'മോദി മാജിക്ക്' അല്ല, മഹരാഷ്ട്രയിൽ ബിജെപി പയറ്റിയ തന്ത്രം മറ്റൊന്ന്..ഒപ്പം ആർഎസ്എസും
ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ രണ്ട് സംസ്ഥാനങ്ങലിലാണ് ബി ജെ പി കൂറ്റൻ വിജയം സ്വന്തമാക്കിയത്. ഹരിയാനയിലായിരുന്നു ആദ്യ വിജയം. കോൺഗ്രസ് വിജയിക്കുമെന്ന് ആവർത്തിച്ച് പറഞ്ഞ എക്സിസ്റ്റ് പോൾ ഫലങ്ങളെയെല്ലാം കാറ്റിൽ പറത്തി മൂന്നാമതും ചരിത്ര വിജയം ബി ജെ പി അവിടെ സ്വന്തമാക്കി. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ നിന്നും പാഠം ഉൾക്കൊണ്ട് മഹാരാഷ്ട്രയിലും അത്യുഗ്രൻ വിജയം ബി ജെ പി നേടി.
കൂറ്റൻ വിജയത്തിൽ 'മോദി മാജിക്കിന്' ക്രെഡിറ്റ് നൽകുന്ന ബി ജെ പിയെ അല്ല പക്ഷെ ഇവിടങ്ങളിലെല്ലാം കണ്ടത്. 'മോദി'യിൽ നിന്നും തന്ത്രം മാറ്റി പിടിക്കുന്ന ബി ജെ പിയെ ആണ്. പ്രാദേശിക നേതാക്കളെ ഉയർത്തിക്കാട്ടി, പ്രാദേശിക വിഷയങ്ങൾ ചർച്ചയാക്കി, സ്ത്രീ വോട്ടർമാരെ ലക്ഷ്യം വെച്ചുള്ള പദ്ധതികൾ പ്രഖ്യാപിച്ച് കളംനിറഞ്ഞ് മുന്നേറുകയാണ് ബി ജെ പി.

സാധാരണ സുപ്രധാന തിരഞ്ഞെടുപ്പുകളിലെല്ലാം പ്രചരണങ്ങളിൽ മോദി നിറസാന്നിധ്യമാകാറുണ്ട്. എന്നാൽ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ മോദി ആകെ പങ്കെടുത്തത് വെറും നാല് റാലികളിൽ മാത്രമാണ്. ജാർഖണ്ഡിൽ 6 ഉം. മഹാരാഷ്ട്രയിൽ 12 ഓളം യോഗങ്ങളിൽ മോദി പങ്കെടുത്തിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന്റെ അവസാന ദിനങ്ങളിൽ മോദി പ്രചരണങ്ങളുടെ ഭാഗമായിട്ട് പോലും ഇല്ല. അദ്ദേഹം ആ സമയത്ത് വിദേശ യാത്രയിലായിരുന്നു.
മറ്റൊരു ശ്രദ്ധേയമായ മാറ്റം ആർ എസ് എസ് നേതൃത്വത്തിനെ ബി ജെ പി കൂടുതലായി ആശ്രയിച്ചുതുടങ്ങുന്നു എന്നത് കൂടിയാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ ആർ എസ് എസുമായി ഏറെ അകൽച്ചയിലായിരുന്നു നേതൃത്വം. എന്നാൽ തിരിച്ചടിക്ക് പിന്നാലെ ഹരിയാനയിലടക്കം പ്രാദേശിക തലത്തിൽ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ബി ജെ പി ആർ എസ് എസിന്റെ പിന്തുണ തേടി, അത് വിജയിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലും ബി ജെ പിക്ക് വേണ്ടി താഴെതട്ടിലുള്ള പ്രചരണം ആർ എസ് എസ് ഏറ്റെടുത്തു. ഇവിടെ ബി ജെ പിക്കെതിരായ മറാത്ത വികാരത്തെ മറികടക്കാൻ ആർ എസ് എസിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞുവെന്നാണ് ഫലം വ്യക്തമാക്കുന്നത്. ലാഡ്ലി ബഹൻ യോജന പോലെ (സ്ത്രീകൾക്ക് മാസം 1500 രൂപ നൽകുന്ന പദ്ധതി) സ്ത്രീ വോട്ടർമാരെ ലക്ഷ്യം വെച്ചുള്ള പദ്ധതികളും പ്രാദേശിക നേതാക്കളുടെ ഇടപെടലും മഹാരാഷ്ട്രയിലെ ബി ജെ പി വിജയത്തിൽ നിർണായകമായി.
'മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിനേയും സഖ്യകക്ഷി നേതാക്കളുമായിരുന്നു ശ്രദ്ധ കേന്ദ്രം, ജാർഖണ്ഡിൽ അതായിരുന്നില്ല സ്ഥിതി. അവിടെ മോദിയായിരുന്നു ഫോക്കസ്. ഹേമന്ത് സോറനെതിരെ ഉയർത്തിക്കാട്ടാൻ ബി ജെ പിക്ക് ഒരു ശക്തനായ നേതാവുണ്ടായിരുന്നില്ല. പ്രാദേശിക വിഷയങ്ങൾ മാത്രമായിരുന്നില്ല അവിടെ ചർച്ചയായത്. ഒരുപക്ഷെ മഹാരാഷ്ട്രയിലെ തന്ത്രം ജാർഖണ്ഡിലും പയറ്റിയിരുന്നെങ്കിൽ ബി ജെ പിക്ക് അവിടെ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമായിരുന്നു', ബി ജെ പി നേതാവ് പറഞ്ഞു.
ജാർഖണ്ഡിലെ തുടർച്ചയായ രണ്ടാം തോൽവിക്ക് കാരണം സംസ്ഥാനത്തിന്റെ ജനസംഖ്യപരമായ കണക്കുകളാണെന്നാണ് ബി ജെ പി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന ജനസംഖ്യയുടെ 26 ശതമാനം ആദിവാസികളും 14 ശതമാനം മുസ്ലീങ്ങളുമാണ്. ആദിവാസികൾ എല്ലാകാലത്തും ജെ എം എമ്മിനെ പിന്തുണച്ച് പോരുന്നവരാണ്', നേതാക്കൾ പറഞ്ഞു.












Click it and Unblock the Notifications