കൊവിഡ്; 21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടില്ല! വാർത്തകളെ തള്ളി കേന്ദ്രസർക്കാർ!! നിയന്ത്രണം കർശനമാക്കും
ദില്ലി; കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ 21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടുമെന്ന തരത്തിലുള്ള വാർത്തകളെ തള്ളി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. ഏപ്രിൽ 14 വരെയാണ് ലോക് ഡൗൺ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച മുതലായിരുന്നു ലോക്ക്ഡൗൺ നിലവിൽ വന്നത്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾ കൂട്ടപലായനം നടത്തിയതോടെ സ്ഥിരി ഗുരുതരമായെന്നും അതിനാൽ കേന്ദ്രസർക്കാർ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന തരത്തിലായിരുന്നു പ്രചരണങ്ങൾ എന്നാൽ അത്തരം റിപ്പോർട്ടുകൾ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് രാജീവ് ഗൗബ പ്രതികരിച്ചു. നിലവിൽ അത്തരത്തിലൊരു തിരുമാനവും സർക്കാർ കൈക്കൊണ്ടിട്ടില്ല. അതേസമയം നിലവിലെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രാജീവ് ഗൗബ വ്യക്തമാക്കി.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തൊഴിലും ഭക്ഷണവും നഷ്ടപ്പെട്ട നിരവധി അതിഥി തൊഴിലാളികൾ ജൻമനാട്ടിലേക്ക് കൂട്ടപലായനം ചെയ്യുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ ദിവസം ദില്ലിയിൽ ഇവർ കുടുങ്ങി കിടക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ പലതും പുറത്തുവന്നിരുന്നു. അതേസമയം ആയിരക്കണക്കിന് തൊഴിലാളികൾ വിലക്ക് വകവെയ്ക്കാതെ പുറത്തിറങ്ങിയതോടെ സംസ്ഥാനങ്ങളോട് അതിർത്തി അടച്ചിടാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ഇവർക്ക് സംസ്ഥാന സർക്കാരുകൾ താമസ, ഭക്ഷണ സൗകര്യങ്ങൾ ഒരുക്കണമെന്നും ലോക്ക് ഡൗൺ വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചിരുന്നു.
അതേസമയം രാജ്യത്ത് നിലവിലെ സാഹചര്യത്തിൽ 21 ദിവസത്തെ ലോക്ക് ഡൗൺ പര്യാപ്തമല്ലെന്ന തരത്തിലുള്ള പഠനങ്ങൾ പുറത്തുവന്നിരുന്നു. ജനങ്ങളുടെ സാമൂഹികമായ ഇടപെടൽ , ജനസംഖ്യ, പ്രായം എന്നിവയെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഇന്ത്യൻ വംശജരായ റോണോ ജോയ് അധികാരി, രാജേഷ് സിംഗ് എന്നിവരാണ് പഠനം നടത്തിയിരിക്കുന്നത്
Recommended Video
കുറഞ്ഞത് 49 ദിവസത്തെ ലോക്ക് ഡൗൺ വേണമെന്നാണ് പഠനം നിർദ്ദേശിക്കുന്നത്. ഇളവുകൾ നൽകി കൊണ്ട് ലോക്ക് ഡൗൺ നടപ്പാക്കണമെന്നും ഇവർ നിർദ്ദേശിക്കുന്നു. 21 ദിവസത്തിന് ശേഷം 5 ദിവസത്തെ ഇടവേള പിന്നീട് 28ാം ദിനം തൊട്ട് വീണ്ടും ലോക്ക് ഡൗൺ തുടർന്ന് വീണ്ടും അഞ്ച് ദിവസത്തെ ഇളവ് നൽകി 18 ദിവസത്തെ ലോക്ക് ഡൗൺ എന്നാണ് നിർദ്ദേശം.അതിനിടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1024 ആയി. ഇതുവരെ 27 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.
പോലീസിന് നേരെ അതിഥി തൊഴിലാളികളുടെ കല്ലേറ്; 93 പേർ കസ്റ്റഡിയിൽ, 5000 ത്തോളം പേർക്കെതിരെ കേസ്
മൃതദേഹം സംസ്കരിക്കാന്‍ ബന്ധുക്കളെത്തിയില്ല; തോളിലേറ്റി രാമനാമം ചൊല്ലി മുസ്ലീം യുവാക്കള്‍
അന്യസംസ്ഥാന തൊഴിലാളികളെ ഓടിക്കണം,ഇവർ നാടിന് ആപത്ത്;വിദ്വേഷ പരാമര്‍ശവുമായി രാജസേനൻ