നോവാവാക്സുമായി കരാര്‍; ഇന്ത്യയിലേക്കടക്കം കൊവിഡ് വാക്സിന്‍ എത്തിക്കാന്‍ സെറം ഇൻസ്റ്റിറ്റ്യൂട്ട്
ദില്ലി: ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്കും താഴ്ന്ന രാജ്യങ്ങള്‍ക്കും കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ പൂനെ ആസ്ഥാനമായുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും യുഎസ് ആസ്ഥാനമായുള്ള നോവാവാക്സും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇതു സംബന്ധിച്ച് ഇരു സ്ഥാപനങ്ങള്‍ തമ്മില്‍ കരാറിലേര്‍പ്പെട്ടു. നോവാവാക്സിന്റെ കോവിഡ് ‑ 19 വാക്സിൻ വികസിപ്പിക്കുന്നതിനും വാണിജ്യ കാര്യങ്ങൾക്കുമായാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
ഇന്ത്യയടക്കമുള്ള ഇടത്തരവും കുറഞ്ഞ വരുമാനവുമുള്ള രാജ്യങ്ങള്‍ക്കായി ഏറ്റവും കുറഞ്ഞത് 100 കോടി ഡോസ് എൻവിഎക്സ്-കോവി 2373 വാക്സിൻ ലഭ്യമാക്കാൻ കരാര്‍ നിലവില്‍ വന്നതോടെ കഴിയുമെന്നാണ് നോവവാക്സ് അധികൃതര്‍ വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപനത്തെ പിടിച്ചു നിര്‍ത്താന്‍ നോവവാക്സിന്‍റെ എൻവിഎക്സ്-കോവി 2373 ന് കഴിയുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. മലേറിയ വാക്സിന്‍ വികസിപ്പിച്ചെടുത്തത് സംബന്ധിച്ച അനുഭവം കണക്കിലെടുക്കുമ്പോള്‍ അവരുടെ വാക്സിൻ സാങ്കേതികവിദ്യകളുടെ ശക്തി ഞങ്ങൾക്കറിയാമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അദർ പൂനവല്ല പറഞ്ഞു.
അതേസമയം, കൊവിഡ് വാക്‌സിന്‍ ഗവേഷണത്തില്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ 'കൊവിഷീല്‍ഡ്' സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് വികസിപ്പിക്കുന്നത്. 1966 ല്‍ സൈറസ് പൂനവാല എന്ന വ്യവസായി സ്ഥാപിച്ച സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന എസ്‌ഐഐ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദകരാണ്. 1.3 ബില്യണ്‍ ഡോസ് വാക്‌സിനുകളാണ് ഇവര്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നത്.
കോട്ടയത്ത് 37 പേർക്ക് കൂടി കൊവിഡ്: 33 പേർക്കും സമ്പർക്കത്തിലൂടെ രോഗം, ചികിത്സയിലുള്ളത് 450 പേർ!!