ജയിക്കും മുന്‍പേ മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസില്‍ കടിപിടി! പൊടിപാറും
കര്‍ണാടക തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് ഇന്ന് കലാശകൊട്ട്. ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പ്. മാസങ്ങള്‍ നീണ്ട പ്രചാരണത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോട് ഇഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം കോണ്‍ഗ്രസിനാണ് മൂന്‍തൂക്കം കല്‍പ്പിക്കുന്നത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് നേതാക്കളുടെ ആത്മവിശ്വാസം ബിജെപി നേതാക്കളേക്കാള്‍ ഒരുപടി ഉയരത്തിലാണ്.
സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടിയാണ് കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കിയതെങ്കിലും കോണ്‍ഗ്രസ് വിജയിച്ചാല്‍ മുഖ്യമന്ത്രി പദത്തിനായി കടിപിടി ശക്തമാകുമെന്ന തെളിവുകളാണ് പ്രചാരത്തിന്‍റെ അവസാനഘട്ടത്തില്‍ പുറത്തുവന്നിരിക്കുന്നത്.

വാശിയേറിയ പോരാട്ടം
രാജ്യത്ത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പികളിൽ നിന്നെല്ലാം വ്യത്യസ്തമായി എക്‌സിറ്റ് പോളുകളിൽ ബിജെപിയുടെ പരാജയവും കോൺഗ്രസിന്റെ വിജയവും പ്രവചിക്കപ്പെട്ടത്. കർണ്ണാടകയിൽ തിരിച്ചടിയേറ്റാൽ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രതിഫലനമായി വിലയിരുത്തപ്പെടാമെന്നതിലാൽ എന്തുവില കൊടുത്തും വിജയം ഉറപ്പിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ബിജെപിയുടെ ഏകാധിപത്യത്വത്തിനെതിരെ എൻ.ഡി.എയിൽ ഇതിനകം വിമതസ്വരങ്ങളുയർത്തിയ പാർട്ടികളുടെ പ്രതിഷേധം ശക്തമാവാനും ഇതുപൊട്ടിത്തെറിയിലേക്ക് നീങ്ങാനും സാധ്യതയേറെയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. അതേസമയം കർണ്ണാടകയിൽ വിജയിച്ചാൽ നിരന്തര പരാജയങ്ങളെ തുടർന്ന് ആത്മവിശ്വാസം തകർന്ന കോൺഗ്രസിന് പുതുജീവനേകും.

ചോദ്യങ്ങള്‍ക്കുള്ള മറുപടി
കോൺഗ്രസിനെ ഒഴിവാക്കി മൂന്നാംമുന്നണി രൂപീകരിക്കാനുള്ള മമത ബാനർജ്ജിയുടെ അടക്കം ശ്രമങ്ങൾക്ക് തിരിച്ചടിയുമാകും. വരുന്ന ലോക്#സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന പ്രതീതി സൃഷ്ടിക്കാനായാൽ യു.പി.എയിലേക്ക് കൂടുതൽ കക്ഷികളെ കൊണ്ടുവരാനുമാകും. രാഹുൽ ഗാന്ധി അദ്ധ്യക്ഷ പദവി ഏറ്റെടുത്തതിന് ശേഷമുള്ള വിജയം രാഹുലിന്റെ നേതൃശേഷി സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയുമാകും.

223 മണ്ഡലങ്ങള്‍
223 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭരണമികവും ജനപ്രീതിയും പിന്‍പറ്റി രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമായിരുന്നു ബിജെപിയുടെ തുറപ്പുചീട്ട്. സര്‍വ്വേഫലങ്ങള്‍ പ്രതികൂലമാണെങ്കിലും ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ഇതിനിടെ കോണ്‍ഗ്രസ് ജയിച്ചാല്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള കടിപിടി ശക്തമാകുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ആരാകും മുഖ്യമന്ത്രി
കോണ്‍ഗ്രസ് സിദ്ധരാമയ്യയേയും ബിജെപി യെദ്യൂരപ്പേയയും ഉയര്‍ത്തിക്കാണിച്ചാണ് പ്രചാരണം തുടങ്ങിയത്. ഇതിനിടെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനും സിദ്ധരാമയ്യക്കും ഷോക്ക് ട്രീറ്റ്മെന്‍റായി മാറിയിരിക്കുന്നത്. തൃത്താലഹള്ളിയില്‍ സ്ഥാനാര്‍ത്ഥിയായ കിമ്മന രത്നാകറിന് വേണ്ടി പ്രചാരണത്തിനിറങ്ങിയപ്പോള്‍ എന്തുകൊണ്ട് തനിക്ക് കര്‍ണാടക മുഖ്യമന്ത്രി ആയിക്കൂടെന്നായിരുന്നു ശിവകുമാറിന്‍റെ ചോദ്യം. താന്‍ മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രത്നകറിന് വേണ്ടി നിങ്ങള്‍ വോട്ട് ചെയ്യണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു. അതേസമയം മറ്റൊരു റാലിയില്‍ പങ്കെടുക്കവേ മാധ്യമ പ്രവര്‍ത്തകര്‍ പ്രസ്താവനയെ കുറിച്ച് ചോദിച്ചെങ്കിലും ശിവകുമാര്‍ മൗനം പാലിക്കുകയായിരുന്നു.












Click it and Unblock the Notifications