രജനീകാന്തിന് നല്കിയ ഇളവ് തനിക്കും വേണമെന്ന് വികെ ശശികല, അത് നടപ്പില്ലെന്ന് ആദായ നികുതി വകുപ്പ്
ചെന്നൈ: ഒരു കോടിയിൽ താഴെ പിഴയുള്ള കേസുകളില്‍ നിന്ന് പിന്മാറാന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് തീരുമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായ നികുതി വകുപ്പ് രജനീകാന്തിനെതിരായ കേസുകള്‍ അവസാനിപ്പിച്ചത്. എന്നാല്‍ ഇതേ ആനുകൂല്യം തേടി പോയ മുന്‍ എഐഎഡിഎംകെ നേതാവ് വികെ ശശികലയ്ക്ക് ഇളവ് നല്‍കില്ലെന്ന് കോടതിയില്‍ അറിയിച്ചിരിക്കുകയാണ് ആദായ നികുതി വകുപ്പ്.
66.21 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പായിരുന്നു രജനീകാന്തിനെതിരെ ഉയര്‍ന്നത്. ഇതാണ് പുതിയ തിരുമാനം ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചത്. ഇതോടെയാണ് ഒരു കോടിയില്‍ താഴെയാണ് പിഴയുള്ളതെന്നും സമാന ഇളവ് തനിക്കും നല്‍കണം എന്നും ആവശ്യപ്പെട്ട് വികെ ശശികല ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതിനോടകം തന്നെ ശശികലയുടെ പേരിലുള്ള നടപടികള്‍ ആരംഭിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടികള്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് വകുപ്പ് കോടതിയില്‍ അറിയിച്ചത്.
വി കെ ശശികലയ്ക്കെതിരായ ക്രിമിനൽ നടപടികൾ ചെന്നൈയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ പരിഗണനയിലാണെന്നും വകുപ്പ് കോടതിയില്‍ അറിയിച്ചു. അതേസമയം കേസ് സംബന്ധിച്ച പുരോഗതികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
1994-95 ൽ 28.86 ലക്ഷം രൂപ വി കെ ശശികല നികുതി അടച്ചിരുന്നു. എന്നാല്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 80 ഏക്കർ സ്ഥലത്തിന്റെ വിവരങ്ങള്‍ ശശികല മറച്ചുവെച്ചെന്നായിരുന്നു കണ്ടെത്തല്‍.