമ്മതമില്ലാതെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മുംബൈയിലേക്ക് പോയ പാട്ടീലിനൊപ്പം ബിജെപി നേതാവും ഉണ്ടായിരുന്നെന്നും വിമാനയാത്രയുടെ രേഖകള്‍ ഉയര്‍ത്തിക്കാട്ടി ശിവകുമാര്‍ ആരോപിച്ചു. സ്ട്രെക്ച്ചറില്‍ കിടക്കുന്ന ഒരു എംഎല്‍എയുടെ ചിത്രം ഇതാ.. ബാക്കിയുള്ളവര്‍ എവിടെ.. എംഎല്‍എമാരുടെ ജീവന് രക്ഷിക്കാന്‍ താന്‍ സ്പീക്കറോട് ആവശ്യപ്പെടുകയാണെന്നും ശിവകുമാര്‍ പറഞ്ഞു.
കത്ത് കിട്ടി
താൻ ആശുപത്രിയിലാണെന്ന് പറഞ്ഞ് ശ്രീമന്ത് പാട്ടീലിന്റെ കത്ത് കിട്ടിയെന്നും കത്തിന്റെ ആധികാരികതയിൽ സംശയമുണ്ടെന്നും കർണാടക സ്പീക്കർ കെആർ രമേഷ് കുമാർ സഭയെ അറിയിച്ചു. ശ്രീമന്ത് പാട്ടീലിന്റെ കുടുംബവുമായി ഉടൻ ബന്ധപ്പെടാൻ സ്പീക്കർ ആഭ്യന്തരമന്ത്രിക്ക് നിർദേശവും നൽകി. എംഎല്‍എയുടെ മൊഴിയെടുക്കാന്‍ സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരം കര്‍ണാടക പോലീസ് മുംബൈയില്‍ എത്തുകയും ചെയ്തിട്ടുണ്ട്.