തന്ത്രങ്ങൾ മെനയാൻ ബിജെപി വിരുദ്ധ പാർട്ടികളുടെ ആദ്യയോഗം 22ന്, ബിജെപിയെ നിലം തൊടീക്കില്ല
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ പടയൊരുക്കം സജീവമാകുന്നു. ബിജെപി വിരുദ്ധ പാർട്ടികളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ലക്ഷ്യം. ബിജെപി വിരുദ്ധപാർട്ടിളുടെ മഹാസഖ്യത്തിന്റെ ആദ്യയോഗം നവംബർ22ന് ചേരുമെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായി ചന്ദ്രബാബു നായിഡു അറിയിച്ചു.
കോൺഗ്രസ് ജനറൽ സെക്രട്ടറി അശോക് ഗെലോട്ട് അമരാവതിയിലെ ചന്ദ്രബാബു നായിഡുവിന്റെ വസതിയിലെത്തി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി വിരുദ്ധ പാർട്ടികളുടെ യോഗം വിളിച്ചത്. ദില്ലിയിലെ ആന്ധ്രാപ്രദേശ് ഭവനിലാകും യോഗം ചേരുക. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട.
ആന്ധ്ര കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ചിരഞ്ജീവി രാജിവെക്കും, ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങള്‍ പാളി
മുന്നിൽ നായിഡു
ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യനീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്. ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എൻഡിഎ സഖ്യംവിട്ട നായിഡു ബിജെപിക്ക് പ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
ചർച്ച
ബിജെപിയെ തറപറ്റിക്കാൻ പ്രധാന എതിരാളിയായിരുന്ന കോൺഗ്രസുമായിപ്പോലും സഖ്യത്തിലേർപ്പെടാൻ ടിഡിപി തയാറായി. ബിജെപി വിരുദ്ധ നിലപാടുള്ള വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി നാഡിയു ചർച്ച നടത്തിയിരുന്നു. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടാൽ വലിയ തർച്ചയാകും ബിജെപിക്ക് നേരിടേണ്ടി വരിക.
കർണാടകയിൽ
കർണാടകയിൽ എച്ച്ഡി ദേവ ഗൗഡയും കുമാരസ്വാമിയുമായി നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി വിരുദ്ധ സഖ്യത്തിൻ ഭാഗമാകാൻ ദേവഗൗഡ സമ്മതം അറിയിച്ചിട്ടുണ്ട്. കർണാടകയിലെ കോൺഗ്രസ്-ദൾ സഖ്യം ബിജെപിയെ തറപറ്റിക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ സൂചനകൾ നൽകുന്നതായിരുന്നു ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ്.
സ്റ്റാലിൻ
കർണാടകയിലെ കൂടിക്കാഴ്ചകൾക്ക് ശേഷം തമിഴ്നാട്ടിലേക്ക് എത്തിയ നായിഡു ചെന്നൈയിൽ ഡിഎംകെ നേതാവ് സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. മോദിയെക്കാൾ വലിയ നേതാവാണ് സ്റ്റാലിനെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ചന്ദ്രബാബു നായിഡു പ്രതികരിച്ചത്. മഹാസഖ്യത്തിൽ ഒരു നേതാവല്ല മറിച്ച് നേതാക്കളായിരിക്കും ഉണ്ടാവുക എന്നാണ് നായിഡു പറഞ്ഞു. ബിജെപിക്കെതിരായ സഖ്യത്തിന് പൂർണ പിന്തുണയുണ്ടെന്ന് സ്റ്റാലിൻ അറിയിച്ചു. 22ന് ദില്ലിയിൽ ചേരുന്ന യോഗത്തിൽ സ്റ്റാലിനും പങ്കെടുക്കും.
കോൺഗ്രസ്- ടിഡിപി സഖ്യം
പല പാർട്ടികൾക്കും വ്യത്യസ്ത നിലപാടുണ്ടാകും. എന്നാൽ ലക്ഷ്യം ഒന്നാകുമ്പോൾ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. കോൺഗ്രസിനെതിരെ പോരാടാനായി രൂപികരിച്ച പാർട്ടിയാണ് ടിഡിപി. 40 വർഷമായി കോൺഗ്രസിനോട് നിഷേധാത്മക നിലപാടാണ് ടിഡിപി സ്വീകരിച്ച് വന്നത്. എന്നാൽ ജനാധിപത്യം ആവശ്യപ്പെടുമ്പോൾ വൈരാഗ്യം മറന്ന് സഖ്യത്തിലേർപ്പെടുന്നു- ചന്ദ്രബാബു നായിഡു പറഞ്ഞു.
