ഉമ്മന്‍ചാണ്ടിയെ ഇറക്കിയിട്ടും കാര്യമില്ല, കോണ്‍ഗ്രസിന് 21ല്‍ കൂടുതല്‍ സീറ്റ് തരില്ലെന്ന് ഡിഎംകെ
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കേ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ ഭിന്നത രൂക്ഷം. തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസുമായുളള ഡിഎംകെ ബന്ധം ഉലയുന്നത്. ഡിഎംകെയുമായി സീറ്റ് ചര്‍ച്ചകള്‍ നടത്തുന്നതിന് ഉമ്മന്‍ചാണ്ടിയേയും രണ്‍ദീപ് സുര്‍ജേവാലയേയുമാണ് സോണിയാ ഗാന്ധി നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇരുനേതാക്കളും ചെന്നൈയില്‍ ഡിഎംകെ നേതാക്കളുമായി നടത്തിയ സീറ്റ് ചര്‍ച്ച ഫലം കണ്ടിട്ടില്ല.
50 സീറ്റുകള്‍ വേണം എന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 41 സീറ്റുകള്‍ ആണ് ഡിഎംകെ കോണ്‍ഗ്രസിന് നല്‍കിയത്. എന്നാല്‍ കോണ്‍ഗ്രസിന് വിജയിക്കാനായത് വെറും 8 സീറ്റുകളില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ വേണം എന്ന കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് ഡിഎംകെ നിലപാട്. 21ല്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാന്‍ സാധിക്കില്ലെന്ന് ഡിഎംകെ നേതൃത്വം വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ ഡിഎംകെ നേതൃത്വത്ത അറിയിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അഴഗിരി വ്യക്തമാക്കി. സീറ്റ് വിഭജന ചര്‍ച്ച ഇനിയും തുടരേണ്ടി വരുമെന്നും അഴഗിരി വ്യക്തമാക്കി. ഇക്കുറി അണ്ണാ ഡിഎംകെ സര്‍ക്കാരിനെ വീഴ്ത്തി അധികാരത്തിലെത്താനാവും എന്നാണ് ഡിഎംകെ പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിന് അധിക സീറ്റ് നല്‍കുന്നത് വിജയസാധ്യതയെ ബാധിച്ചേക്കും എന്നാണ് ഡിഎംക വിലയിരുത്തുന്നത്.
പുതുച്ചേരിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണതും അടുത്തിടെ നടന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനവും അടക്കമുളള കാര്യങ്ങളാണ് ഡിഎംകെയെ ആശങ്കയിലാക്കുന്നത്. ബീഹാറില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനം നടത്തിയതാണ് അധികാരം പിടിക്കാന്‍ മഹാസഖ്യത്തിന് വിലങ്ങുതടിയായത്. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയാല്‍ ബീഹാര്‍ ആവര്‍ത്തിക്കുമെന്ന് ഡിഎംകെ ഭയക്കുന്നു.
ഉമ്മന്‍ചാണ്ടിയേയും രണ്‍ദീപ് സുര്‍ജേവാലയെയും കൂടാതെ പുതുച്ചേരി മുന്‍ മുഖ്യമന്ത്രി നാരായണസ്വാമി, തമിഴ്‌നാടിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടുറാവു എന്നിവരും ഡിഎംകെയുമായുളള ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. പുതുച്ചേരിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാതെ തനിച്ച് മത്സരിക്കാനാണ് ഡിഎംകെ തീരുമാനം.