ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും, ധാരണയായി
തിരുവനന്തപുരം: പ്രവാസികളായ മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത. ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം ഇനി മുതല്‍ സൗജന്യമായി നാട്ടിലേക്ക് എത്തും. ഇത് സംബന്ധിച്ച് എയര്‍ ഇന്ത്യയും നോര്‍ക്കയും തമ്മില്‍ ധാരണയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാന്‍ വന്‍ തുക ഈടാക്കുന്നതിനെതിരെ നേരത്തെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
അജിത് പവാർ രാഷ്ട്രീയം ഉപേക്ഷിക്കുന്നു? മനസ്സിൽ മറ്റ് ചില പദ്ധതികൾ, മന്ത്രിയാക്കണമെന്ന് നേതാക്കൾ
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 'ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ എയർ ഇന്ത്യയുമായി ധാരണയിൽ എത്തി. പദ്ധതി സംബന്ധിച്ച് നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യാ എക്സിക്യൂട്ടിവ് ഡയറക്ടർ കാര്‍ഗോയും ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. ഗൾഫിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ തൊഴിൽ ഉടമയുടേയോ, സ്‌പോൺസറിന്റെയോ, എംബസ്സിയുടേയോ സഹായം ലഭിക്കാതെ വരുന്നവര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ഗൾഫ് നാടുകളിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുവാൻ പലപ്പോഴും ബന്ധുക്കൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ അടക്കം നേരിടാറുണ്ട്. ഇതിനു പരിഹാരം എന്ന നിലയിൽ ആണ് മറ്റ് സഹായം ലഭിക്കാത്ത നിരാലംബര്‍ക്ക് ആശ്വാസമേകുന്ന പദ്ധതി തുടങ്ങുമെന്ന് കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ഈ വാഗ്ദാനമാണ് സര്‍ക്കാര്‍ പാലിക്കുന്നത്. വിമാനത്താവളങ്ങളിൽ എത്തിക്കുന്ന മൃതദേഹം നോർക്ക റൂട്ട്‌സിന്റെ നിലവിലുള്ള എമർജൻസി ആംബുലൻസ് സർവ്വീസ് മുഖേന മരണമടയുന്ന പ്രവാസി മലയാളികളുടെ വീടുകളിൽ എത്തിക്കുകയും ചെയ്യും.
ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കൾ/സുഹൃത്തുക്കൾ എന്നിവർക്ക് പദ്ധതിയിൻ കീഴിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫോറവും വിശദവിവരങ്ങളും നോർക്ക റൂട്ട്‌സ് വെബ് സൈറ്റായ www.norkaroots.org ൽ ലഭ്യമാകും കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്‌സ് ടോൾ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കോൾ സേവനം), നമ്പരുകളിൽ നിന്നും ലഭിക്കും'.