ചങ്കിടിപ്പേറ്റി അവസാന മണിക്കൂറുകൾ! ശിവസേന വീണ്ടും എൻസിപിക്ക് മുന്നിൽ, വാതിലടച്ച് ശരദ് പവാർ
മുംബൈ: മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടിയുളള വടംവലി തുടരുകയാണ് ബിജെപിയും ശിവസേനയും. ഇരുകൂട്ടര്‍ക്കും മുന്നില്‍ ഇനി അവശേഷിക്കുന്നത് 60 മണിക്കൂറുകള്‍ മാത്രം. വെള്ളിയാഴ്ചയോടെ മഹാരാഷ്ട്രയിലെ കാവല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും. അതിനുളളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് മാറും.
സര്‍ക്കാരുണ്ടാക്കാന്‍ പഠിച്ച പണി പതിനെട്ടും ബിജെപി പയറ്റുന്നുണ്ട്. മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി പിടിവാശിയിലാണ് ശിവസേന. കോണ്‍ഗ്രസ് കാഴ്ചക്കാരായി തുടരുമ്പോള്‍ ശിവസേനയുമായി ചര്‍ച്ചയിലാണ് എന്‍സിപി. ശിവസേന നേതാവ് സഞ്ജയ് റാവുത്ത് എന്‍സിപി തലവന്‍ ശരദ് പവാറുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയത് ബിജെപിയെ ആശങ്കപ്പെടുത്തുന്നു. ഉദ്ധവ് താക്കറെയും പവാറിനെ ബന്ധപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിക്കസേരയ്ക്ക് വടംവലി
മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിനേക്കാള്‍ വലിയ പോരാട്ടമാണ് ജനവിധി വന്നതിന് ശേഷം നടന്ന് കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പദവി നല്‍കാം എന്ന് ബിജെപി നേരത്തെ നല്‍കിയ വാക്ക് പാലിക്കാതെ ഒരു വിധത്തിലുളള ഒത്തുതീര്‍പ്പിനും തയ്യാറല്ല എന്ന നിലപാടിലാണ് ശിവസേന. ശിവസേനയെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമം തുടരുന്നു. മുഖ്യമന്ത്രിക്കസേര വിട്ട് കൊടുക്കുന്നത് ഒഴികെയുളള എന്ത് സമവായത്തിനും തയ്യാറാണ് എന്നാണ് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
പവാറുമായി കൂടിക്കാഴ്ച
ശിവസേനയെ അനുനയിപ്പിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. പ്രശ്‌നത്തില്‍ ആര്‍എസ്എസും ഇടപെട്ട് കഴിഞ്ഞു. നിതിന്‍ ഗഡ്കരിയെ ആണ് പ്രശ്‌നപരിഹാരത്തിന് ആര്‍എസ്എസ് നിയോഗിച്ചിരിക്കുന്നത്. അതിനിടെ ആകാംഷയേറ്റി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത് കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. പവാറിനെബുധനാഴ്ച രാവിലെ വീട്ടിലെത്തിയാണ് റാവുത്ത് കണ്ടത്.
ശിവസേന നൽകുന്ന സൂചന
ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് റാവുത്ത് പവാറിനെ കാണുന്നത്. മുഖ്യമന്ത്രിക്കസേര വിട്ട് തരാന്‍ ബിജെപി ഒരുക്കമല്ലെങ്കില്‍ എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കും എന്നുളള സൂചനകള്‍ ശക്തമാക്കുകയാണ് ശിവസേന. അതേസമയം അധികാരത്തിന് വേണ്ടി എതിരാളികളായ ശിവസേനയ്ക്ക് കൈ കൊടുക്കണമോ എന്ന കാര്യത്തില്‍ എന്‍സിപിക്കുളളില്‍ ആശയക്കുഴപ്പം തുടക്കം മുതൽക്കേ നിലനിൽക്കുന്നുണ്ട്.
