മുഖ്യമന്ത്രിമാരായത് കോണ്‍ഗ്രസ് വിട്ടവര്‍, വോട്ട് കുത്തനെ മറിഞ്ഞു..; വടക്ക് കിഴക്കന്‍ മേഖലയിലെ ബിജെപി വീരഗാഥ
ഒരുകാലത്ത് കോണ്‍ഗ്രസിന് വലിയ വോട്ട് ബാങ്കുള്ള മേഖലയായിരുന്നു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍. എന്നാല്‍ നിലവില്‍ ഇവിടയൊന്നും കോണ്‍ഗ്രസിന് പറയത്തക്ക സ്വാധീനമില്ല

ന്യൂദല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളില്‍ ബി ജെ പി സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ വടക്ക് കിഴക്കന്‍ മേഖലയിലെ പാര്‍ട്ടി അപ്രമാദിത്യം വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുന്നു. ഒരുകാലത്ത് ബി ജെ പിക്ക് ബാലികേറാമലയായിരുന്നു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍. എന്നാല്‍ ഇന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗവും ഭരിക്കുന്നത് ബി ജെ പിയോ ബി ജെ പി സഖ്യത്തിലുള്ള മുന്നണിയോ ആണ്.
ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളില്‍ ഇന്ന് പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലത്തോടെ ബി ജെ പി സഖ്യം ഭരിക്കാന്‍ പോകുന്നു എന്ന് ഏറെക്കുറെ ഉറപ്പാണ്. സീറ്റുകളുടെ എണ്ണത്തില്‍ ത്രിപുരയില്‍ അടക്കം കുറവുണ്ടായെങ്കിലും ഭരണം നിലനിര്‍ത്താന്‍ ബി ജെ പിക്ക് സാധിക്കുന്നു എന്നത് പ്രധാനമാണ്. നാഗാലാന്‍ഡില്‍, തിരഞ്ഞെടുപ്പിന് മുമ്പ് നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി നയിക്കുന്ന സഖ്യത്തിലെ ബിജെപി ജൂനിയര്‍ പങ്കാളിയായിരുന്നു ബി ജെ പി.

ജൂനിയറായി നിന്ന് വല്ല്യേട്ടനാകുക
മേഘാലയയിലും ബി ജെ പി പ്രാദേശിക കക്ഷിയുടെ ജൂനിയര്‍ പങ്കാളിയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് എന്‍ പി പിയുമായി വേര്‍പിരിഞ്ഞു. എങ്കിലും അന്തിമഫലത്തിന് ശേഷം എന്‍ പി പിയുമായി ബി ജെ പി സഖ്യം രൂപീകരിക്കും എന്നുറപ്പാണ്. എന്നാല്‍ ബി ജെ പിയുടെ പ്രകടനം ഈ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിസോറാമും സിക്കിം ഒഴികെയുള്ളവയുടെ ഭരണത്തില്‍ ബി ജെ പി പങ്കാളിയാണ്.

അസമില്‍ തുടക്കം
2016 ല്‍ അസമില്‍ നിന്നാണ് ബി ജെ പിയുടെ വടക്ക് കിഴക്കന്‍ വീരഗാഥ ആരംഭിക്കുന്നത്. 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് ബി ജെ പി ഇവിടെ വിജയം പിടിച്ചെടുത്തു. ഇത് മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പിക്ക് നല്‍കിയ ഊര്‍ജം ചെറുതല്ല. ഇതിന്റെ തുടര്‍ച്ചയെന്നോണം അതേവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ അരുണാചല്‍ പ്രദേശിലും ബി ജെ പി ഭരണം പിടിച്ചു.

