പ്രവാസികളെ കൈവിട്ടു, ഉടനെ തിരിച്ചെത്തിക്കാനാവില്ലെന്ന് കേന്ദ്രത്തിനൊപ്പം സുപ്രീം കോടതിയും!
ദില്ലി: വിദേശത്തുളള പ്രവാസികളെ തിരിച്ച് ഉടനെ നാട്ടിലേക്ക് എത്തിക്കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ശരിവെച്ച് സുപ്രീം കോടതി. വിദേശ രാജ്യങ്ങളിലുളള ഇന്ത്യക്കാര്‍ക്ക് യാത്രാനുമതി നല്‍കുന്നത് ലോക്ക് ഡൗണിന്റെ ലംഘനം ആകുമെന്ന് സുപ്രീം കോടതി വിലയിരുത്തി.
നിലവില്‍ എവിടെയാണോ ഉളളത്, അവിടങ്ങളില്‍ തന്നെ തുടരാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പ്രവാസികളെ ഉടനെ തിരിച്ച് എത്തിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
കോടതിയിൽ നിരയായി ഹർജികൾ
ഇംഗ്ലണ്ടില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ അടക്കമുളളവരാണ് നാട്ടിലേക്ക് തിരിച്ച് എത്തിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇത്തരത്തിലുളള ഏഴ് ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. ഗള്‍ഫ് രാഷ്ട്രങ്ങളിലും അമേരിക്കയിലും ഇംഗ്ലണ്ടിലും അടക്കം കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ സഹായം തേടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
മുന്നറിയിപ്പ് നൽകി യുഎഇ
പ്രവാസികളെ തിരിച്ച് കൊണ്ട് പോകണമെന്ന് യുഎഇ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് തയ്യാറല്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. എന്നാല്‍ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് വരെ പ്രവാസികളെ തിരിച്ച് എത്തിക്കാനാവില്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുളള ബെഞ്ചാണ് സുപ്രീം കോടതിയിലെത്തിയ ഹര്‍ജികളില്‍ വാദം കേട്ടത്.
മത്സ്യത്തൊഴിലാളികൾ ഇറാനിൽ
ഈ ഹര്‍ജികള്‍ നാലാഴ്ച കഴിഞ്ഞേ കോടതി ഇനി പരിഗണിക്കുകയുളളൂ. ഈ സമയത്തിലുളള സ്ഥിതി എന്താണ് എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളിയുടെ ഭാര്യ അടക്കം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 600 മത്സ്യത്തൊഴിലാളികളാണ് ഇറാനില്‍ കുടുങ്ങിയിട്ടുളളത്.
അവർ സുരക്ഷിതരാണ്
ഇക്കാര്യം സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇംഗ്ലണ്ടില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ അടക്കമുളളവര്‍ സുരക്ഷിതരാണെന്നും അക്കാര്യത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ട് എന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഇവര്‍ സുരക്ഷിതരാണ് എങ്കില്‍ എന്തിനാണ് ലോക്ക് ഡൗണിനിടെ നാട്ടിലേക്ക് മടങ്ങി വരാന്‍ ആവശ്യപ്പെടുന്നത് എന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു ചോദിച്ചു.
Recommended Video
കൊവിഡ് ബാധിച്ചവരും മരിച്ചവരും
ആയിരക്കണക്കിന് ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളില്‍ കൊവിഡ് കാരണം കുടുങ്ങിക്കിടക്കുന്നത്. പലര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. ചിലരാകട്ടെ ഇതിനകം മരണത്തിനും കീഴടങ്ങിയിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ട ഇടപെടല്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സുപ്രീം കോടതി ഹര്‍ജികള്‍ പരിഗണിക്കുന്നത്.