ചർച്ചയുടെ വാതിൽ തുറന്ന് ബിജെപി
തീവ്രഹിന്ദു സംഘടനയായ ശിവസേനയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നതിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല. മഹാരാഷ്ട്രയിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ പവാര്‍ ദില്ലിയില്‍ എത്തി കണ്ടിരുന്നു. എന്‍സിപി- ശിവസേന സര്‍ക്കാരുണ്ടാക്കിയാല്‍ കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണച്ചേക്കും എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെ ശിവസേനയുമായി ചര്‍ച്ചയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് ബിജെപി.
സൗഹൃദ കൂടിക്കാഴ്ച മാത്രം
എന്നാല്‍ പുതിയതായിട്ടൊന്നും ചര്‍ച്ച ചെയ്യാനില്ലെന്നും നേരത്തെ ധാരണയില്‍ എത്തിയ വിഷയങ്ങളില്‍ തീരുമാനമുണ്ടാക്കുകയാണ് വേണ്ടത് എന്നുമാണ് സഞ്ജയ് റാവുത്തിന്റെ പ്രതികരണം. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതുമായി നിതിന്‍ ഗഡ്കരി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പവാറിനെ കാണാന്‍ റാവുത്ത് എത്തിയത്. സൗഹൃദ കൂടിക്കാഴ്ച മാത്രമാണ് എന്നാണ് ഇതേക്കുറിച്ച് ശിവസേന നേതാവിന്റെ പ്രതികരണം.
ശിവസേനയെ തളളി പവാർ
അതേസമയം സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ശിവസേനയ്ക്ക് പവാറില്‍ നിന്ന് അനുകൂല പ്രതികരണമല്ല ലഭിച്ചിരിക്കുന്നത് . മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുളള സാധ്യതകള്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാർ തളളിക്കളഞ്ഞു. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെന്നും എത്രയും പെട്ടെന്ന് ശിവസേനയും ബിജെപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്നും പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നാളെ വീണ്ടും അടുപ്പത്തിലാവും
ജനവിധി അനുസരിച്ച് പ്രതിപക്ഷത്തിരിക്കാനാണ് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും തീരുമാനമെന്നും പവാര്‍ വ്യക്തമാക്കി. ഭരിക്കാനുളള ജനവിധി ശിവസേന-ബിജെപി സഖ്യത്തിന് അനുകൂലമായാണ് തിരഞ്ഞെടുപ്പില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷമായി ശിവസേനയും ബിജെപിയും ഒരുമിച്ചാണ്. ഇന്നല്ലെങ്കില്‍ നാളെ അവര്‍ വീണ്ടും സൗഹൃദത്തിലാകും എന്നും പവാര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ശിവസേനയ്‌ക്കൊപ്പം സര്‍ക്കാരുണ്ടാക്കുന്ന കാര്യം ആലോചനയിലേ ഇല്ല.
ഈ കണക്ക് എവിടെ നിന്ന് കിട്ടി?
നാല് തവണ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന തനിക്ക് വീണ്ടും മുഖ്യമന്ത്രിയാകാനുളള ആഗ്രഹം ഇല്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. ശിവസേനയ്ക്ക് 170 എംഎല്‍എമാരുടെ പിന്തുണയുണ്ട് എന്ന റാവുത്തിന്റെ അവകാശവാദത്തെ പവാര്‍ തളളിക്കളഞ്ഞു. 288 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 145 എംഎല്‍എമാരുടെ പിന്തുണയാണ്. റാവുത്ത് പറഞ്ഞ 170തിന്റെ കണക്കില്‍ എന്‍സിപി-കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെടില്ലെന്ന് പവാര്‍ പറഞ്ഞു. എവിടെ നിന്നാണ് 170 എംഎല്‍എമാരെ കിട്ടിയതെന്ന് റാവുത്തിനോട് താനും ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ശരത് പവാര്‍ പരിഹസിച്ചു.