പ്രധാനമന്ത്രി സ്ഥാനത്തേക്ക് അടുത്ത വര്‍ഷം ഒഴിവൊന്നുമില്ല, പരിഹാസവുമായി ബിജെപി നേതാവ് റാം മാധവ്
ദില്ലി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പുളള കോണ്‍ഗ്രസോ രാഹുല്‍ ഗാന്ധിയോ അല്ല, തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക ശേഷമുളളത്. മോദി സര്‍ക്കാരിനെ താഴെ ഇറക്കാനുളള പ്രതിപക്ഷ ഐക്യത്തിന്റെ നേതാവ് ആര് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇതുവരെ ഇല്ലായിരുന്നു. പ്രധാനമന്ത്രി പദവി മോഹികള്‍ പ്രതിപക്ഷത്ത് നിരവധിയുണ്ട് എന്നത് തന്നെ കാരണം.
എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുന്നില്‍ രാഹുല്‍ ഗാന്ധി തന്നെയാണ്. ഡിഎംകെ നേതാവ് സ്റ്റാലിന്‍ കഴിഞ്ഞ ദിവസം അക്കാര്യം പ്രഖ്യാപിക്കുകയുമുണ്ടായി. എന്നാല്‍ രാഹുലിന്റെ പ്രധാനമന്ത്രി മോഹങ്ങള്‍ അടച്ച് പെട്ടിയില്‍ തന്നെ വെച്ചേക്കാന്‍ ഉപദേശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് റാം മാധവ്.
അടുത്ത വര്‍ഷം ഒഴിവൊന്നുമില്ല
പ്രധാനമന്ത്രി സ്ഥാനത്തേക്ക് അടുത്ത വര്‍ഷം ഒഴിവൊന്നുമില്ല എന്നാണ് ബിജെപി നേതാവ് റാം മാധവ് പരിഹസിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയ സ്റ്റാലിനുളള മറുപടിയായാണ് റാം മാധവിന്റെ പ്രസ്താവന. പ്രതിപക്ഷത്തെ പാര്‍ട്ടികളെല്ലാം ഒരുമിച്ച് കാത്തിരിക്കട്ടെ. അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും ബിജെപി നേതാവ് പരിഹസിച്ചു.
പ്രധാനമന്ത്രി രാഹുൽ തന്നെ
പിതാവായ എം കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ ആണ് കഴിഞ്ഞ ദിവസം എംകെ സ്റ്റാലിന്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തത്. കേന്ദ്രത്തിലെ ഫാസിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കി പുതിയ ഇന്ത്യ സൃഷ്ടിക്കാന്‍ രാഹുല്‍ അനുയോജ്യനാണ് എന്നാണ് സ്റ്റാലിന്‍ പ്രസംഗിച്ചത്.
ഇത് പ്രതീക്ഷിച്ചില്ല
ഫാസിസ്റ്റ് ഭരണകൂടം എന്ന തരത്തിലുളള വാക്കുകള്‍ സ്റ്റാലിനില്‍ നിന്ന് പ്രതീക്ഷിച്ചില്ല എന്ന് റാം മാധവ് പറഞ്ഞു. ഇത്തരത്തിലുളള ഭാഷ പ്രയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണ് എന്നും റാം മാധവ് പറഞ്ഞു. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പിണറായി വിജയനും അടക്കമുളള പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലാണ് സ്റ്റാലിന്റെ പ്രഖ്യപാനം. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയതില്‍ പ്രതിപക്ഷത്തെ മറ്റ് കക്ഷികള്‍ക്ക് അതൃപ്തിയുണ്ട്.
പ്രതിപക്ഷത്ത് മുറുമുറുപ്പ്
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടാതെയാണ് പ്രതിപക്ഷ ഐക്യത്തിനുളള ശ്രമങ്ങള്‍ ഇതുവരെ നടന്നത്. പ്രധാനമന്ത്രി ആവുക എന്നതല്ല പ്രധാനമെന്നും ബിജെപി സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണെന്നും കോണ്‍ഗ്രസ് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തോടെയാണ് പ്രതിപക്ഷ കക്ഷികള്‍ക്ക് മേല്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മേല്‍ക്കൈ നേടിയിരിക്കുന്നതും പ്രധാനമന്ത്രി ആയി രാഹുലിനെ ഉയര്‍ത്തിക്കാട്ടുന്നതും.