ദില്ലിയിൽ കോൺഗ്രസ് ചിത്രത്തിലേ ഇല്ല, തിരഞ്ഞെടുപ്പ് മത്സരം ബിജെപിയുമായി നേരിട്ടെന്ന് ആം ആദ്മി പാർട്ടി
ദില്ലി: വരാനിരിക്കുന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുളള സഖ്യസാധ്യതകള്‍ പാടെ തളളി ആം ആദ്മി പാര്‍ട്ടി. ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും നേരിട്ടാണ് മത്സരമെന്ന് ആപ് നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പ്രതികരിച്ചു. കോണ്‍ഗ്രസ് മത്സര രംഗത്തേ ഇല്ലെന്നും ആപ് നേതാവ് വ്യക്തമാക്കി.
എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കുന്നു! മാർച്ചോടെ വിൽപനയെന്ന് നിർമല സീതാരാമൻ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യമെമ്പാടും വന്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലടക്കം അപ്രതീക്ഷിത തിരിച്ച് വരവ് നടത്തിയിരുന്നു. എന്നാല്‍ ദില്ലിയിലെ സാഹചര്യം പൂര്‍ണമായും വ്യത്യസ്തമാണെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
ദില്ലിയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ കുറിച്ച് ആരും സംസാരിക്കുന്നത് പോലുമില്ലെന്ന് ആപ് എംപി പറഞ്ഞു. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ ആകെയുളള 70 നിയമസഭാ സീറ്റുകളില്‍ 67 എണ്ണവും അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടിയാണ് തൂത്തുവാരിയത്. ബിജെപിക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയിക്കാനായിരുന്നില്ല.
ദില്ലിയിലെ ജനങ്ങള്‍ ആം ആദ്മി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ വോട്ട് ചെയ്യുമെന്നും പാര്‍ട്ടി എംപി പറഞ്ഞു.. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി ദില്ലിയില്‍ സഖ്യമുണ്ടാക്കാനുളള ശ്രമം കോണ്‍ഗ്രസ് നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഹരിയാനയിലും സഖ്യം വേണം എന്ന കെജ്രിവാളിന്റെ ആവശ്യവും ദില്ലി കോണ്‍ഗ്രസിനുളളിലെ എതിര്‍പ്പുമാണ് സഖ്യം നടപ്പാകാതെ പോകാന്‍ കാരണമായത്. ദില്ലിയിലെ 7 ലോക്‌സഭാ സീറ്റുകളിലും ഇതോടെ ബിജെപി വിജയിച്ചു. 2015ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കിയാണ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.