ബിജെപിയുടെ ചരിത്രം അദ്വാനിയുടേത് കൂടിയാണ്; മോദിയുടെ കുതിപ്പില്‍ പിന്നിലായ നേതാവ്
Recommended Video

രാജ്യത്തെ ഒട്ടനവധി സംഭവങ്ങളിലും വിവാദങ്ങളിലും നിറഞ്ഞുനിന്ന നേതാക്കളെ നമുക്ക് കാണാന്‍ സാധിക്കും. അത്തരത്തിലൊരു നേതാവാണ് ബിജെപി സ്ഥാപകരില്‍ ഒരാളായ ലാല്‍ കൃഷ്ണ അദ്വാനി. പ്രതിപക്ഷ നേതാവ്, കേന്ദ്ര ആഭ്യന്തര മന്ത്രി, ഉപ പ്രധാനമന്ത്രി തുടങ്ങി സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹത്തിന് പക്ഷേ, നരേന്ദ്ര മോദിയുടെ ഉയര്‍ച്ചയോടെയാണ് പ്രധാനമന്ത്രി പദവി അലങ്കരിക്കാന്‍ സാധിക്കാതെ പോയത്. ബിജെപിയുടെ ചരിത്രം അദ്വാനിയുടെ കൂടി ചരിത്രമാണ്. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ മല്‍സരിപ്പിക്കുന്നില്ല. അദ്വാനിയുടെ ഗാന്ധി നഗര്‍ മണ്ഡലത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആണ് ഇത്തവണ സ്ഥാനാര്‍ഥി.

ആര്‍എസ്എസിലൂടെ പ്രവര്‍ത്തനം തുടങ്ങി രാജ്യത്തിന്റെ പരമോന്നത പദവികളിലേക്ക് കയറിയ ചരിത്രമാണ് അദ്വാനിയുടേത്. വര്‍ഗീയതിലൂന്നിയ രാഷ്ട്രീയം മുന്നോട്ട് വച്ച അദ്വാനിയുടെ പിന്നിട്ടവഴികള്‍ രക്തപങ്കിലമാണ്, സംഘര്‍ഷ കലുഷിതവും. 1927ല്‍ പാകിസ്താനിലെ കറാച്ചിയില്‍ ജനിച്ച അദ്വാനിയുടെ കുടുംബം സിന്ധി ഹിന്ദുക്കളുടെ പരമ്പരയില്‍ പെട്ടവരാണ്. വിഭജനത്തിന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയവരാണ് അദ്വാനിയുടെ കുടുംബം. ടെന്നീസ് കളത്തിലെ പതിവ് പങ്കാളി മുരളി മുക്തിയില്‍ നിന്നാണ് അദ്വാനി ആര്‍എസ്എസിനെ കുറിച്ച് കേള്‍ക്കുന്നത്. പിന്നീട് ആര്‍എസ്എസില്‍ ചേര്‍ന്ന അദ്ദേഹം സംഘടനയുടെ മുഴുസമയ പ്രവര്‍ത്തകനാകാന്‍ അധികനാള്‍ വേണ്ടിവന്നില്ല.
ശ്യാമപ്രസാദ് മുഖര്‍ജി സ്ഥാപിച്ച ഭാരതീയ ജനസംഘത്തില്‍ ചേര്‍ന്നത് 1951ലാണ്. 1970 മുതല്‍ 76 വരെ ദില്ലിയില്‍ നിന്നുള്ള രാജ്യസഭാഗംമായി. അതിനിടെ അദ്ദേഹം ജനസംഘത്തിന്റെ അധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു. 1977ല്‍ ജനസംഘം പിരിച്ചുവിട്ട ശേഷം അദ്വാനിയും അടല്‍ ബിഹാരി വാജ്‌പേയിയും ജനതാപാര്‍ട്ടിയുടെ ഭാഗമായി. അടിയന്തരാവസ്ഥയ്ക്ക് ശേഷം മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ വാജ്‌പേയി വിദേശകാര്യമന്ത്രിയും അദ്വാനി വാര്‍ത്താവിതരണ മന്ത്രിയുമായി. 1980 മുതല്‍ 86 വരെ ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ശേഷം പാര്‍ട്ടി അധ്യക്ഷനുമായി.
1990ല്‍ അദ്വാനി നയിച്ച രഥയാത്ര ഏറെ വിവാദമായിരുന്നു. രഥയാത്ര കടന്നുപോയ ഗ്രാമങ്ങളില്‍ പലയിടത്തും കലാപം പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച യാത്ര അയോധ്യയിലാണ് അവസാനിച്ചത്. വര്‍ഗീയമായി രാജ്യം കൂടുതല്‍ വിഭജിക്കപ്പെട്ട നാളുകളായിരുന്നു അത്. രഥയാത്രയുടെയും പിന്നീട് ബിജെപിയും സംഘപരിവാരവും നടത്തിയ ശ്രമങ്ങളുടെയും ഫലമായിട്ടാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയായിരുന്നു അദ്വാനി. ബാബറി മസ്ജിദ് തകര്‍ച്ച അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും അദ്വാനിയുടെ പങ്ക് എടുത്തു പറഞ്ഞിരുന്നു. എന്നാല്‍ അധികാരത്തിന്റെ ഭാഗമായി തുടര്‍ന്നിരുന്ന അദ്വാനിക്ക് കൈവിലങ്ങ് ഇതുവരെ വീണിട്ടില്ല.
2014ലും 2009വും അദ്വാനി ഗുജറാത്തിലെ ഗാന്ധി നഗര്‍ മണ്ഡലത്തില്‍ നിന്നാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2015ല്‍ അദ്ദേഹത്തിന് പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയുടെ ഉദയത്തോടെയാണ് അദ്വാനി തഴയപ്പെട്ടതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പ്രധാനമന്ത്രി പദവിയിലക്ക് വാജ്‌പേയിക്ക് ശേഷം പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള ഏക നേതാവ് അദ്വാനി ആയിരുന്നു. എന്നാല്‍ ബാബറി കേസിലെ പ്രതിസ്ഥാനമാണ് അദ്ദേഹത്തെ തഴയാന്‍ കാരണമായി എടുത്തുപറഞ്ഞത്. അതുവഴി അദ്വാനിയെ മാറ്റി നിര്‍ത്തിയപ്പോള്‍ വഴി തെളിഞ്ഞത് മോദിക്കായിരുന്നു.












Click it and Unblock the Notifications