ഇന്ത്യ-ചൈന സംഘർഷം; സർവ്വക്ഷി യോഗത്തിന് ക്ഷണമില്ല, കേന്ദ്രത്തിനെതിരെ ആർജെഡിയും എഎപിയും എഐഎംഐഎമ്മും
ദില്ലി; ഇന്ത്യ-ചൈന തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തിന് തൊട്ട് മുൻപ് രാഷ്ട്രീയ വിവാദം. യോഗത്തിൽ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടിയും ആർജെഡിയും എഐഎംഐഎമ്മും കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തി. ഇന്ന് വൈകീട്ട് 5 നാണ് പ്രധാനമന്ത്രി സർവ്വകക്ഷിയോഗം വിളിച്ച് ചേർത്തിരിക്കുന്നത്.
യോഗത്തിലേക്ക് ക്ഷണം ലഭിക്കാനുള്ള മാനദണ്ഡങ്ങൾ എന്താണെന്ന് അറിഞ്ഞാൽ കൊള്ളാമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ട്വീറ്റ് ചെയ്തു. ദൗർഭാഗ്യകരം എന്നായിരുന്നു പാർട്ടി എംപി മനോജ് കുമാർ ഝാ പ്രതികരിച്ചത്. ആർജെഡിക്ക് ബീഹാറിൽ 80 എംഎൽഎമാരുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയാണിത്. രാജ്യസഭയിൽ അഞ്ച് എംപിമാരുണ്ട്. യോഗത്തിൽ നിന്നും തങ്ങളെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാകുന്നില്ലെന്നും ഝാ പ്രതികരിച്ചു.
Recommended Video
എഐഎംഐഎം തലവൻ അസാസുദ്ദീൻ ഒവൈസിയും സർക്കാരിനെതിരെ ആഞ്ഞടിച്ചു. ചൈന വിഷയത്തിൽ കേന്ദ്രസർക്കാരിനോട് താൻ നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ വിഷയം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ അവർ തങ്ങളെ ക്ഷണിച്ചിട്ടില്ല. പ്രതിപക്ഷ ശബ്ദങ്ങൾക്ക് കേന്ദ്രസർക്കാർ വിലകൊടുക്കുന്നില്ലെന്ന് വേണം ഇതിനെ കണക്കാക്കാൻ എന്ന് ഉവൈസി പ്രതികരിച്ചു.
സര്‍വകക്ഷിയോഗത്തിന് ആം ആദ്മി പാര്‍ട്ടിയെ ക്ഷണിച്ചിട്ടില്ലെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് പ്രതികരിച്ചു. സഹകരണം തേടേണ്ടിടത്ത് കേന്ദ്രസർക്കാർ ധാർഷ്ട്യം കാണിക്കുകയാണെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. വിചിത്രമായ ഈഗോ സൂക്ഷിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. രാജ്യതലസ്ഥാനം ആം ആദ്മിയാണ് ഭരിക്കുന്നത്. ആം ആദ്മി പാർട്ടി പഞ്ചാബിലെ പ്രധാന പ്രതിപക്ഷമാണ്. രാജ്യത്തുടനീളം പാർട്ടിക്ക് 4 എംപിമാരുണ്ട്, എന്നിട്ടും ഇത്രയും തന്ത്രപ്രധാനമായൊരു ചർച്ചയ്ക്ക് ആം ആദ്മിയെ ക്ഷണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. ആം ആദ്മിയുടെ അഭിപ്രായം അറിയാൻ ബിജെപിക്ക് താത്പര്യമില്ലെന്ന് വേണം കണക്കാക്കാൻ,സിംഗ് കുറ്റപ്പടെുത്തി.
സർവ്വകക്ഷി യോഗത്തിൽ 17 പാർട്ടികളടെ പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ് പാർട്ടി പ്രതിനിധികളെ ടെലിഫോണിൽ നേരിട്ട് വിളിച്ചത്. സോണിയ ഗാന്ധി (കോൺഗ്രസ്), മമത ബാനർജി (തൃണമൂൽ കോൺഗ്രസ്), ഉദവ് താക്കറെ (ശിവസേന), എം കെ സ്റ്റാലിൻ (ഡിഎംകെ), എടപ്പടി കെ പളനിസ്വാമി, ഓ പന്നീർസെൽവം (എഐഎഡിഎംകെ), എൻ ചന്ദ്രബാബു നായിഡു (ടിഡിപി), ജഗൻ മോഹൻ റെഡ്ഡി , ശരദ് പവാർ (എൻസിപി), നിതീഷ് കുമാർ (ജെഡി-യു), അഖിലേഷ് യാദവ് (സമാജ്‌വാദി പാർട്ടി), ഡി രാജ (സിപിഐ), സീതാറാം യെച്ചൂരി (സിപിഎം), കെ ചന്ദ്രശേഖർ റാവു (ടിആർഎസ്), സുഖ്‌ബീർ ബാദൽ (അകാലിദൾ), ചിരാഗ് പാസ്വാൻ (ലോക് ജനശക്തി പാർട്ടി), ഹേമന്ത് സോറൻ (ജാർഖണ്ഡ് മുക്തി മോർച്ച). എന്നിവരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്.