നീക്കം ഞെട്ടിച്ചില്ല... തിരഞ്ഞെടുപ്പ് പ്രചാരണം തുടരുമെന്ന് ശരദ് പവാർ, തിരഞ്ഞെടുപ്പ് മുന്നോടിയെന്ന്
മുംബൈ: ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് കേസെടുത്തതിൽ പ്രതികരണവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. എൻഫോഴ്സ്മെന്റ് നീക്കത്തിൽ ആശ്ചര്യപ്പെടാനില്ലെന്നും മഹാരാഷ്ട്രയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മികച്ച പ്രതികരണം ലഭിച്ചപ്പോൾ തന്നെ ഇത് പ്രതീക്ഷിച്ചിരുന്നുവെന്നുമാണ് പവാർ പ്രതികരിച്ചത്. എൻഫോഴ്സ്മെന്റ് കേസെടുത്ത് മണിക്കൂറുകൾക്കുള്ളിലാണ് പ്രതികരണം പുറത്തുവരുന്നത്. മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശരദ് പവാറിന്റെ മരുമകനുമായ അജിത് പവാറും 25000 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര ഏജൻസി ശരദ് പവാറിനും മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിനുമെതിരെ നീങ്ങുന്നത്. നേരത്തെ മുംബൈ പോലീസ് അജിത് പവാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബോംബെ ഹൈക്കോടതിയുടെ നിർദേശാനുസരണമാണ് പോലീസ് നടപടി. പേസന്റ്സ് ആന്റ് വർക്കേഴ്സ് പാർട്ടി നേതാവ് ജയന്ത് പാട്ടീൽ, സംസ്ഥാനത്തെ 34 ജില്ലകളിലെ ബാങ്ക് ജീവനക്കാർ എന്നിവരും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. 2007നും 2011നും ഇടയിൽ ബാങ്കിന് 1000 കോടിയുടെ നഷ്ടമാണ് ആരോപണ വിധേയർ വരുത്തിയിട്ടുള്ളത്.

പ്രചാരണം തുടരുമെന്ന്
ബാങ്ക് ഡയറക്ടറ്ററിൽ അംഗമാവുകയോ അഭിപ്രായ രൂപീകരണത്തിൽ പങ്കാളിയാവുകയോ ചെയ്തിട്ടില്ലാത്ത തന്റെ പേര് കേസിൽ ഉൾപ്പെടുത്തിയതിൽ കേന്ദ്ര ഏജൻസിക്ക് നന്ദി പറയുന്നുവെന്നാണ് ശരദ് പവാർ പ്രതികരിച്ചത്. എനിക്കെതിരേയും അവർ കേസെടുത്തിട്ടുണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ തനിക്കെതിരെ അത്തരത്തിലൊരു നടപടി സ്വീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഒക്ടോബർ 21 ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചാരണം തുടരും. ബാങ്ക് തട്ടിപ്പ് കേസിൽ ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ല. തന്റെ പേര് എങ്ങനെയാണ് എൻഫോഴ്സ്മെന്റിന്റെ പട്ടികയിൽ വന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.

നീക്കം ഞെട്ടിച്ചില്ലെന്ന്
എൻഫോഴ്സ്മെന്റിന്റെ ഭാഗത്തുനിന്നുള്ളത് രാഷ്ട്രീയ നീക്കമെന്ന് ചൂണ്ടിക്കാണിച്ച് എൻസിപി തള്ളിക്കളയുകയും ചെയ്തുു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാക്കളെ അധിക്ഷേപിക്കാനുള്ള നീക്കമാണെന്ന് എൻസിപി വക്താവ് നവാബ് മാലിക് ആരോപിച്ചു. ശരദ് പവാറിന് മഹാരാഷ്ട്രയിൽ ലഭിച്ച ജനപിന്തുണയെത്തുടർന്നാണ് അധികാരത്തിലിരിക്കുന്ന ബിജെപിയുടെ നീക്കമെന്ന് എൻസിപി നേതാവ് ധനഞ്ജയ് മുണ്ടെ ആരോപിക്കുന്നു. സമയം മാറുമെന്ന മുഖവുരയോടെയാണ് മുണ്ടെയുടെ ട്വീറ്റ്.

അടിച്ചമർത്തൽ നയം!
ബിജെപിയുടെ അടിച്ചമർത്തൽ ഭരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് എൻഫോഴ്സ്മെന്റ് ഉപയോഗിക്കുന്നതെന്ന് കോൺഗ്രസും ചൂണ്ടിക്കാണിക്കുന്നു. മോദി സർക്കാർ പ്രതിപക്ഷ പാർട്ടി നേതാക്കളെ അടിച്ചമർത്തുന്നതിനാണ് ഇത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കോൺഗ്രസ് പറയുന്നു. രാജ്യത്ത് ഏകാധിപത്യ ഭരണമാണെന്ന് മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്തും പ്രതികരിച്ചു.

ചട്ടപ്രകാരമെന്ന് വാദം
അതേസമയം എൻഫോഴ്സ്മെന്റിന്റെ നീക്കം ചട്ടപ്രകാരമാണെന്ന് മഹാരാഷ്ട്ര ബിജെപി വക്താവ് പറയുന്നു. തട്ടിപ്പ് നടന്നാൽ ഇതുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും തട്ടിപ്പ് 100 കോടിയേക്കാൾ മുകളിലാണെന്നും വക്താവ് പറയുന്നു. ശരദ് പവാർ, മരുമകൻ അജിത് പവാർ, കൂടാതെ കോ ഓപ്പറേറ്റീവ് ബാങ്കിലെ 70 ഓളം മുൻ ജീവനക്കാർ എന്നിവർക്കെതിരെയാണ് കേസെുത്തിട്ടുള്ളത്. എന്നാൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കുമ്പോഴാണ് നടപടി എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications