വൈദ്യുതി സര്‍ചാര്‍ജ്ജ്; എതിര്‍പ്പുമായി കെജ്രിവാള്‍
ദില്ലി: ദില്ലിയില്‍ വൈദ്യുതി ചാര്‍ജ്ജ് കൂടുന്നു. ഫെബ്രുവരി മുതല്‍ ആറ് മുതല്‍ എട്ട് ശതമാനം വര്‍ദ്ധനയാണ് ദില്ലിയിലെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ ഉണ്ടാവുക. ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിനെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി.
സ്വകാര്യ കമ്പനികള്‍ക്കാണ് ദില്ലിയിലെ വൈദ്യുതി വിതരണത്തിന്റെ ചുമതല. കിഴക്കന്‍ ദില്ലിയില്‍ 10 മണിക്കൂര്‍ പവര്‍കട്ട് വേണ്ടി വരുമെന്ന് വിതരണ കമ്പനിയായ ബിഎസ്ഇഎസ് യമുന ഭീഷണിപ്പെടുത്തിയപ്പോഴാണ് ദില്ലി ഇലക്ട്രിസ്റ്റി റെഗുലേറ്ററി കമ്മീഷന്‍ നിരക്ക് വര്‍ദ്ധനക്ക് അനുമതി നല്‍കിയിത്.
എന്നാല്‍ അരവിന്ദ് കെജ്രിവാള്‍ ഈ നീക്കത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. റെഗുലേറ്ററി കമ്മീഷന്റെ തീരുമാനത്തെ അപലപിച്ചുകൊണ്ട് മുഖ്യമന്ത്രി പത്രക്കുറിപ്പും പുറത്തിറക്കി.
റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം അനനവസരത്തിലായിപ്പോയെന്നാണ് കെജ്രിവാള്‍ പറയുന്നത്. സ്വകാര്യ വൈദ്യുതി വിതരണ കമ്പനികളെ സിഎജി ഓഡിറ്റിങിന് വിധേയമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അല്‍പകാലം കൂടി കമ്മീഷന്‍ കാത്തിരിക്കേണ്ടതായിരുന്നു എന്നും കെജ്രിവാള്‍ പ്രസ്താവനയില്‍ പറഞ്ഞു.
അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഇന്‍ഫ്രയുടേതാണ് വൈദ്യുതി വിതരണ കമ്പനിയായ ബിഎസ്ഇഎസ് യമുന. വൈദ്യുതി ഉത്പാദിപ്പിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളായ എന്‍ടിപിസിക്കും, എന്‍എച്പിസിക്കും സ്വകാര്യ വൈദ്യുതി വിതരണ കമ്പനികള്‍ വന്‍ തുക കുടിശ്ശിക വരുത്തിയിട്ടുണ്ട്. കുടിശ്ശിക അടക്കുന്നതിന് കമ്പനികളെ സഹായിക്കാനാണ് ഇപ്പോള്‍ സര്‍ച്ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നും ആരോപണം ഉണ്ട്.
എന്നാല്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ഈ ആരോപണം നിഷേധിച്ചു. പക്ഷേ സര്‍ച്ചാര്‍ജ്ജ് വര്‍ദ്ധന വിതരണ കമ്പികള്‍ക്ക് ബാങ്കിങ് സഹായം കൂടുതല്‍ ലഭ്യമാകാന്‍ സഹായിക്കുമെന്ന് അദ്ദേഹം സമ്മതിച്ചു.
കുടിശ്ശിക അടച്ചില്ലെങ്കില്‍ ഇനി വിതരണ കമ്പനികള്‍ക്ക് വൈദ്യുതി നല്‍കാനാവില്ലെന്ന് എന്‍ടിപിസി ദില്ലി സര്‍ക്കാരിനെ അറിയിച്ചു. വൈദ്യുതി ലഭിച്ചില്ലെങ്കില്‍ വിതരണ കമ്പനികള്‍ക്ക് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരും. ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയാല്‍ റിലയന്‍സിന്റെ വൈദ്യുതി വിതരണ കമ്പനിയുടെ ലൈസെന്‍സ് റദ്ദാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.