ജുനൈദിന്‍റെ കൊലപാതകത്തിന് സാക്ഷികളില്ല,പ്രതിഫലം ഇരട്ടിയാക്കി പോലീസ്,സാക്ഷി പറയാന്‍ ആരെത്തും!!
സാക്ഷി പറയാന്‍ തയ്യാറാവുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചത്
ചണ്ഡിഗഡ്: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് 16കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സാക്ഷികളെ കണ്ടെത്താന്‍ പോലീസിന്‍റെ നെട്ടോട്ടം. ജുനൈദ് ട്രെയിനില്‍ ആക്രമിച്ച് കൊലചെയ്യപ്പെട്ട കേസില്‍ സാക്ഷികളില്ലാത്തതിനാല്‍ കേസന്വേഷിക്കുന്ന ഹരിയാന പോലീസ് സാക്ഷി പറയാന്‍ തയ്യാറാവുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ കേസ് തെളിയിക്കുന്നതിനായി സാക്ഷികളുടെ അഭാവമുള്ള സാഹചര്യത്തില്‍ തിങ്കളാഴ്ചയാണ് പ്രതിഫലം പോലീസ് രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയത്. കേസില്‍ സാക്ഷി പറയാന്‍ ദൃക്സാക്ഷികള്‍ മുന്നോട്ടുവരുന്നതിന് വേണ്ടിയാണ് പ്രതിഫലം ഉയര്‍ത്തിയതെന്നാണ് ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ജൂണ്‍ 24 ന് ഈദിനുള്ള ഷോപ്പിംഗ് കഴിഞ്ഞ് ദില്ലിയില്‍ നിന്ന് ഹരിയാനയിലേയ്ക്ക് മടങ്ങുകയായിരുന്ന 16 കാരനെയാണ് ബീഫ് കൈവശം വച്ചിട്ടുണ്ടെന്ന ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന് ട്രെയിനില്‍ നിന്ന് പുറത്തേക്കെറിയുന്നത്. ജുനൈദിനെ കുത്തിക്കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞ് സാക്ഷി പറയാന്‍ തയ്യാറാവുന്നവര്‍ക്കാണ് പോലീസ് പ്രതിഫലം നല്‍കുകയെന്ന് ഹരിയാന റെയില്‍വേ പോലീസ് ഡിഎസ്പി മൊഹീന്ദര്‍ സിംഗ് പറഞ്ഞു. ജുനൈദിന്‍റെ സഹോദരനും ബന്ധുക്കളും ഉള്‍പ്പെട്ട നാലംഗ സംഘമാണ് ട്രെയിനില്‍ വച്ച് ആക്രമിക്കപ്പെട്ടത്. ജൂനൈദ് ജനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഹസീബ്, ഷാക്കിര്‍, മുഹ്സിന്‍ എന്നീ ബന്ധുക്കൾക്കും സഹോദനും ഒപ്പമായിരുന്നു ജുനൈദ് ഖാൻ സഞ്ചരിച്ചത്.