സഹാറ ഡയറി കേസില്‍ നരേന്ദ്ര മോദി രക്ഷപ്പെട്ടു, അന്വേഷണത്തിന് തെളിവില്ലെന്ന് സുപ്രിംകോടതി
കേസില്‍ പ്രത്യേക സംഘം അന്വേഷണം നടത്താന്‍ മതിയായ തെളിവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
ദില്ലി: കോളിളക്കം സൃഷ്ടിച്ച സഹാറ ഡയറി കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിംകോടതി. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറ കമ്പനിയില്‍ നിന്നു കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് കേസിനാധാരം. കേസില്‍ പ്രത്യേക സംഘം അന്വേഷണം നടത്താന്‍ മതിയായ തെളിവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
ലഭ്യമായ വിവരങ്ങള്‍ വച്ച് അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 2013-14 കാലത്ത് കമ്പനി ഓഫിസുകള്‍ റെയ്ഡ് ചെയ്ത് സിബിഐയും ആദായ നികുതി വകുപ്പും പിടിച്ചെടുത്ത രേഖകളാണ് സഹാറ ഡയറികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
അന്വേഷണം സാധിക്കില്ലെന്ന് കഴിഞ്ഞ നവംബര്‍ 14ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. പിന്നീട് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് വീണ്ടും വാദം കേട്ടത്.
പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ആണ് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
ഡയറിയില്‍ പറയുന്ന രാഷ്ട്രീയക്കാര്‍ സഹാറയില്‍ നിന്നു കൈക്കൂലി വാങ്ങിയന്നു രേഖകള്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ ഡയറിയില്‍ പറയുന്ന രാഷ്ട്രീയക്കാരുടെ പേരില്‍ എഫ്ഐആര്‍ തയ്യാറാക്കണം. തുടര്‍ന്ന് അന്വേഷണം നടത്തി സത്യം പുറത്ത്കൊണ്ടുവരണം-ഇതായിരുന്നു പ്രശാന്ത് ഭൂഷന്റെ വാദം.
ഏതെങ്കിലും കുറ്റകൃത്യം നടന്നാല്‍ ആദ്യം എഫ്ഐആര്‍ തയ്യാറാക്കണമെന്ന സുപ്രിംകോടതി വിധി പ്രശാന്ത് ഭൂഷണ് എടുത്തുപറഞ്ഞു. എന്നാല്‍ മോദിക്ക് കോര്‍പറേറ്റുകള്‍ പണം കൊടുത്തുവെന്ന് ഡയറിയില്‍ പറയുന്നില്ലെന്നും അതിന് തെളിവില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി കോടതിയില്‍ വാദിച്ചു. ഇക്കാര്യം അംഗീകരിച്ചാണ് ഹരജി തള്ളിയത്.