പ്രിയങ്കയാവില്ല മുഖ്യമന്ത്രി സ്ഥാനാർത്ഥി; യുപി പിടിക്കാൻ കോൺഗ്രസിന്റെ ട്രംപ് കാർഡ്, മറ്റൊരു നേതാവ്?
ലഖ്നൗ; യുപിയിൽ നഷ്ടപ്രതാപം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സംസ്ഥാന രാഷ്ട്രീയത്തിൽ അവതരിപ്പച്ചതിലൂടെ ലക്ഷ്യം നിറവേറ്റാൻ ആകുമെന്ന ശുഭ പ്രതീക്ഷയിലാണ് പാർട്ടി. പ്രിയങ്കയുടെ വരവോടെ സംസ്ഥാനത്ത് കാര്യങ്ങൾ കോൺഗ്രസിന് അനുകൂലമാകുന്നുണ്ടെന്നാണ് ഗ്രൗണ്ട് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ കോൺഗ്രസ് ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു.
പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നയിക്കണമെന്നാണ് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പ്രിയങ്ക ഗാന്ധിയാകില്ല കോൺഗ്രസ് സ്ഥാനാർത്ഥിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പകരം മറ്റൊരു നേതാവിനെ അവതരിപ്പിക്കാനാണ് പാർട്ടി ആലോചിക്കുന്നത്. വിശദാംശങ്ങളിലേക്ക്
ഉത്തപ്രദേശ് പിടിക്കാൻ
ദേശീയ രാഷ്ട്രീയത്തിൽ ഉത്തർപ്രദേശ് നിർണായകമാണ്.സംസ്ഥാനം കൈപ്പിടിയിലാക്കുന്നവർ ദേശീയ രാഷ്ട്രീയത്തിലും ആധിപത്യം ഉറപ്പിക്കും. യുപിയിൽ വേര് ഉറപ്പിച്ചാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് ബിജെപി ഉയർന്ന് വന്നത്. കോൺഗ്രസ് ആവട്ടെ സംസ്ഥാന രാഷ്ട്രീയത്തിൽ പുറത്തായതോടെ ദേശീയ തലത്തിലം അപ്രത്യക്ഷമായി തുടങ്ങി.അതുകൊണ്ട് കൊണ്ട് ഇനിയൊരു തിരിച്ച് വരവ് സാധ്യമാകണമെങ്കിൽ കോൺഗ്രസിന് യുപിയിൽ നേടിയേ മതിയാകൂ.
രണ്ടിൽ ഒന്ന് കൈവിട്ടു
യുപി തിരിച്ച് പിടിക്കാനാണ് പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയത്തിൽ അവതരിപ്പിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു പ്രിയങ്കയ്ക്ക് ചുമതല നൽകിയത്. എന്നാൽ കോൺഗ്രസിന്റെ ആകെയുള്ള രണ്ട് സീറ്റുകളിൽ ഒന്ന് നഷ്ടമാകുന്ന സ്ഥിതി വിശേഷമാണ് ഉണ്ടായത്. കോൺഗ്രസിന്റെ കുത്തക സീറ്റായ അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധി പുറത്തായി. സോണിയ ഗാന്ധി റായ്ബറേലി നിലനിർത്തി.
പ്രതിഷേധങ്ങൾ ഉയർത്തി
അതേസമയം ലോക്സഭയിലെ പരാജയത്തോടെ പ്രിയങ്ക സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുന്നതായിരുന്നു പിന്നീട് കണ്ടത്. യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രിയങ്ക നിരന്തരം ചോദ്യങ്ങൾ ഉയർത്തി. പൗരത്വ നിയമ ഭേദഗതി, കൊവിഡ് പ്രതിരോധം, ലോക് ഡൗൺ, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ തുടങ്ങി വിഷയങ്ങളിൽ എല്ലാം ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തി.
തിരിച്ച് വരുമോ?
പ്രിയങ്കയിലൂടെ കോൺഗ്രസ് സംസ്ഥാനത്ത് വൻ തിരിച്ചുവരവിനൊരുങ്ങുകയാണെന്ന നീരീക്ഷണങ്ങൾ ഉയർന്നു. ഇതോടെ പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായി. എന്നാൽ പ്രിയങ്കയുടെ ഈ 'അഗ്രസീവ് മോഡി'ലൂടെയൊന്നും യുപി രാഷ്ട്രീയത്തിൽ വേരുറപ്പിക്കാൻ കഴിയില്ലെന്നാതാണ് മുൻകാല ചരിത്രം.
ജാതി രാഷ്ട്രീയം
ജാതി രാഷ്ട്രീയത്തിന് നിർണായക സ്വാധീനമുള്ള മണ്ണാണ് യുപി. ഓരോ വിഭാഗത്തേയും കൂടെ നിർത്താൻ സാധിച്ചാൽ ഭരണത്തിലേക്കുള്ള താക്കോലായി. ബിജെപി സംസ്ഥാനത്ത് വിജയിച്ചതും ഇതേ തന്ത്രം ഉപയോഗിച്ചാണ്. അതുകൊണ്ട് പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാൽ അവർക്ക് വിജയിക്കാനാകുമോയെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
ബ്രാഹ്മണ വിഭാഗത്തിൽ നിന്ന്
ഇതോടെ ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള ഒരു നേതാവിനെ മുഖ്യമന്ത്രി മുഖമായി ഉയർത്തിക്കാട്ടാനാണ് കോൺഗ്രസ് ഒരുങ്ങുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിപക്ഷ കക്ഷികളെ മറികടന്ന് ബ്രാഹ്മണ സംസ്‌കാരത്തിന്റെ അംഗീകൃത മുഖമായ പരശുരാമ പ്രതിമ യുപിയിൽ സ്ഥാപിക്കാൻ മുൻകൈയെടുത്തത് കോൺഗ്രസായിരുന്നു. ഇതോടെയാണ് ഇത്തരം ചർച്ചകൾക്ക് ശക്തി പകർന്നത്.
