അയോധ്യ രാമക്ഷേത്രം; വിഎച്ച്പിയും സന്യാസിമാരും തമ്മില്‍ തര്‍ക്കം, 5 ഏക്കര്‍ വേണ്ടെന്ന് മുസ്ലിങ്ങള്‍
ദില്ലി: അയോധ്യയിലെ തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീംകോടതി വിട്ടുകൊടുത്തതിന് പിന്നാലെ ഹിന്ദു വിഭാഗത്തിലെ കക്ഷികള്‍ തമ്മില്‍ തര്‍ക്കം. രാമക്ഷേത്രത്തിന്റെ മാതൃക വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള രാമജന്മഭൂമി ന്യാസ് തയ്യാറാക്കിയിരുന്നു. എന്നാല്‍ ഈ മാതൃക വേണ്ടെന്ന് കേസിലെ പ്രധാന കക്ഷിയായ സന്യാസി സമൂഹം നിര്‍മോഹി അഖാര നിലപാടെടുത്തു.
കോടതി നിര്‍ദേശിച്ച ട്രസ്റ്റ് രൂപീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ഭിന്നതയുണ്ടായ പശ്ചാത്തലത്തില്‍ നിര്‍മാണം വൈകിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സുപ്രീംകോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി ഏറ്റെടുക്കേണ്ട എന്നാണ് മിക്ക മുസ്ലിം നേതാക്കളും അഭിപ്രായപ്പെടുന്നത്. ഇതോടെ അയോധ്യ തര്‍ക്കം വീണ്ടും സജീവമാകുമെന്നാണ് സൂചന....
കേസില്‍ പഴക്കമുള്ള കക്ഷി
അയോധ്യ കേസില്‍ ഏറ്റവും പഴക്കമുള്ള കക്ഷികളില്‍ ഒരു വിഭാഗമാണ് നിര്‍മോഹി അഖാര സന്യാസി സമൂഹം. രാമനെ സേവിക്കാന്‍ അധികാരമുള്ള തങ്ങള്‍ക്ക് ഭൂമി വിട്ടുനല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ക്ഷേത്രം നിര്‍മിക്കാന്‍ ഒരുക്കുന്ന ട്രസ്റ്റില്‍ ഇവര്‍ക്കും പ്രാതിനിധ്യം നല്കാന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
രാമജന്മഭൂമി ന്യാസിന്റെ രൂപരേഖ
അതേസമയം, വിച്ച്പിയുടെ നിയന്ത്രണത്തിലുള്ള രാമജന്മഭൂമി ന്യാസ് നിര്‍ദിഷ്ട രാമക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. 1991 മുതല്‍ ഇവര്‍ തൂണുകളും കല്ലുകളും മറ്റും അയോധ്യയിലെ കര്‍സേവക്പുരത്ത് ഒരുക്കുകയാണ്. ഇവര്‍ തയ്യാറാക്കിയ മാതൃക ക്ഷേത്രത്തിന് വേണ്ടെന്നാണ് നിര്‍മോഹി അഖാര വ്യക്തമാക്കിയിരിക്കുന്നത്.
നിര്‍ദിഷ്ട ക്ഷേത്രം ഇങ്ങനെ
268 അടി നീളവും 140 അടി വീതിയും 128 അടി ഉയരവുമുള്ളതാണ് രാമജന്മഭൂമി ന്യാസ് തയ്യാറാക്കിയ രാമക്ഷേത്രത്തിന്റെ മാതൃക. 212 തൂണുകള്‍ ക്ഷേത്രത്തിനുണ്ടാകും. എങ്ങനെ ആയിരിക്കും ക്ഷേത്രത്തിന്റെ അന്തിമ രൂപമെന്ന് അവര്‍ കര്‍സേവകപുരത്തെ ശാലയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ആര്‍എസ്എസ് ചര്‍ച്ച നടത്തി
ഗുജറാത്തില്‍ നിന്നുള്ള സോമപുര കുടുംബമാണ് രാമക്ഷേത്രത്തിന്റെ മാതൃക തയ്യാറാക്കിയത്. ഇവരുമായി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിര്‍മോഹി അഖാര വിഎച്ച്പി മാതൃക തള്ളി രംഗത്തുവന്നിരിക്കുന്നത്.
രാമന്റെ ആത്മാവ്
തര്‍ക്ക ഭൂമിയില്‍ പൂര്‍ണ അധികാരം വേണമെന്ന നിര്‍മോഹി അഖാരയുടെ വാദം സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍ ക്ഷേത്ര നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന പുതിയ ട്രസ്റ്റില്‍ ഇവര്‍ക്കും പങ്കാളിത്തമുണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രാമന്റെ ആത്മാവ് തെളിയുന്ന തരത്തിലാകണം ക്ഷേത്രമെന്ന് നിര്‍മോഹി അഖാരയുടെ മഹന്ത് രാജരാമചന്ദ്ര ആചാര്യ പറഞ്ഞു.
