തത്കാല്‍ പാസ്പോർട്ട് ഇനിയെളുപ്പം ലഭിക്കും: പാന്‍ കാര്‍ഡ് നിര്‍ബന്ധമില്ല, ആധാറും മറ്റൊരു രേഖയും!
തിരുവനന്തപുരം: പാസ്പോര്‍ട്ട് നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ. തത്കാല്‍ പാസ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡിന് പുറമേ എന്തെങ്കിലും രണ്ട് തിരിച്ചറിയല്‍ രേഖ മതിയെന്നാണ് പുതിയ നിയമം നിഷ്കര്‍ഷിക്കുന്നത്. പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവ ഇല്ലാത്തതിനാൽ നേരത്തെ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പാസ്പോർട്ടിന് അപേക്ഷിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ പുതിയ പരിഷ്കാരത്തോടെ പാസ്പോർട്ട് എളുപ്പത്തിൽ സ്വന്തമാക്കാന്‍ കഴിയും.
18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആധാര്‍ കാര്‍ഡിന് പുറമേ റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, മറ്റെന്തെങ്കിലും തിരിച്ചറിയൽ രേഖകള്‍ എന്നിവ സമർപ്പിച്ചാല്‍ മതിയാകും. ആധാര്‍ കാര്‍ഡ് ഉടമകളല്ലാത്തവര്‍ അപേക്ഷിച്ചതിന്റെ പകര്‍പ്പ് സമര്‍പ്പിച്ചാല്‍ മതിയെന്നും നിയമത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ നിയമപ്രകാരം ആധാര്‍ കാര്‍ഡ് മാത്രമാണ് തത്കാല്‍ പാസ്പോര്‍ട്ടിന് നിര്‍ബന്ധമായിട്ടുള്ളത്. നേരത്തെ പാസ്പോർട്ടിന് അപേക്ഷിക്കുന്നതിന് വോട്ടർ ഐഡിയ്ക്ക് പുറമേ പാൻ കാര്‍ഡും നിർബന്ധമായിരുന്നു.
പാസ്പോർട്ടിന്ററെ നിറം മാറ്റിയതിന് പിന്നാലെയാണ് കുട്ടികള്‍ക്കുള്ള പാസ്പോര്‍ട്ട് സൗജന്യമായി ലഭ്യമാക്കുന്നതിന് പുറമേ മുതിര്‍ന്ന പൗരന്മാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള ആലോചനകള്‍ വിദേശകാര്യമന്ത്രാലയം നടത്തുന്നത്. എട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പാസ്പോര്‍ട്ട് അപേക്ഷാ ഫീസില്‍ പത്ത് ശതമാനം ഇളവ് നല്‍കാന്‍ വിദേശകാര്യ മന്ത്രാലയം തീരൂമാനിച്ചതായി സുഷമാ സ്വരാജാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. രാജ്യത്ത് പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സര്‍വീസ് കേന്ദ്രം ആരംഭിക്കുമെന്നും സര്‍ക്കാര്‍ ഇതോടൊപ്പം വ്യക്തമാക്കിയിരുന്നു.