ഖാർഗെയെ മുഖ്യമന്ത്രിയാക്കണമെന്ന് രാജി വെച്ച എംഎൽഎമാർ, മുഖ്യമന്ത്രിയാകില്ലെന്ന് ഖാർഗെ!
ബെംഗളൂരു: കര്‍ണാടകത്തിലെ 13 ഭരണകക്ഷി എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ ഭാവി തുലാസിലാടുകയാണ്. പത്ത് എംഎല്‍എമാര്‍ മുംബൈയിലേക്ക് മാറിക്കഴിഞ്ഞു. എംഎല്‍എമാരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഉടന്‍ പ്രശ്‌നപരിഹാരം ഉണ്ടാകും എന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. രാജി വെച്ചവര്‍ മിക്കവരും സിദ്ധരാമയ്യ പക്ഷക്കാരാണ് എന്നത് ശ്രദ്ധേയമാണ്.
കുമാരസ്വാമി സര്‍ക്കാരിനെ പുറത്താക്കി മുഖ്യമന്ത്രി കസേര പിടിക്കാനുളള സിദ്ധരാമയ്യയുടെ സമ്മര്‍ദ്ദ തന്ത്രമാണ് കൂട്ടരാജിക്ക് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. 6എംഎല്‍എമാരുമായി താന്‍ ബന്ധം പുലര്‍ത്തുന്നുണ്ട് എന്നാണ് സിദ്ധരാമയ്യ പറയുന്നത്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ രാജി പിന്‍വലിക്കാമെന്ന് എംഎല്‍എമാരില്‍ ചിലര്‍ കോണ്‍ഗ്രസിന് മുന്നില്‍ ഉപാധി വെച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം കര്‍ണാടകത്തിലെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വേണ്ടിയും രാജിവെച്ച എംഎല്‍എമാരില്‍ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കണം എന്നാണ് ഇവര്‍ മുന്നോട്ട് വെക്കുന്ന ഉപാധി. മുഖ്യമന്ത്രിയായ കുമാരസ്വാമി തങ്ങളെ മുഖവിലയ്ക്ക് എടുക്കാത്തതിലുളള പ്രതിഷേധ സൂചകമായാണ് തങ്ങളുടെ രാജി എന്നാണ് എംഎല്‍എമാരുടെ വാദം. എന്നാല്‍ മുഖ്യമന്ത്രിയാകാനില്ല എന്നാണ് ഖാര്‍ഗെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ ഭിന്നിപ്പുണ്ടാക്കാനുളള ശ്രമങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നും ഖാര്‍ഗെ പറഞ്ഞു. ജൂലെ 12ഓടെ വ്യക്തമായ ഒരു ചിത്രം ഇക്കാര്യത്തില്‍ ലഭിക്കുമെന്നും ഖാര്‍ഗെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. തന്നെ മുഖ്യമന്ത്രിയാക്കും എന്ന തരത്തിലുളള ചര്‍ച്ചകളെ കുറിച്ച് അറിയില്ല. നിലവിലുളള സര്‍ക്കാര്‍ സുഗമമായി മുന്നോട്ട് പോകണം എന്നാണ് ആഗ്രഹിക്കുന്നത്. രാജി വെച്ച മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡിയുടെ പ്രശ്‌നങ്ങള്‍ എന്താണ് എന്ന് അറിഞ്ഞതിന് ശേഷം പ്രശ്‌നപരിഹാരമുണ്ടാക്കുമെന്നും ഖാര്‍ഗെ പ്രതികരിച്ചു.