അവിശ്വാസപ്രമേയം; ഏറെ നിർണ്ണായകമാവുക ഈ പാര്‍ട്ടികളുടെ തീരുമാനം, കാതോര്‍ത്ത് ബിജെപിയും കോണ്‍ഗ്രസും
ദില്ലി: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ലോക്‌സഭ നാളെ അവിശ്വാസപ്രമേയത്തിന് വേദിയാവുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആദ്യം നല്‍കിയവര്‍ എന്ന പരിഗണനയില്‍ തെലുങ്കുദേശം പാര്‍ട്ടി നല്‍കിയ അവിശ്വാസപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് കോണ്‍ഗ്രസ് ഉള്‍പ്പേടുയുള്ള പ്രതിപക്ഷ പാര്‍ട്ടികളും അവിശ്വാസപ്രമേയത്തെ പിന്തുണച്ചു. നിലവില്‍ വ്യക്തമായ ഭൂരിപക്ഷം ബിജെപിക്ക് ഉണ്ടെങ്കിലും സഖ്യ കക്ഷികളില്‍ ചില പാര്‍ട്ടികളുടെ നിലപാട് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം ഏറെ നിര്‍ണ്ണായകമാണ്.
അംഗബലം
544 ആണ് ലോക്‌സഭയിലെ മൊത്തം അംഗബലം. ഇതില്‍ പത്ത് സീറ്റുകള്‍ ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്. അത് കുറച്ചാല്‍ 534 ആണ് നിലവിലെ അംഗസഖ്യ. അവിശ്വാസപ്രമേയം പാസാകണമെങ്കില്‍ 268 അംഗങ്ങളുടെ പിന്തുണവേണം.
ബിജെപിക്ക് 271
271 അംഗങ്ങള്‍ ഉള്ള ബിജെപിക്ക് അവിശ്വാസപ്രമേയത്തെ എളുപ്പത്തില്‍ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് പ്രമേയത്തിന് അവതാരണാനുമതി നല്‍കിയത്. മുന്നണിക്ക് 313 അംഗങ്ങളുടെ പിന്തുണയും ഉണ്ട്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ 283 അംഗങ്ങള്‍ ബിജെപിക്ക് ഉണ്ടായിരുന്നെങ്കിലും ഉപതിരഞ്ഞെടുപ്പകള്‍ ബിജെപിയുടെ ബാക്കിയുള്ള സീറ്റുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പിടിച്ചെടുക്കുകയായിരുന്നു.
ഐക്യനിര
അവിശ്വാസ പ്രമേയത്തെ വിജയിപ്പിച്ചെടുക്കാന്‍ കഴിയില്ലെങ്കിലും പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. എന്‍ഡിഎ സഖ്യകക്ഷികളായ ചില പാര്‍ട്ടികളുടെ നിലപാടും പ്രമേയത്തില്‍ ഏറെ നിര്‍ണ്ണായകമാണ്.
ശിവസേന
എന്‍ഡിഎയില്‍ ബിജെപിയുടെ 271 അംഗങ്ങള്‍ക്ക് പുറമേ 18 അംഗങ്ങള്‍ ഉള്ള ശിവസേനയാണ് രണ്ടാമത്തെ വലിയ കക്ഷി. എന്‍ഡിഎയില്‍ ആണെങ്കിലും ബിജെപിയോട് ഇടഞ്ഞ് നില്‍ക്കുകയാണ് ശിവസേന. അവിശ്വാസപ്രമേയത്തില്‍ ശിവസേന ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
പ്രതീക്ഷ
ശിവസേനയുടെ മൗനത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ രൂക്ഷവിമര്‍ശകരായ ശിവസേനയെ എന്‍ഡിഎ മുന്നണിക്ക് എതിരാക്കാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് അത് വലിയ രാഷ്ട്രീയ വിജയമാകും. 1990 മുതല്‍ ശിവസേന എന്‍ഡിഎ മുന്നണിയുടെ ഭാഗമാണെങ്കിലും അടുത്ത കാലത്തായി കേന്ദ്രത്തിനെതിരെ സഖ്യകക്ഷിയായ ശിവസേന പല സന്ദര്‍ഭങ്ങളിലും പരസ്യമായി രംഗത്ത് വന്നിരുന്നു.
അസ്വാരസ്യങ്ങള്‍
2014ലെ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപി ശിവസേനയേക്കാള്‍ മുന്നിലെത്തിയതോടെയാണ് അസ്വാരസ്യങ്ങള്‍ക്ക് തുടക്കമായത്. എന്‍ഡിഎ സഖ്യം ദുര്‍ബലമാണ് എന്ന് ആരോപിക്കുന്ന ശിവസേന പല തവണയായി രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും പ്രശംസിക്കാനും മടി കാട്ടിയില്ല.
ജെഡിയു
രണ്ട് അംഗങ്ങളാണ് ഉള്ളതെങ്കിലും ജെഡിയുവിന്‍രെ നിലപാടും ഏറെ നിര്‍ണ്ണായകമാണ്. ബീഹാറിലെ ലോക്‌സഭ സീറ്റ് വിഹിതത്തില്‍ ബിജെപിയോട് ഇടഞ്ഞ് നില്‍ക്കുകയാണ് ജെഡിയു. എന്നാലും പരാജയപ്പെടാന്‍ സാധ്യത കൂടുതലുള്ള പ്രമേയത്തെ പിന്തുണക്കാന്‍ നിതീഷ് കുമാര്‍ തയ്യാറായേക്കില്ല.
എഐഎഡിഎംകെ
കോണ്‍ഗ്രസും ബിജെപിയും കഴിഞ്ഞാല്‍ ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ അംഗബലമുള്ള പാര്‍ട്ടി എഐഎഡിഎംകെയാണ്. അവിശ്വാസപ്രമേയത്തെക്കുറിച്ചുള്ള നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും എഐഎഡിഎംകെ ബിജെപിയെ പിന്തുണക്കാനാണ് എല്ലാ സാധ്യതയും ഉള്ളത്.
ബിജെഡി
മറ്റൊരു പ്രമുഖ പാര്‍ട്ടി നവീന്‍ പട്‌നായിക്കിന്റെ ബിജെഡിയാണ്. 20 അംഗങ്ങളാണ് അവര്‍ക്കുള്ളത്. അവിശ്വാസപ്രമേയത്തിന് അവര്‍ പിന്തുണ പ്രഖ്യാപിക്കുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചനനല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ പ്രമേയത്തില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കുമെന്ന സൂചനയാണ് വരുന്നത്.
തൃണമൂല്‍
യുപിഎയ്ക്കു പുറത്തുള്ള പ്രധാന പ്രതിപക്ഷ കക്ഷി തൃണമൂല്‍ കോണ്‍ഗ്രസ് ആണ്. 34 അംഗങ്ങളാണ് തൃണമൂലിന് ഉള്ളത്. ഇവര്‍ എന്തായാലും അവിശ്വാസപ്രമേയത്തെ പിന്തുണക്കും. ഇവര്‍ക്കു പുറമേ സിപിഎം, ടിആര്‍എസ്, തുടങ്ങിയ കക്ഷികളുടേയും പിന്തുണ അവിശ്വാസ പ്രമേയത്തിന് ലഭിക്കും.
അനായാസം
എന്നാല്‍ എന്‍ഡിഎക്ക് പുറത്തുള്ള എല്ലാുപാര്‍ട്ടികളുടേയും പിന്തുണ അവിശ്വാസ പ്രമേയത്തിന് കിട്ടാനൂള്ള ചാന്‍സ് ഇപ്പോഴില്ലാത്തതിനാല്‍ ഫലത്തില്‍ ബിജെപി അനായാസം പ്രമേയത്തെ മറികടന്നേക്കാം. എന്നാലും പരാമാവധി കക്ഷികളെ ഒന്നിപ്പിച്ചു നിര്‍ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
തകര്‍ക്കാന്‍
മുന്നണിയുടെ ബലത്തില്‍ അവിശ്വാസത്തെ മറികടക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. എന്നാലും പാര്‍ട്ടി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചില പ്രതിപക്ഷ കക്ഷികളുടെ കൂടി പിന്തുണയോടെ പ്രമേയത്തെ മറികടക്കുന്നതിലൂടെ പ്രതിപക്ഷ ഐക്യനിരയെ തകര്‍ക്കാനുള്ള ഒരു അവസരമായും ബിജെപി ഈ നീക്കത്തെ കാണുന്നു.
2003ല്‍
2003ല്‍ വാജ്‌പേയി സര്‍ക്കാരിനെതിരെയായിരുന്നു അവസാനമായി പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. അന്നത്തെ പ്രതിപക്ഷ നേതാവ് സോണിയ ഗാന്ധിയായിരുന്നു സര്‍ക്കാറിനെതിരെ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ അംഗബലമില്ലാത്തിനാല്‍ പ്രമേയം പസ്സായിരുന്നില്ല.