ക്ഷേത്രത്തിന് സ്വീകരിച്ച സംഭാവന എവിടെ
വിഎച്ച്പിക്കെതിരെ കടുത്ത വിമര്‍ശനവും നിര്‍മോഹി അഖാര നടത്തി. കഴിഞ്ഞ 30 വര്‍ഷത്തിനിടെ രാമക്ഷേത്രത്തിന് വേണ്ടി ശേഖരിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇനിയും ഫണ്ട് സ്വരൂപിക്കുമെന്നാണ് രാമജന്മഭൂമി ന്യാസ് പറയുന്നത്. എത്ര സ്വീകരിച്ചുവെന്ന് ആദ്യം വ്യക്തമാക്കൂ എന്നും നിര്‍മോഹി അഖാര പറഞ്ഞു.
അഞ്ചേക്കര്‍ വേണ്ടെന്ന് മുസ്ലിങ്ങള്‍
അതേസമയം, മുസ്ലിങ്ങളുടെ ഭാഗത്ത് നിന്നു മറ്റൊരു നീക്കമാണ് നടക്കുന്നത്. സുപ്രീംകോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ട എന്ന നിലപാടിലേക്കാണ് മുസ്ലിങ്ങള്‍ എത്തുന്നത്. രാജ്യത്തെ പ്രമുഖ പണ്ഡിത വിഭാഗമായ ജംഇയ്യത്ത് ഉലമായെ ഹിന്ദ് നേതാവ് മൗലാന അര്‍ശദ് നദ്വി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
വിധിയെ മാനിക്കുന്നു, എന്നാല്‍...
സുപ്രീംകോടതി വിധിയെ മാനിക്കുന്നു. എന്നാല്‍ എല്ലാ ധാരണകള്‍ക്കും അപ്പുറത്തുള്ള വിധിയാണ് ഉണ്ടായിരിക്കുന്നത്. ബാബറി മസ്ജിദില്‍ രാമവിഗ്രഹം കൊണ്ടുവച്ചത് നിയമവിരുദ്ധമായിട്ടാണ് എന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നു. പക്ഷേ, അതിക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് കോടതി ഭൂമി കൈമാറുകയും ചെയ്തിരിക്കുന്നുവെന്നും മദനി പറഞ്ഞു.
ഹിന്ദു ക്ഷേത്രം തകര്‍ത്തിട്ടല്ല പള്ളി
ബാബറുടെ കാലത്ത് ഹിന്ദു ക്ഷേത്രം തകര്‍ത്തിട്ടല്ല പള്ളി നിര്‍മിച്ചതെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ തര്‍ക്ക ഭൂമി ഇപ്പോഴും പള്ളിയുടേതാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. വഖഫ് ബോര്‍ഡിന് കോടതി അനുവദിച്ച ഭൂമി സ്വീകരിക്കരുത്. മുസ്ലിങ്ങള്‍ക്ക് ഭൂമി ആവശ്യമില്ല. നമസ്കാരം നടന്നാലും ഇല്ലെങ്കിലും പള്ളി പള്ളിയാണെന്നും അര്‍ശദ് മദനി പറഞ്ഞു
അയോധ്യ വിധി ഇങ്ങനെ
തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. മുസ്ലിംകള്ക്ക് പള്ളി നിര്‍മിക്കുന്നതിന് അയോധ്യയില്‍ തന്നെ കണ്ണായ സ്ഥലത്ത് അഞ്ച് ഏക്കര്‍ അനുവദിക്കും. പള്ളി നിര്‍മിക്കുന്നതിന് അഞ്ച് ഏക്കര്‍ ഭൂമി യുപി സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ കണ്ടെത്തി സുന്നി വഖഫ് ബോര്‍ഡിന് കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
Recommended Video
ക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം
ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം ഏറ്റെടുക്കണം. ട്രസ്റ്റായിരിക്കും ക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുക. ട്രസ്റ്റ് രൂപീകരിക്കാന്‍ മൂന്ന് മാസം സമയം അനുവദിച്ചിട്ടുണ്ട്. അയോധ്യയിലെ തര്‍ക്ക ഭൂമി നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണ്. ഇത് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ രൂപീകരിക്കുന്ന പുതിയ ട്രസ്റ്റിന് ഉടന്‍ കൈമാറും.
ഫാത്തിമയുടെ മരണം കൊലപാതകമോ? പോലീസ് നീക്കം ദുരൂഹം, മൃതദേഹം ട്രക്കില്‍- ബന്ധു പറയുന്നു