വഴിയൊരുക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍
2017 ല്‍ മണിപ്പൂരിലും കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ ബി ജെ പിക്കായി. ഈ മൂന്ന് സംസ്ഥാനങ്ങളിലും ബി ജെ പിയുടെ വിജയത്തിന് ഒരു സാമ്യതയുമുണ്ടായിരുന്നു. മൂന്നിടത്തും കോണ്‍ഗ്രസ് വിട്ട് വന്നവരെ നേതൃസ്ഥാനത്ത് എത്തിച്ചാണ് ബി ജെ പി ജയിച്ചത്. അസമില്‍ ഹിമന്ത ബിശ്വ ശര്‍മ്മ, അരുണാചല്‍ പ്രദേശില്‍ പെമ ഖണ്ഡു, മണിപ്പൂരില്‍ എന്‍ ബീരേന്‍സിംഗ് എന്നിവരാണ് ബി ജെ പി വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

ഞെട്ടിച്ചത് ത്രിപുര
മൂന്ന് പേരും കോണ്‍ഗ്രസ് നേതൃത്വത്തോട് കലഹിച്ച് ബി ജെ പിക്കൊപ്പം ചേരുകയായിരുന്നു. 2018 ല്‍ ആണ് ബി ജെ പിക്ക് അവിശ്വസനീയമായ ജയം സമ്മാനിച്ച മറ്റൊരു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു സ്വാധീനവും ഉണ്ടാക്കാന്‍ സാധിക്കാതിരുന്ന ത്രിപുരയില്‍ 25 വര്‍ഷത്തെ സി പി എം നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരിനെ പുറത്താക്കി ബി ജെ പി അധികാരം പിടിക്കുകയായിരുന്നു.

കോണ്‍ഗ്രസ് വോട്ട് എവിടെ
ഇവിടേയും ബി ജെ പിക്ക് സഹായകമായത് കോണ്‍ഗ്രസുകാരായിരുന്നു. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് 2018 ല്‍ ഒറ്റ സീറ്റ് പോലും നേടാന്‍ സാധിച്ചിരുന്നില്ല. ബി ജെ പിയും സി പി എമ്മും തമ്മിലുള്ള വോട്ട് വ്യത്യാസം 1.37 ശതമാനം മാത്രമായിരുന്നു. എന്നാല്‍ 35 ശതമാനത്തോളം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിനാകട്ടെ 1.79 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചിരുന്നത്.

ജയം ആവര്‍ത്തിക്കുന്നു
ഇതിന്റെ ചുവടുപിടിച്ചാണ് പിന്നീട് നടന്ന തെരഞ്ഞെടുപ്പിലും ബി ജെ പി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെന്നിക്കൊടി പാറിച്ചത്. ത്രിപുരയില്‍ ചരിത്ര വിജയം നേടിയതിന് പിന്നാലെ തന്നെ നാഗാലാന്റിലും മേഘാലയയിലും ജൂനിയര്‍ പാര്‍ട്ണറായി നിന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനും ബി ജെ പിക്കായി. 2019 ല്‍ അരുണാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 ല്‍ 41 സീറ്റും നേടിയാണ് ബി ജെ പി അധികാരം നിലനിര്‍ത്തിയത്.

ഹിമന്ത ബിശ്വ ശര്‍മ്മ എന്ന പുതിയ ഐക്കണ്‍
2021 അസം വീണ്ടും നിലനിര്‍ത്തിയതോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഐക്കണ്‍ എന്ന നിലയിലേക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും ഉയര്‍ന്നു. ഏറ്റവും ഒടുവില്‍ 2022 ല്‍ മണിപ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പിലും ബി ജെ പി തന്നെ ജയിച്ചു. സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ ചെറുകക്ഷിയായി നിന്ന് പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് അടിത്തറയുണ്ടാക്കുകയാണ് ബി ജെ പി ചെയ്യുന്നത്.

ഒപ്പം നിന്ന ശേഷം വിഴുങ്ങുക
ഒപ്പം നിന്ന ശേഷം പിന്നീട് ഒപ്പം നിര്‍ത്തിയ പാര്‍ട്ടിയെ പോലും വിഴുങ്ങുന്ന ചരിത്രവും ബി ജെ പിക്കുണ്ട്. ബിഹാറില്‍ ജെ ഡി യു, തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെ, മഹാരാഷ്ട്രയില്‍ ശിവസേന എന്നിവയല്ലൊം ഇതിന് ഉദാഹരണങ്ങളാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ജൂനിയര്‍ പാര്‍ട്ണറായി നിന്ന് ബി ജെ പി ഭരണം പിടിക്കുന്നതിന് പിന്നിലും ഇത്തരം ലക്ഷ്യങ്ങളായിരിക്കും.












Click it and Unblock the Notifications