രാഹുൽ ഗാന്ധിയെ വെട്ടിലാക്കി ബംഗാളിലെ കോൺഗ്രസ് നേതൃത്വം; മമതാ ബാനർജി പുറത്ത് തന്നെ
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞടുപ്പിൽ ബിജെപിക്കെതിരെ പോരാടൻ ബിജെപി വിരുദ്ധ പാർട്ടികളുടെ വിശാല പ്രതിപക്ഷ ഐക്യം രൂപികരിക്കാനുള്ള നീക്കങ്ങൾ സജീവമായിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കേന്ദ്രത്തോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച മമതാ ബാനർജിക്ക് പിന്തുണയുമായി ഐക്യമുന്നണിയിലെ നേതാക്കൾ എല്ലാം എത്തിയിരുന്നു. മമതയോടൊപ്പം തോളോടു തോൾ ചേർന്ന് നിന്ന് പ്രവർത്തിക്കുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കിയത്.
എന്നാൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി സഹകരിക്കുന്ന നിലപാട് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് ബംഗാളിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ദില്ലിയിലേയും ബംഗാളിലേയും രാഷ്ട്രീയം വേറെയാണെ് ഓർക്കണമെന്ന് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ സോമെൻ മിത്ര പറഞ്ഞു.
കേന്ദ്രത്തിൽ ബിജെപിയെങ്കിൽ സംസ്ഥാനങ്ങളിൽ സഖ്യകക്ഷികൾ; ബിജെപിയെ ഞെട്ടിച്ച് ശിവസേന
തൃണമൂലുമായി യോജിക്കില്ല
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസുമായി കൈകൊടിക്കില്ലെന്ന നിലപാടിലാണ് ബംഗാളിലെ കോൺഗ്രസ് നേതൃത്വം. തൃണമൂലുമായി സഹകരിക്കാൻ തയാറല്ലെന്ന് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ സോമെൻ മിത്രയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ദേശീയ നേതൃത്വം മമതയ്ക്ക് ഒപ്പവും സംസ്ഥാനം മമതയ്ക്ക് എതിരും എന്നായി സ്ഥിതി.
രാഹുലിനെ അറിയിച്ചിട്ടുണ്ട്
ദേശീയ തലത്തിൽ തൃണമൂലുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് പാർട്ടി തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാന നേതൃത്വങ്ങൾക്ക് അത് അംഗീകരിക്കേണ്ടി വരും, എന്നാൽ ഫെബ്രുവരി 9ന് തങ്ങൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി അതൃപ്തി അറിയിച്ചെന്ന് സോമെൻ മിത്ര വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സംസ്ഥാന താൽപര്യങ്ങൾ
മുൻ വർഷങ്ങളിൽ സംഭവിച്ചതുപോലെ ബംഗാളിലെയും തമിഴ്നാട്ടിലെയും പാർട്ടിയുടെ താൽപര്യങ്ങൾ ദില്ലിയിലെ നേതൃത്വത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് ത്വജിക്കേണ്ടി വരില്ലെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് തൃണമൂലിനെതിരായ പോരാട്ടങ്ങൾ നിർത്താൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ലെന്നും വാർത്താ സമ്മേളനത്തിൽ സോമെൻ മിത്ര പറഞ്ഞു.
തൃണമൂലും ബിജെപിയും
മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. വർഗീയതയുടെ രാഷ്ട്രീയമാണ് ഇരുപാർട്ടികളും നടത്തുന്നത്. ബിജെപി അയോധ്യയിൽ രാമക്ഷേത്രത്തെക്കുറിച്ച് സംസാരിക്കുമ്പോൾ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ സൂര്യ മന്ദിർ നിർമിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നു. ബിജെപി രഥയാത്ര നടത്താനൊരുങ്ങുമ്പോൾ തൃണമൂൽ പവിത്ര യാത്ര നടത്തി തിരിച്ചടി നൽകുന്നു. ബിജെപിയെ പോലെ തന്നെ തൃണമൂലിനെയും പടിക്ക് പുറത്ത് നിർത്തണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ബംഗാൾ കോൺഗ്രസ് നേതൃത്വം പറയുന്നു.
പാർലമെന്റിലും പ്രതിഷേധം
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയേയും തൃണമൂൽ കോൺഗ്രസിനെയും കോൺഗ്രസ് എംപി ആധിർ ചൗധരി രൂക്ഷമായി വിമർശിച്ചിരുന്നു. ഞങ്ങൾ പുറത്ത് പറയുന്ന കാര്യം ആധിർ ചൗധരി പാർലമെന്റിൽ ഉന്നയിച്ചെന്നെയുള്ളുവെന്നാണ് സോമെൻ മിത്ര പ്രതികരിച്ചത്.
അഴിമതി മറച്ചുവയ്ക്കാൻ
കൊൽക്കത്ത പോലീസ് കമ്മീഷണറെ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ മമതാ ബാനർജി തടഞ്ഞതോടെ നാടകീയ രംഗങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. കോൺഗ്ര്സ അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ മമതയ്ക്ക പിന്തുണയുമായി എത്തിയപ്പോൾ അഴിമതി മറച്ചുവയ്ക്കാനുള്ള മമതയുടെ നാടകമാണിതെന്നാണ് ബംഗാളിലെ കോൺഗ്ര്സ നേതൃത്വം ആരോപിച്ചത്.
മമത പറയുന്നത്
കോൺഗ്രസുമായി എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും അത് സംസ്ഥാനത്ത് തന്നെ നിൽക്കും ദേശീയ തലത്തിൽ ഒന്നിച്ച് പോരാടുമെന്നാണ് കഴിഞ്ഞ ദിവസം മമതാ ബാനർജി ദില്ലിയിലെ പ്രതിപക്ഷ റാലിയിൽ പറഞ്ഞത്. ബംഗാളിൽ 42 സീറ്റുകളും തൃണമൂൽ നേടുമെന്നാണ് മമതാ ബാനർജി അവകാശപ്പെടുന്നത്.