എന്തുകൊണ്ട് ജെഎൻയു ആക്രമണത്തിൽ ഒരു 'ഭീകരൻ' പോലും അറസ്റ്റിലായില്ല: ബിജെപിയ്ക്ക് ഉദ്ധവിന്റെ മറുപടി
ദില്ലി: കേന്ദ്രസർക്കാരിനെ രൂക്ഷ വിമർശനമുന്നയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസാമാധാന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് ശിവസേന രംഗത്തെത്തിയിട്ടുള്ളത്. മഹാരാഷ്ട്ര വികാസ് അഘാഡി സർക്കാരിനെതിരെ ബിജെപി വിമർശനമുന്നയിച്ചതോടെയാണ് ഉദ്ധവ് താക്കറെ ബിജെപിയെ കടന്നാക്രമിക്കുന്നത്.
കഴിഞ്ഞ മാസം ജെഎൻയു സർവ്വകലാശാലയിൽ വിദ്യാർത്ഥികൾക്കെതിരെ നടന്ന ആക്രമണങ്ങളിൽ ആരും അറസ്റ്റ് ചെയ്യപ്പെടാത്തതിനേയും ഉദ്ധവ് താക്കറെ ചോദ്യം ചെയ്യുന്നു. ജെഎൻയു അക്രമികൾ ഭീകരരെന്ന് വിശേഷിപ്പിച്ച താക്കറെ ആക്രമണം നടന്ന് ഒരു മാസമായിട്ടും എന്തുകൊണ്ട് കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ഉദ്ധവ് താക്കറെയുടെ ചോദ്യം. തന്റെ സർക്കാരിനെ ലക്ഷ്യം വെക്കുന്നവർ അവർ നോക്കിനിൽക്കെ എന്താണ് സംഭവിക്കന്നതെന്ന് കാണണമെന്നും താക്കറെ ആവശ്യപ്പെടുന്നു.
Recommended Video

ജനുവരി അഞ്ചിന് ജെഎൻയു ക്യാമ്പസ്സിനകത്ത് മുഖം മൂടി ധരിച്ചെത്തിയ അക്രമികളാണ് അധ്യാപകരെയും വിദ്യാർത്ഥികളെയും ആക്രമിച്ചത്. മുപ്പതോളം പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇരുമ്പുദണ്ഡുകളും ആയുധങ്ങളുമേന്തിയാണ് അക്രമികൾ ക്യാമ്പസിലെത്തിയത്. ജെഎൻയു സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷും പരിക്കേറ്റവരിൽ ഉൾപ്പെട്ടിരുന്നു.
മഹാരാഷ്ട്രയിൽ അടുത്ത കാലത്ത് സ്ത്രീകൾക്കെിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മഹാരാഷ്ട്ര സർക്കാരിനെതിരെ ബിജെപി രംഗത്തെത്തിയത്. ഞങ്ങളെ വിമർശിക്കുമ്പോൾ അവർ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് അവർ കാണണം. ഭീകരർ ക്യാമ്പസിലേക്ക് ഇരച്ചുകയറി വിദ്യാർത്ഥികളെ മർദ്ദിച്ചുവെന്നും താക്കറെ കൂട്ടിച്ചേർക്കുന്നു. ഈ അക്രമികളെ ഞാൻ ഭീകരരെന്നാണ് വിളിക്കാൻ പോകുന്നത്. ഇത്രയും ദിവസമായിട്ടും ഒറ്റ അക്രമയെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നും താക്കറെ കൂട്ടിച്ചേർക്കുന്നു.
ഉത്തർപ്രദേശ് പോലെ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളെല്ലാം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. ഷഹീൻബാഗ് സമരം പോലുള്ളവ 60 ദിവസമായി തുടരുന്നത് നാം കാണുന്നുണ്ട്. ഉത്തർപ്രദേശിൽ കലാപങ്ങൾ നടത്തത് പൌരത്വ നിയമത്തിന്റെ പേരിലാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. അടിസ്ഥാനമില്ലാത്ത കാര്യങ്ങളിൽ ഞങ്ങളെ ലക്ഷ്യംവെക്കുന്നവർ തങ്ങൾക്ക് കീഴിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണണം. അതിന് ശേഷം മാത്രം തങ്ങളെക്കുറിച്ച് പ്രതികരിച്ചാൽ മതിയെന്നും താക്കറെ കുട്ടിച്ചേർക്കുന്നു.
ഹൈദരാബാദിൽ നടപ്പിലാക്കിയ ദിശ ആക്ടിനെക്കുറിച്ച് മനസ്സിലാക്കുന്നതിനായി അടുത്തകാലത്ത് ആന്ധ്രപ്രദേശ് സന്ദർശിച്ചിരുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അടിയന്തര വിചാരണ നടത്തുന്നതിനും ശിക്ഷ വിധി്ക്കുന്നതിനുമായാണ് ആന്ധ്രപ്രദേശ് ദിശ ആക്ടിന് രൂപം നൽകിയത്. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖാണ് ഇപ്രകാരം പ്രതികരിച്ചത്. ഈ നിയമത്തെക്കുറിച്ച് അറിയുന്നതിനായി അഞ്ചംഗ കമ്മറ്റിയെയും നിയോഗിച്ചിട്ടുണ്ട്. മാർച്ച് 30നകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിറ്റിക്ക് നൽകിയിട്ടുള്ളത്.












Click it and Unblock the Notifications