കോൺഗ്രസിന്റെ രക്ഷകൻ വിദേശത്ത് നിന്നും പറന്നെത്തി; കർണാടകയിൽ ഇനി എല്ലാം ഭദ്രം? ഭീഷണിയില്ലെന്ന് ഡികെ
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിന് മുമ്പിലുള്ള കനത്ത പ്രതിസന്ധിയാണ് കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഭരണം. ബിജെപി ഭരണത്തുടർച്ച ഉറപ്പിച്ചതോടെ സർക്കാരിനെ താഴെ ഇറക്കാനുള്ള നീക്കങ്ങൾ ബിജെപി സജീവമാക്കുകയാണ്. കോൺഗ്രസിന്റെ വിമത എംഎൽഎമാർ ബിജെപി നേൃത്വവുമായി ചർച്ച നടത്തി വരികയാണ്.
കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡികെ ശിവകുമാർ വിദേശത്ത് നിന്നും മടങ്ങിയെത്തതിന്റെ ആശ്വസത്തിലാണ് കർണാടകയിലെ കോൺഗ്രസ് നേതൃത്വം ഇപ്പോൾ. സംസ്ഥാനത്ത് ഇനി കാര്യങ്ങൾ കലങ്ങിത്തെളിയുമെന്നാണ് നേതൃത്വത്തിന്റെ വിശ്വാസം. സഖ്യസർക്കാരിന് യാതൊരു ഭീഷണിയുമില്ലെന്നാണ് ഡികെ പറയുന്നത്.
രാഹുൽ ഗാന്ധിക്ക് മറുപടി; തെളിവ് നിരത്തി അശോക് ഗെലോട്ടും സംഘവും, 104ൽ 9 തവണ മാത്രം
കർണാടകയിൽ പ്രതിസന്ധി
വിമത എംഎല്‍എമാരായ രമേഷ് ജാർക്കിഹോളി, ചിക്കബല്ലാപുര എംഎൽഎ കെ സുധാകർ എന്നിവരായിരുന്നു കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ ബിഎസ് യദ്യൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയത്. രമേശ് ജാർക്കഹോളിക്കൊപ്പം 6 എംഎൽഎമാരെ കൂടി രാജി വെയ്പ്പിക്കാനായിരുന്നു ബിജെപിയുടെ ശ്രമം എന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞടെുപ്പ് ഫലം വരുന്നതിന് പിന്നാലെ 20 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ എത്തുമെന്ന് യെദ്യൂരപ്പ അവകാശപ്പെട്ടിരുന്നു.
മന്ത്രിസ്ഥാനം
സർക്കാരിനെ താങ്ങി നിർത്താൻ വിമതരെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടരുകയാണ് ഇവർക്ക് മന്ത്രിസ്ഥാനം അടക്കം വാഗ്ദാനം ചെയ്തിരിക്കുകയാണ്. 34 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസന്‍റെ ഒന്നും ജെഡിഎസിന്‍റെ രണ്ടും മന്ത്രിസ്ഥാനങ്ങള്‍ വിമത എംഎല്‍എമാര്‍ക്ക് നല്‍കാമെന്നാണ് തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡികെ തിരിച്ചെത്തി
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വിദേശ സന്ദർശനത്തിലായിരുന്ന കർണാട ജലവിഭവ വകുപ്പ് മന്ത്രി ഡികെ ശിവകുമാർ തിരിച്ചെത്തിയത് കോൺഗ്രസ് നേതൃത്വത്തിന് ആശ്വാസം ആയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ കർണാടകയിൽ ജെഡിഎസുമായി സഖ്യം രൂപികരിക്കാനും ബിജെപിയുടെ റാഞ്ചൽ ഭീഷണിയിൽ നിന്നും എംഎൽഎമാരെ രക്ഷിക്കാനും മുൻനിരയിൽ നിന്നത് കോൺഗ്രസിന്റെ ഈ ക്രൈസിസ് മാനേജർ ആയിരുന്നു.
ലോക്സഭാ ഫലം ഞെട്ടിക്കുന്നത്
കർണാടകയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതായിരുന്നുവെന്നാണ് ഡികെ ശിവകുമാറിന്റെ ആദ്യ പ്രതികരണം. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കോൺഗ്രസും ജെഡിഎസും ഒരു സീറ്റുകൾ വീതം മാത്രമാണ് സ്വന്തമാക്കിയത്. 28ൽ 25 സീറ്റുകളും ബിജെപിയാണ് നേടിയത്. ഇതോടെയാണ് സഖ്യ സർക്കാരിന്റെ നിലനിൽപ്പും ഭീഷണിയിലായത്.
സർക്കാർ സുരക്ഷിതം
സർക്കാരിന് യാതൊരു ഭീഷണിയുമില്ലെന്നാണ് ഡികെ ശിവകുമാർ പറയുന്നത്. ചിലർ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അവരുമായി സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തും. എന്നാൽ അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ പാർട്ടിക്ക് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. എല്ലാവരെയും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും ഡികെ വ്യക്തമാക്കി. ചില ആഭ്യന്തര വിമർശനങ്ങളുണ്ട്. മുഖ്യമന്ത്രി എല്ലാവരുമായി സംസാരിച്ചു. എല്ലാവരും നിയന്ത്രണത്തിലാണെന്നാണ് കരുതുന്നത് ഡികെ ശിവകുമാർ പറഞ്ഞു.
എംഎൽഎമാരുടെ യോഗം
കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ രണ്ട് പേർ ഒഴിച്ച് ബാക്കിയെല്ലാവരും എത്തുമെന്നാണ് ഉപമുഖ്യമന്ത്രി ജി പരമേശ്വര പറയുന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ ബഫൂൺ എന്ന് വിളിച്ച എംഎൽഎ റോഷൻ ബെയ്ഗിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അദ്ദേഹത്തിന് വ്യക്തിപരമായ ചില പ്രശ്നങ്ങളുണ്ടെന്നും യോഗത്തിൽ വന്ന് അത് പറയാൻ അവസരമുണ്ടെന്നുമാണ് ജി പരമേശ്വര പ്രതികരിച്ചത്.