ജ്യോത്സ്യൻമാർ രോഗികളെ പരിശോധിക്കും..നക്ഷത്രം നോക്കി എല്ലാം പറയും..
ഇവരുടെ സേവനം ആവശ്യമുള്ള രോഗികള്‍ 5 രൂപ കൊടുത്ത് ഒപിഡിയില്‍ രജിസ്റ്റര്‍ ചെയ്യണം.
ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ അസ്‌ട്രോളജി ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്‌മെന്റുകള്‍(ഒപിഡി) ആരംഭിക്കാന്‍ ശിവ്‌രാജ്‌സിങ് ചൗഹാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സെപ്റ്റംബറില്‍ പദ്ധതി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ നീക്കം. ജ്യോത്സ്യര്‍, കൈനോട്ടക്കാര്‍,വാസ്തു ശാസ്ത്രജ്ഞര്‍ എന്നിവരുടെ സേവനം ആരോഗ്യരംഗത്ത് ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണിത്. ഇവരുടെ സേവനം ആവശ്യമുള്ള രോഗികള്‍ 5 രൂപ കൊടുത്ത് ഒപിഡിയില്‍ രജിസ്റ്റര്‍ ചെയ്യണം.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള മഹാരാശി പതഞ്ചലി സാന്‍സ്‌ക്രിത് സന്‍സ്ഥന്റെ(എംപിപിഎസ്) അംഗീകാരമുള്ള ജ്യോതിഷികളെയും കൈനോട്ടക്കാരെയും പ്രവചന, വാസ്തു ശാസ്ത്ര വിദഗ്ദ്ധരെയുമായിരിക്കും പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ആഴ്ചയില്‍ രണ്ടു ദിവസം മൂന്നോ നാലോ മണിക്കൂര്‍ ഇവര്‍ രോഗികളുടെ നക്ഷത്രം നോക്കി ആരോഗ്യാവസ്ഥകള്‍ വിശകലനം ചെയ്യും. ഈ രംഗത്തെ വിദഗ്ധരടങ്ങുന്ന ടീം ഇവരെ നയിക്കും.
ഈ രംഗത്തേക്ക് കടന്നു വരാനാഗ്രഹിക്കുന്നവര്‍ക്ക് ക്ലാസുകള്‍ നല്‍കാനും വിദഗ്ദ്ധ സംഘം ഉണ്ടാകും. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കു ലഭിക്കുന്ന സ്ഥാനമാണ് വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുക.