18 തികഞ്ഞില്ലെങ്കിലും ഇനി രക്ഷയില്ല, കുട്ടിക്കുറ്റവാളികളുടെ 'കൊടും കുറ്റങ്ങള്‍ക്ക്' ശിക്ഷ കടുക്കും
ദില്ലി: ദില്ലി കൂട്ട ബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ബാലനീതി നിയമത്തിന്റെ ആനുകൂല്യത്തില്‍ സ്വതന്ത്രനാക്കിയ സംഭവം ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ വഴിത്തിരിവാകുകയാണ്. കുട്ടിക്കുറ്റവാളിയെ സ്വതന്ത്രനാക്കാതിരിയ്ക്കാന്‍ ബാലനീതി നിയമം തന്നെ ഭേദഗതി ചെയ്യപ്പെട്ടിരിയ്ക്കുന്നു. ഇനി അവശേഷിയ്ക്കുന്നത് രാഷ്ട്രപതിയുടെ അംഗീകാരം മാത്രം.
പതിനാറിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടിക്കുറ്റവാളികളെ അവര്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ വിധിയ്ക്കാമെന്ന ഭേദഗതിയാണ് ബാലനീതി നിയമത്തില്‍ കൊണ്ടുവന്നിരിയ്ക്കുന്നത്. ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. ലോകസ്ഭ നേരത്തേ തന്നെ ബില്‍ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിയ്ക്കുന്നതോടെ ബില്‍ നിയമമാകും.
രാജ്യസഭയില്‍ കേന്ദ്ര മന്ത്രി മനേക ഗാന്ധിയാണ് ബില്‍ അവതരിപ്പിച്ചത്. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. സിപിഎം അംഗങ്ങള്‍ ഭേദഗതി ബില്ലിനെ എതിര്‍ത്ത് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കടുത്ത കുറ്റം ചെയ്യുന്ന കൗമാരക്കാരെ ജയിലിലേയ്ക്കയക്കുക മാത്രമല്ല ബില്ലിലെ ഭേദഗതി നിര്‍ദ്ദേശം. അവര്‍ക്ക് അവരുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കാനുള്ള വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവപര്യന്തം, വധശിക്ഷ എന്നിവയില്‍ നിന്ന് കുട്ടിക്കുറ്റവാളികള്‍ക്ക് സംരക്ഷണവും ഉറപ്പ് നല്‍കുന്നുണ്ട്.
ഏത് സാഹചര്യത്തിലാണ് കുറ്റം ചെയ്തത് എന്ന് പരിശോധിയ്ക്കാന്‍ പ്രത്യേക സമിതിയെ നിയോഗിയ്ക്കും. പ്രായപൂര്‍ത്തിയായവരുടെ ജയിലേയ്ക്കയച്ചാലും 21 വയസ്സുവരെ പ്രത്യേക പരിഗണന നല്‍കും.