പാംഗോങിൽ നിന്ന് ഇനി ഒരിഞ്ച് പോലും പിന്മാറ്റമില്ല, ചൈനയെ നിലപാട് അറിയിച്ച് ഇന്ത്യ
ദില്ലി: അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ. പാംഗോങ് മേഖലയില്‍ നിന്ന് ഇനി ഒരിഞ്ച് പോലും പിന്നോട്ട് മാറാന്‍ സാധിക്കില്ലെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. കിഴക്കന്‍ ലഡാക്കില്‍ നിന്നുളള സൈനിക പിന്മാറ്റം സംബന്ധിച്ച് ഇരുരാജ്യങ്ങളുടേയും സൈനിക കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് ഇന്ത്യ ചൈനയെ നിലപാട് അറിയിച്ചത്. കമാന്‍ഡര്‍തലത്തില്‍ അഞ്ചാം തവണ നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ ആണ് പിരിഞ്ഞത്.
ഈ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ തന്നെ തുടരാനുളള തയ്യാറെടുപ്പുകള്‍ നടത്താന്‍ ഇന്ത്യ സൈനികരോട് നിര്‍ദേശിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിംഗര്‍ 3ല്‍ സ്ഥിതി ചെയ്യുന്ന ധന്‍ സിംഗ് ഥാപ്പ പോസ്റ്റ് നീക്കം ചെയ്യാന്‍ ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എങ്കില്‍ മാത്രമേ ചൈനീസ് സൈന്യത്തിന് കൂടുതല്‍ പിന്മാറ്റം സാധ്യമാകൂ എന്നാണ് വാദിച്ചത്. എന്നാല്‍ ഇന്ത്യ അതിന് തയ്യാറല്ലെന്ന് അറിയിച്ചു. ധന്‍ സിംഗ് ഥാപ്പ പോസ്റ്റ് ഇന്ത്യന്‍ ഭൂപ്രദേശത്താണ് എന്നാണ് ഇന്ത്യ നല്‍കിയ മറുപടി.
ഡെസ്പാംഗ്, ഗോഗ്ര, പാംഗോങ് തടാക പ്രദേശം അടക്കമുളള ഇടങ്ങളില്‍ ചൈനീസ് സൈന്യം ഇപ്പോഴും തുടരുകയാണ്. ഫിംഗര്‍ 4നും 8നും ഇടയില്‍ നിന്ന് ചൈന തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കണം എന്നാണ് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സൈന്യം പട്രോളിംഗ് നടത്തിയിരുന്ന പ്രദേശങ്ങളില്‍ ചൈന കയ്യേറ്റം തുടരുകയാണ് എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാനായി ഇനിയും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ തുടരാനാണ് സാധ്യത. ലഫ്, ജനറല്‍ ഹരീന്ദര്‍ സിംഗ്, ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന്‍ എന്നിവരാണ് കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ പങ്കെടുത്തത്. ഗോഗ്ര പ്രദേശത്ത് ചൈന 2 കിലോമീറ്റര്‍ പിറകോട് പോകും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇതുവരെയും ചൈനീസ് സൈന്യം പിന്മാറ്റം പൂര്‍ത്തിയാക്കിയിട്ടില്ല. കിഴക്കന്‍ ലഡാക്കില്‍ ചൈനയുടെ കയ്യേറ്റം ആരംഭിച്ചത് മെയ് 5ന് ആണ് എന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുളള രേഖയില്‍ പറയുന്നത്.
പൃഥ്വിരാജും ഇന്ദ്രജിത്തും ആർഎസ്എസ് ശാഖയിൽ പോയവരെന്ന് ജന്മഭൂമി, പ്രതികരിക്കാതെ താരങ്ങൾ
രാജസ്ഥാനിൽ പേടിക്കാനില്ലെന്ന് കോൺഗ്രസ്, നീക്കങ്ങൾ തകൃതി, ഇളകി ബിജെപി, വസുന്ധര രാജെ ദില്ലിക്ക്!
കൊവിഡിന് കൊറോണിൽ മരുന്ന്, ബാബാ രാംദേവിന്റെ പതഞ്ജലിക്ക് പത്ത് ലക്ഷം പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി