ചെങ്കോട്ടയിൽ പരേഡ് ഇല്ല; സൈനികരുടെ എണ്ണവും കുറയും;റിപബ്ലിക് ദിന പരേഡിൽ കർശന നിയന്ത്രണം
ദില്ലി; കൊവിഡിന്റെ പശ്ചാത്തലത്തിൽ റിപബ്ലിക് ഡേ പരേഡ് സംബന്ധിച്ച് കർശന മാർഗനിർദ്ദേശങ്ങളുമായികേന്ദ്രസർക്കാർ. രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് അവസാനിക്കുന്ന സൈനിക പരേഡാണ് റിപബ്ലിക് ദിത്തിലെ പ്രധാന ചടങ്ങുകളിലൊന്ന്. എന്നാൽ ഇത്തവണ ചാന്ദിന് ചൗക്കിൽ നിന്ന് തുടങ്ങി നാഷ്ണൽ സ്റ്റേഡിയത്തിൽ അവസാനിക്കുന്ന തരത്തിലാണ് പരേഡ് ക്രമീകരിച്ചിരിക്കുന്നത്.
പരേഡിന്റെ ദൂരം പകുതിയായി കുറച്ചു - മുമ്പത്തെ 8.2 കിലോമീറ്ററിൽ നിന്ന് 3.3 കിലോമീറ്ററായാണ് കുറച്ചത്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ പരേഡ് നടക്കുന്നത്.പരേഡിൽ പങ്കെടുക്കുന്ന മുഴുവൻ സൈനിക വിഭാഗത്തിനും ഫേസ് മാസ്കുകൾ നിർബന്ധമാക്കും. മാത്രമല്ല സൈനിക വിഭാഗങ്ങളുടെ എണ്ണം 144 ൽ നിന്ന് 96 ആയി കുറക്കും. കാണികളുടെ എണ്ണവും 1,15,000 ത്തിൽ നിന്ന് 25,000 ആയി കുറയ്ക്കും. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല. സാംസ്കാരിക പരിപാടികളുടെ എണ്ണവും വെട്ടിക്കുറച്ചു.
നേരത്തേ റിപബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനായി ദില്ലിയിലെത്തില 150 അർധസൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരേഡിന്റെ പരിശീലനത്തിനായെത്തിയ സൈനികരെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ചിലരില്‍ രോഗബാധ കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ പരേഡ് സുരക്ഷിതമായി നടത്തുന്നതിന് കര്‍ശന പ്രോട്ടോക്കോളുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം നേരത്തേ ചടങ്ങിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ റിപബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ജനിതക മാറ്റം സംഭവിച്ച പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബോറിസിന്റെ ഇന്ത്യ സന്ദർശനത്തിന് സാധ്യത ഇല്ലെന്നാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ അധ്യക്ഷ ഡോ ചന്ദ് നാഗ്പോൾ പറഞ്ഞത്. വൈറസിന്റെ മാറ്റങ്ങൾ ദൈനംദിന അടിസ്ഥാനത്തിൽ സംഭവിക്കുകയാണെന്നും അണുബാധ ഈ തോതിൽ വ്യാപിക്കുകയാണെങ്കിൽ ഇന്ത്യയിലേക്കുള്ള യാത്ര ഇപ്പോൾ പറയാനാകില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
Recommended Video