'വെടിവെച്ച് കൊന്നോളൂ, കർഷക സമരം അവസാനിപ്പിക്കില്ല', കീഴടങ്ങുകയുമില്ലെന്ന് രാകേഷ് തികായത്
ദില്ലി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഒഴിപ്പിക്കാനുളള നീക്കവുമായി സര്‍ക്കാര്‍. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. കര്‍ഷക സംഘടനാ നേതാക്കള്‍ക്കെതിരെ കലാപ ശ്രമം അടക്കമുളള വകുപ്പുകള്‍ ചുമത്തി ദില്ലി പോലീസ് കേസെടുത്തിരിക്കുകയാണ്.
ഗാസിപൂരിലെ കര്‍ഷക സമര വേദിയില്‍ നിന്നും ഒഴിഞ്ഞ് പോകാന്‍ കര്‍ഷകര്‍ക്ക് ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നോട്ടീസ്സ് നല്‍കിയിരിക്കുകയാണ്. എന്നാല്‍ കീഴടങ്ങാന്‍ ഒരുക്കമല്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ വക്താവ് രാകേഷ് തികായത്ത് വ്യക്തമാക്കി. രാകേഷ് തികായത്തും യോഗേന്ദ്ര യാദവും മേധാ പഠേക്കറും അടക്കമുളള 37 നേതാക്കള്‍ക്ക് എതിരെയാണ് ദില്ലി പോലീസ് കേസെടുത്തിരിക്കുന്നത്.
കലാപശ്രമം, കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഢാലോചന അടക്കമുളള കുറ്റങ്ങള്‍ ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. ഗാസിപ്പൂരിലെ സമര വേദി പോലീസ് വളഞ്ഞിരിക്കുകയാണ്. പോലീസ് എത്തിയതോടെ കര്‍ഷകരും സംഘടിച്ചിട്ടുണ്ട്. ട്രാക്ടര്‍ റാലിക്ക് ശേഷം അല്‍പനാളക്കേത്ത് നാട്ടിലേക്ക് മടങ്ങാനിരുന്ന കര്‍ഷകര്‍ പുതിയ സാഹചര്യത്തില്‍ ആ തീരുമാനം മാറ്റിയിരിക്കുകയാണ്. പോലീസ് സമരഭൂമിയില്‍ നിന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്താലും കര്‍ഷക സമരം അവസാനിപ്പിക്കില്ലെന്ന് രാകേഷ് തികായത്ത് പ്രഖ്യാപിച്ചു.
പോലീസിനൊപ്പം ജില്ലാ മജിസ്‌ട്രേറ്റും സമരഭൂമിയില്‍ എത്തിയിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. തങ്ങളുടെ ഭാഗത്ത് നിന്ന് ഒരുവിധത്തിലുളള അക്രമ സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് രാകേഷ് തികായത്ത് പറഞ്ഞു. സമാധാനപരമായി സമരം ചെയ്യാന്‍ സുപ്രീം കോടതി അനുവാദം തന്നിട്ടുളളതാണ്. സര്‍ക്കാര്‍ തങ്ങളെ വെടിവെച്ച് കൊല്ലേണ്ടി വരും. അ്ല്ലാതെ സമരം അവസാനിപ്പിക്കുകയോ സമരവേദിയില്‍ നിന്ന് ഒഴിഞ്ഞ് പോവുകയോ കീഴടങ്ങുകയോ ചെയ്യില്ലെന്നും രാകേഷ് തികായത്ത് വ്യക്തമാക്കി.