അസമിൽ മാത്രമല്ല, രാജ്യം മുഴുവൻ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന് അമിത് ഷാ
ദില്ലി: അസമിൽ മാത്രമല്ല രാജ്യം മുഴുവൻ പൗരത്വരജിസ്റ്റർ നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ എല്ലാ പൗരന്മാരുടെയും വിവരങ്ങളടങ്ങിയ സമഗ്ര പട്ടിക തയ്യാറാക്കുകയാണ് ലക്ഷ്യം. എൻആർസി എന്നാൽ അസം രജിസ്റ്റർ ഫോർ സിറ്റിസൺസ് എന്നല്ല, നാഷണൽ രജിസ്റ്റർ ഫോർ സിറ്റിസൺസ് എന്നാണെന്ന് മറക്കരുതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. റാഞ്ചിയിൽ ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രം സംഘടിപ്പിച്ച ''ഹിന്ദുസ്ഥാൻ പൂർവോദയ 2019'' എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിക്ക് പിറന്നാൾ ആഘോഷിക്കാൻ ഡാം നിറച്ചു, ഗ്രാമങ്ങൾ വെള്ളത്തിനടിയിലെന്ന് ആരോപണം!
ഒരു ഇന്ത്യൻ പൗരന് റഷ്യയിലോ, അമേരിക്കയിലോ, യുകെയിലോ അനധികൃതമായി താമസിക്കാൻ സാധിക്കുമോ? ഇല്ല, അപ്പോൾ മറ്റുരാജ്യക്കാർക്ക് മതിയായ രേഖകളില്ലാതെ എങ്ങനെ ഇന്ത്യയിൽ താമസിക്കാനാകും. അതുകൊണ്ടാണ് രാജ്യം മുഴുവൻ എൻആർസി നടപ്പിലാക്കണമെന്ന് തീരുമാനിച്ചതെന്ന് അമിത് ഷാ വ്യക്തമാക്കി.
വിവാദങ്ങൾക്കിടയിലും പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് അമിത് ഷാ, അനധികൃത കുടിയേറ്റക്കാർ രാജ്യത്തെ നശിപ്പിക്കുന്ന ചിതലുകളെപ്പോലെയാണെന്നും അസമിലെന്നല്ല രാജ്യത്തെ ഒരൊറ്റ സംസ്ഥാനത്തും അനധികൃത കുടിയേറ്റക്കാരെ അനുവദിക്കില്ലെന്ന് അമിത് ഷാ പലതവണ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് വ്യക്തമായ പദ്ധതിയുണ്ടെന്നും എല്ലാ സംസ്ഥാനങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ടാകും ഇത് നടപ്പിലാക്കുകയെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.
അസമിൽ അന്തിമ പട്ടിക തയ്യാറായപ്പോൾ 19 ലക്ഷം ആളുകളാണ് പൗരത്വ രജിസ്റ്ററിന് പുറത്തായത്. ഇതിൽ ഭൂരിഭാഗവും ബാംഗാളി ഹിന്ദുക്കളാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ബിജെപി ഉയർത്തുന്നത്. അതേ സമയം പൗരത്വ ഭേദഗതി ബിൽ വീണ്ടും രാജ്യസഭയിൽ കൊണ്ടുവരുമെന്ന് അടുത്തിടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുന്നതിനിടെ അമിത് ഷാ വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര വിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം നേടുന്നത് എളുപ്പമാക്കുന്നതാണ് ബിൽ. ബില്ലിനെതിരെ വലിയ പ്രതിഷേധങ്ങളാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉയർന്നത്.
അസം മാതൃകയിൽ ഹരിയാനയിലും പൗരത്വ രജിസ്റ്റർ തയ്യാറാക്കുമെന്നും ഇതിനായുളള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ വ്യക്തമാക്കിയിരുന്നു. അസമിൽ തയ്യാറാക്കിയ പൗരത്വ രജിസ്റ്റർ പ്രകാരം 3 കോടി 11 ലക്ഷം പേരാണ് അസമിലെ ഇന്ത്യൻ പൗരന്മാർ.