ദില്ലി ശാന്തം; കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങി, കലാപത്തിന് കേസ് എടുക്കുമെന്ന് പൊലീസ്
ദില്ലി: രാജ്യ തലസ്ഥാനത്തെ ഒരു പകല്‍ നീണ്ട സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് അയവ്. ചെങ്കോട്ടയില്‍ നിന്നും കര്‍ഷകര്‍ പിന്‍വാങ്ങി. കേന്ദ്ര സേനയെ അടക്കി ദില്ലിയുടെ നിയന്ത്രണം സര്‍ക്കാര്‍ തിരികെ പിടിച്ചു. പൊലീസിനെ ആയുധധാരികളായ നിഹാംഗുകൾ സിംഘു അതിർത്തിയിൽ ആക്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ഇവര്‍ക്കെതിരെ സായുധ കലാപത്തിനുള്ള വകുപ്പുകള്‍ അടക്കം ചുമത്തി കേസെടുക്കാനാണ് പൊലീസ് നീക്കം. പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പും ആക്രമികള്‍ക്കെതിരെ ചുമത്തും.
കര്‍ഷകരുടെ ട്രാകര്‍ പരേഡിന്‍റെ നേരത്തെ നിശ്ചയിച്ച മാര്‍ഗത്തില്‍ ചെങ്കോട്ട ഉണ്ടായിരുന്നെങ്കിലും ചെങ്കോട്ടയില്‍ എത്തിയെ മടങ്ങുകയുള്ളുവെന്ന സൂചന ഒരുകൂട്ടം സമരക്കാര്‍ രാവിലെ നല്‍കിയിരുന്നു. എന്നാല്‍ ചെങ്കോട്ടയില്‍ കയറി പതാക ഉയര്‍ത്തുമെന്ന് പൊലീസ് കരുതിയിരുന്നില്ല. രണ്ട് തവണയായ പ്രതിഷേധക്കാര്‍ ചെങ്കോട്ടയ്ക്ക് മുകളില്‍ കയറി പതാക ഉയര്‍ത്തിയത്. പിന്നീട് ഏറെ നേരം പണിപ്പെട്ടാണ് ചെങ്കോട്ടയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തത്. കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് ചെങ്കോട്ടയില്‍ കുടുങ്ങിയ 300 ഓളം കലാകാരന്‍മാരെ മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറത്ത് എത്തിച്ചത്.
ഉച്ചയ്ക്ക് പന്ത്രണ്ട മണിയോടെ മാത്രമേ ട്രാക്ടര്‍ റാലി തുടങ്ങുകയുള്ളുവെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നതെങ്കിലും രാവിലെ തന്നെ സമരക്കാര്‍ ട്രാക്ടറുകളുമായി ദില്ലിയിലേക്ക് എത്തുകയായിരുന്നു. പലയിടത്തും പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റമുട്ടി. വഴിയടച്ചിട്ടിരുന്ന കണ്ടെയ്‌നറുകളും, കോണ്‍ക്രീറ്റ് ബ്ലോക്കുകളുമെല്ലാം തട്ടിതെറിപ്പിച്ച് ട്രാക്ടറുകള്‍ മുന്നേറി. ഉച്ചക്ക് പന്ത്രണ്ടരയോടെ തന്ത്രപ്രധാന മേഖലയായ ഐടിഒയില്‍ ഗാസിപ്പൂരില്‍ നിന്നുള്ള ആദ്യസംഘമെത്തി. ഇവിടെ നടന്ന സംഘര്‍ഷത്തിനിടെയാണ് ഉത്തരാഖണ്ഡില്‍ നിന്നുള്ള 26കാരനായ കര്‍ഷകന്‍ നവ്ദീപ് സിംഗ് മരിച്ചത്.
പൊലീസ് വെടിവെയ്പിലാണ് നവ്ദീപ് മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചെങ്കിലും പൊലീസിന് നേരെ ഓടിച്ച ട്രാക്ടര്‍ മറിഞ്ഞാണ് മരണം എന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ദില്ലി പൊലീസ് പുറത്ത് വിട്ടു. ആക്രമ സംഭവങ്ങള്‍ തള്ളിക്കൊണ്ട് 40 സംഘടനകൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. ട്രാക്റ്റർ പരേഡിനിടെയുള്ള സംഭവ വികാസങ്ങളെ അപലപിക്കുന്നു. ട്രാക്ടര്‍ റാലി പിന്‍വലിച്ചതായും അക്രമ സംഭവങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
ഇന്നത്തെ സംഘർഷത്തിൽ 83 പൊലീസുകാർക്ക് പരിക്കേറ്റെന്ന് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്. സംഘർഷത്തിൽ ദില്ലി പൊലീസ് കമ്മിഷണർ അടിയന്തര റിപ്പോർട്ട് തേടി. അതേസമയം ദില്ലിയിലെ ആക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ ഇന്ത്യയിലെ എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Recommended Video