ബ്രാഹ്മണർക്കൊപ്പം
ഇത് സംബന്ധിച്ച് പാർട്ടിയിൽ ചർച്ചകൾ സജീവമാണ്. ബ്രാഹ്മണ വിഭാഗത്തിൽ നിന്നൊരാൾ തന്നെയാകും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായേക്കുക, യുപിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞതായി ഡെക്കാൻ ഹെറാർഡ് റിപ്പോർട്ട് ചെയ്തു. ബ്രാഹ്മണ സമുദായത്തിൽ നിന്ന് ആറ് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത പാർട്ടിയാണ് കോൺഗ്രസ്. എല്ലായപ്പോഴും സമുദായത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
കോൺഗ്രസ് നീക്കം
യുപിയിൽ നിർണായക വിഭാഗങ്ങളായ ബ്രാഹ്മണർ. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് കീഴില്‍ തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന വികാരം ബ്രാഹ്മണര്‍ക്കിടയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വികാരം ഉപയോഗപ്പെടുത്താനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
തിരിച്ചടിയായി
2017 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ ഷീലാ ദീക്ഷിതിനെയായിരുന്നു മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറായിരുന്നു കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ മെനഞ്ഞത്. ശക്തമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും സംസ്ഥാനത്ത് കോൺഗ്രസ് നടത്തി. എന്നാൽ സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലേർപ്പെട്ട കോൺഗ്രസ് തിരുമാനം പാർട്ടിക്ക് തിരിച്ചടി നൽകി.
ആരുമായും സഖ്യമില്ല
സഖ്യം വിജയിച്ചില്ലെന്ന് മാത്രമല്ല വെറും 7 സീറ്റുകൾ മാത്രം നേടാനെ കോൺഗ്രസിന് കഴിഞ്ഞുള്ളു. എസ്പിയുമായി സഖ്യം ബ്രാഹ്മണരെ വോട്ടുകൾ നഷ്ടപ്പെട്ടുത്തി. ഞങ്ങൾക്ക് വലിയ വിലകൊടു്കേണ്ടി വന്നു. എന്നാൽ ഇനി ഇത് ആവർത്തിക്കില്ല., കോൺഗ്രസ് നേതാക്കൾ പറഞ്ഞു. 2022 ലെ തിരഞ്ഞെടുപ്പിൽ ആരുമായും കോൺഗ്രസ് സഖ്യത്തിൽ ഏർപ്പെടുില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്ന.
10 ശതമാനം വരും
12 ഓളം ലോക്സഭ സീറ്റിലും 50 ൽ അധികം നിയമസഭ സീറ്റിലും നിർണായക ഘടകമാണ് സംസ്ഥാനത്തെ 10 ശതമാനത്തോളം വരുന്ന ബ്രാഹ്മണ വിഭാഗം. ബ്രാഹ്മണ വിഭാഗത്തെ ലക്ഷ്യം വെച്ച് കോൺഗ്രസ് പ്രത്യേക സംഘടന തന്നെ സംസ്ഥാനത്ത് രൂപീകരിച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രിയായ ജിതിന്‍ പ്രസാദയുടെ നേതൃത്വത്തിലായിരുന്നു ഇത്. സംഘടനയുടെ നേതൃത്വത്തിൽ കോൺഗ്രസ് ബ്രാഹ്മിൺ ചേതന യാത്ര സംഘടിപ്പിച്ചിരുന്നു.
കടുത്ത അവഗണന
യോഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ ബ്രാഹ്മണ സമുദായം കടുത്ത അവഗണനയാണ് നേരിടുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ബ്രാഹ്മണരോട് യോഗി സർക്കാർ ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നതെന്നും ബ്രാഹ്നണരുടെ പിന്തുണയോടെ ലോക്സഭ , നിയമസഭ തിരഞ്ഞെടുപ്പുകൾ വിജയിച്ചിട്ടും സർക്കാർ ബ്രാഹ്മണരെ തഴയുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.
ബിജെപിയുടെ റിപ്പോർട്ട്
ക്ഷത്രിയ വിഭാഗക്കാരനായ യോഗി ബ്രാഹ്മണരോട് വിവേചനം കാണിക്കുന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഠാക്കൂർ സമുദായക്കാരനായതിനാൽ ബ്രാഹ്മണർ ബിജെപിയിൽ നിന്ന് അകലാൻ കാരണമായിട്ടുണ്ടെന്നാണ് ബിജെപിയുടെ തന്നെ കണ്ടെത്തൽ. യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ ഠാക്കൂർ സമുദായത്തിനു പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയും ബ്രാഹ്മണർക്ക് ഉണ്ട്. ഇത് മുതലെടുക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.