40000 കോടി കേന്ദ്രത്തിന് കൈമാറിയിട്ടില്ല, എല്ലാം വ്യാജം, അനന്ത്കുമാറിനെ തള്ളി ഫട്നാവിസ്!!
മുംബൈ: മഹാരാഷ്ട്രയില്‍ തിടുക്കത്തില്‍ ബിജെപി അധികാരമേറ്റതിന് പിന്നില്‍ കാരണങ്ങളുണ്ടെന്ന അനന്ത്കുമാര്‍ ഹെഗ്ഡെയുടെ വെളിപ്പെടുത്തല്‍ തള്ളി ദേവേന്ദ്ര ഫട്നാവിസ്. 40000 കോടി കേന്ദ്രത്തിന് കൈമാറാനാണ് താന്‍ സത്യപ്രതിജ്ഞ ചെയ്തതെന്ന അനന്ത്കുമാറിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ഫട്നാവിസ് പറയുന്നു. കേന്ദ്രം ഫണ്ട് ആവശ്യപ്പെടുകയോ മഹാരാഷ്ട്ര സര്‍ക്കാര്‍ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് ഫട്നാവിസ് വ്യക്തമാക്കി.
അനന്ത്കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണ്. എല്ലാ കാര്യങ്ങളും ഞാന്‍ നിരസിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഒരു കമ്പനിയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കുന്നത്. അവിടെ ഭൂമി ഏറ്റെടുക്കലില്‍ മാത്രമായി സംസ്ഥാന സര്‍ക്കാരിന്റെ റോള്‍ ചുരുങ്ങും. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിന് എല്ലാം നിയന്ത്രിക്കാനാവുക. കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും മഹാരാഷ്ട്രയില്‍ നിന്ന് ഫണ്ട് ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങള്‍ അങ്ങനെ നല്‍കിയിട്ടില്ലെന്നും ഫട്നാവിസ് പറഞ്ഞു.
നേരത്തെ വിവാദ ബിജെപി നേതാവ ്അനന്ത്കുമാറാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാം. വെറും 80 മണിക്കൂര്‍ നേരത്തേക്കാണ് ഫട്നാവിസ് മുഖ്യമന്ത്രിയായത്. പിന്നീട് രാജിവെച്ചു. എന്തിന് വേണ്ടിയാണ് ഈ നാടകം കളിച്ചത്. ഭൂരിപക്ഷമില്ലാതിരുന്നിട്ടും എന്തിനാണ് സര്‍ക്കാരുണ്ടാക്കിയത്. 40000 കോടിയുടെ മെട്രോ ഫണ്ടില്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് ഇടപാടിന് അനുമതി ഉണ്ടായിരുന്നതെന്നും അനന്ത്കുമാര്‍ പറഞ്ഞു.
ഫട്നാവിസാണ് ഈ പണം കൈവശം വെച്ചിരുന്നത്. ശിവസേന സഖ്യം ഒരിക്കലും ഈ പണം വികസന കാര്യങ്ങള്‍ക്കായി ഉപയോഗിക്കില്ല. ഇത് വളരെ മുമ്പ് തന്നെ പ്ലാന്‍ ചെയ്തതാണെന്നും അനന്ത്കുമാര്‍ പറഞ്ഞു. ഈ പണം ഫട്നാവിസ് അധികാരത്തില്‍ വന്ന് 15 മണിക്കൂറിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടിലേക്ക് മാറ്റിയെന്നും അനന്ത്കുമാര്‍ അവകാശപ്പെട്ടു. ഇതെല്ലാം പണത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അനന്ത്കുമാര്‍ പറഞ്ഞു.
ആരെ കോളനി: പരിസ്ഥിതി പ്രവർത്തകർക്കെതിരെയുള്ള കേസ് പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്