ഗെയ്ക്ക് വാദിന് പിന്നാലെ ദിവാകര്‍ റെഡ്ഡി!!! ആറ് എയർലൈനുകളിൽ എംപിയ്ക്ക് വിലക്ക്
വിശാഖപട്ടണത്തുനിന്ന് 8.10ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാൻ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു സംഭവം.
ദില്ലി: വൈകിയെത്തിയതിനെ തുടർന്ന് വിമാനത്തിൽ കയറാന്‍ അനുവദിക്കാതിരുന്ന ജീവനക്കാരനെ പിടിച്ചു തള്ളിയ ടിഡിപി എംപി ദിവാകർ റെഡ്ഡിയ്ക്ക് വിലക്കുമായി വിമാനകമ്പനികൾ. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ജെറ്റ് എയർവേയ്സ്, വിസ്താര തുടങ്ങിയ വിമാന കമ്പനികളാണ് റെഡ്ഡിയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. വിശാഖപട്ടണം വിനമാനത്താവളത്തില്‍ അക്രമാസക്തനായി പെരുമാറിയ റെഡ്ഡി വിമാനത്തിനുള്ള ബോര്‍ഡിംഗ് കഴിഞ്ഞതായി അറിയിച്ച ജീവനക്കാരനെ പിടിച്ചു തള്ളുകളും പ്രിന്‍റർ നിലത്തെറിഞ്ഞ് തകർക്കുകയും ചെയ്തു.
വിശാഖപട്ടണത്തുനിന്ന് 8.10ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാൻ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു സംഭവം. നേരത്തെ എയർ ഇന്ത്യ ജീവനക്കാരനെ ചെരിപ്പുകൊണ്ടടിച്ച ശിവസേന എംപിയ്ക്കെതിരെ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനകമ്പനികൾ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ആദ്യം ഇന്‍ഡിഗോ എയര്‍ലൈൻസായിരുന്നു റെഡ്ഡിയ്ക്ക് വിലക്കേർപ്പെടുത്തിയത്. പിന്നീട് വെള്ളിയാഴ്ച രാവിലെയാണ് ഗോ എയര്‍, ജെറ്റ് എയര്‍വേയ്സ്, വിസ്താര എന്നീ കമ്പനികളും വിലക്കേർപ്പെടുത്തിയിട്ടുള്ളത്. സ്പൈസ് ജെറ്റും എയർ ഇന്ത്യയും വ്യാഴാഴ്ച തന്നെ എംപിയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. നേരത്തെ വിജയവാഡയിലെ ഗന്നവാരം വിമാനത്താവളത്തിൽ വെച്ച് എംപി എയർ ഇന്ത്യ ഓഫീസ് തല്ലിത്തകർത്തിരുന്നു. വിമാനങ്ങളിൽ മോശമായി പെരുമാറുന്ന യാത്രക്കാരെ മൂന്ന് മാസം മുതൽ അനിശ്ചിത കാലത്തേയ്ക്ക് വിലക്കേർപ്പെടുത്തുന്നതിനുള്ള നിയമം കേന്ദ്ര വ്യോമയാന മന്ത്രാലയം കൊണ്ടുവരാനിരിക്കെയാണ് ഈ സംഭവം.