യുവാക്കൾ സർക്കാർ ജോലി അന്വേഷിച്ച് നടക്കേണ്ട, ഒരു പശുവിനെ വാങ്ങൂ, വിവാദ പ്രസ്താവനയുമായി ബിപ്ലബ്!
അഗർത്തല: വിവാദ പ്രസ്താവനയുമായി വീണ്ടും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ്. ഒരു വീട്ടില്‍ ഒരു പശുവുണ്ടെങ്കില്‍ പിന്നെയെന്തിനാണ് യുവാക്കള്‍ സര്‍ക്കാര്‍ ജോലിയുടെ പിന്നാലെ ഓടുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്. ഒരു ലിറ്റര്‍ പാല് വില്‍ക്കുന്നതിലൂടെ 50 രൂപ സമ്പാദിക്കാന്‍ കഴിയും. അതുവഴി ബിരുദധാരികള്‍ക്ക് പത്ത് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം രൂപ സമ്പാദിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് വെറ്റിനറി ഡേയുടെ ഭാഗമായി ത്രിപുര വെറ്റിനറി കൗണ്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്.
75000 രൂപ ബാങ്ക് വായ്പയും അല്‍പ്പം അധ്വാനവുമുണ്ടെങ്കില്‍ ഇവിടുത്തെ യുവാക്കള്‍ക്ക് മാസം 25000 രൂപ സമ്പാദിക്കാന്‍ കഴിയും. എന്നാല്‍, കഴിഞ്ഞ 25 വര്‍ഷമായി സംസ്ഥാനത്ത് വളർന്ന ഒരു സംസ്ക്കാരമാണ് ഇതിന് തടസ്സമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃഷി പോലുള്ള ജോലികൾ ചെയ്യാൻ ഇപ്പോൾ ബിരുദ്ധധാരികൾ തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായതിനുശേഷം നിരവധി വിവാദ പ്രസ്താവനകൾ നടത്തിയ വ്യക്തിയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ്. സംസ്ഥാനത്തെ യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കായി ഇവിടുത്തെ രാഷ്ട്രീയക്കാരുടെ പിന്നാലെ ഓടുകയാണ്. ഈ സമയത്ത് ഇവര്‍ ഒരു മുറുക്കാന്‍ കട തുടങ്ങിയിരുന്നെങ്കില്‍ അഞ്ച് ലക്ഷം രൂപ വീതം ഇവരുടെ അക്കൗണ്ടില്‍ കിടക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വൻ വിവാദത്തിന് വഴിവെച്ചിരുന്നു. നടിയും മോഡലുമായ ഡയന ഹൈഡനെ വിമര്‍ശിച്ചതിലൂടെയും സിവില്‍ എന്‍ജിനീയര്‍മാരാണ് സിവില്‍ സര്‍വീസിന് പോകേണ്ടതെന്നുമുള്ള പ്രസ്താവനകളിലൂടെയും കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിൽ അദ്ദേഹം നിറഞ്ഞു നിന്നിരുന്നു. യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ മോദി സര്‍ക്കാര്‍ മുദ്ര യോജന ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തി അന്തസോടെ ജീവിക്കാന്‍ തയ്യാറാകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.