മമതയെ അടുപ്പിക്കാൻ
മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് മഹാസഖ്യത്തിലക്ക് അടുപ്പിക്കാനുള്ള ചർച്ചകൾ സജീവമാണ്. സഖ്യം സംബന്ധിച്ച് നവംബർ 19, 20 തീയതിയകളിലൊന്നിൽ മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ചന്ദ്രബാബു നായിഡു അറിയിച്ചു.
യെച്ചൂരിയുമായി
സിപിഎം പിന്തുണ തേടി യെച്ചൂരിയുമായും ചന്ദ്രബാബു നായിഡു ചർച്ച നടത്തുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ മഹാസഖ്യത്തെ അണിനിരത്താനാണ് ശ്രമം, കോൺഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യത്തിനായാണ് ആദ്യം ടിഡിപി ശ്രമം നടത്തിയത്. എന്നാൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സ്വാധീനമുള്ള കോൺഗ്രസിനെ ഒഴിവാക്കിയ സഖ്യത്തിലായാൽ അത് ബിജെിപിക്ക് നേട്ടമുണ്ടാക്കുകയെ ചെയ്യൂവെന്ന വിലയിരുത്തലിനെ തുടർന്നാണ് കോൺഗ്രസിനെ അംഗീകരിച്ച് മുന്നോട്ട് പോകാൻ ടിഡിപി തീരുമാനിച്ചത്.
രണ്ട് ചേരികൾ
രാജ്യത്ത് രണ്ട് വിഭാഗമാണ് ഇപ്പോവുള്ളത്. ബിജെപി ചേരിയും ബിജെപി വിരുദ്ധ ചേരിയും. ആരുടെയൊപ്പമാണ് നിൽക്കേണ്ടതെന്ന് രാഷ്ട്രീയ പാർട്ടികളാണ് തീരുമാനിക്കേണ്ടത്. മഹാസഖ്യത്തിൽ ചേർന്നില്ലെങ്കിൽ അവർ ബിജെപിക്കൊപ്പമാണെന്നാണ് കരുതേണ്ടത്. തമിഴ്നാട് രാഷ്ട്രീയത്തെ ദില്ലിയിലുള്ള ചിലരാണ് നിയന്ത്രിക്കുന്നത്. തെലങ്കാന രാഷ്ട്ര സമിതി നടപ്പിലാക്കുന്നത് ബിജെപി അജണ്ടയാണ്. ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.
ഒപ്പം കൂട്ടാൻ
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ശരത് പവാർ, ഫറൂഖ് അബ്ദുള്ള തുടങ്ങിയവരുമായി ചന്ദ്രബാബു നായിഡു ചർച്ച നടത്തിയിരുന്നു. ഇവരോടൊപ്പം സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും, ബിഎസ്പി നേതാവ് മായാവതിയും സഖ്യത്തിൽ സഹകരിക്കാൻ തയാറായാൽ 1996 ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടിഡിപി.
മോദിക്കെതിരെ
മോദി ഭരണത്തിന് കീഴിൽ രാജ്യത്തിന്റെ മതേതര സ്വഭാവം നഷ്ടമായെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. കേന്ദ്ര എജൻസികളെ വരുതിയിലാക്കാൻ ബിജെപി ശ്രമിക്കുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞു, അവശ്യ വസ്തുക്കളുടെ വില കുത്തനെ കൂടി, കർഷകർ ദുരിതത്തിലാണ്. രാജ്യത്തെ പിന്നോട്ട് നടത്തുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.
പ്രതിഷേധിക്കുന്നവരുടെ വായടിപ്പിക്കാൻ
വിമർശനങ്ങളെ അംഗീകരിക്കാൻ കഴിയാത്ത സർക്കാരാണ് ഇത്. ചോദ്യം ചെയ്യുന്നവരുടെ വായടിപ്പിക്കും. മോദി സർക്കാരിനെതിരെ ശബ്ദിച്ച മാധ്യമങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തുന്നു. ഭയപ്പെടുത്തി നിശബ്ദരാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.