കർഷകരെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കാതെ ഇനി ചർച്ചയില്ല, നിലപാട് വ്യക്തമാക്കി കര്‍ഷക സംഘടനകള്‍
ദില്ലി: ദില്ലി പോലീസും ഭരണകൂടവും ചേര്‍ന്ന് സമരം ചെയ്യുന്ന കര്‍ഷകരെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കാതെ ഇനി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കി കര്‍ഷക സംഘടനകള്‍. കര്‍ഷക സമരത്തിനിടെ പോലീസ് അറസ്റ്റ് ചെയ്ത കര്‍ഷകരെ ഉടന്‍ മോചിപ്പിക്കണമെന്നും കര്‍ഷക സംഘടനകള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഗാസിപ്പൂരിലെ സമര സ്ഥലത്ത് അടക്കം ബാരിക്കേഡുകളും മറ്റും നിരത്തി ദില്ലി പോലീസ് കര്‍ഷകരെ തടയുന്നതിനുളള സംവിധാനങ്ങള്‍ ഒരുക്കിയതിന് പിന്നാലെയാണ് കര്‍ഷകര്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.
ബാരിക്കേഡുകളുടെ എണ്ണം കൂട്ടിയും കിടങ്ങുകള്‍ കുഴിച്ചും റോഡില്‍ ഇരുമ്പാണികള്‍ പതിച്ചും കമ്പി വേലികള്‍ കെട്ടിയും റോഡുകള്‍ അടച്ചും ഇന്റര്‍നെറ്റ് സൗകര്യം തടഞ്ഞും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊണ്ട് പ്രതിഷേധമുണ്ടാക്കിയും കേന്ദ്ര സര്‍ക്കാര്‍ സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിക്കുകയാണ് എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു.
നിരന്തരമായി ഇന്റര്‍നെറ്റ് തടസ്സപ്പെടുത്തുന്നതും കര്‍ഷക സമരവുമായി ബന്ധപ്പെട്ട നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ റദ്ദാക്കുന്നതുമടക്കമുളള നീക്കങ്ങള്‍ ജനാധിപത്യത്തിന് നേരെയുളള ആക്രമണമാണെന്നും സംയുക്ത കിസാന്‍ സഭ കുറ്റപ്പെടുത്തി. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് 250ഓളം ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നിര്‍ദേശം നല്‍കിയിരുന്നു.
Recommended Video
അതിനിടെ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ രാജ്യസഭയും ലോക്‌സഭയും ഇന്ന് പ്രക്ഷുബ്ദമായി. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും ഒന്നിലധികം തവണ നിര്‍ത്തി വെക്കുകയുണ്ടായി. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്നാ പാര്‍ട്ടികള്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് രാജ്യസഭ ബഹിഷ്‌ക്കരിച്ചു. സഭ നിര്‍ത്തിവെച്ച് കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നുളള പ്രതിപക്ഷ ആവശ്യം രാജ്യസഭാ ചെയര്‍മാന്‍ നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ബഹിഷ്‌ക്കരണം. ലോക്‌സഭയിലും പ്രതിപക്ഷ നേതാക്കള്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധമുയര്‍ത്തി.