ജയ് ശ്രീറാം വിളിക്കുന്നത് ആളുകളെ തല്ലിച്ചതയ്ക്കുന്നതിന് വേണ്ടി, രൂക്ഷ വിമർശനവുമായി അമർത്യ സെൻ!
കൊല്‍ക്കത്ത: കേരളത്തില്‍ ശരണം വിളി പോലെ പശ്ചിമ ബംഗാളില്‍ ജയ് ശ്രീറാം വിളികള്‍ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. മമത സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്കെതിരെയാണ് എന്ന് വരുത്തിത്തീര്‍ക്കാനുളള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നാളുകളായി നടന്ന് വരുന്നതായി ആരോപണമുണ്ട്. മമതയ്‌ക്കെതിരെ ബിജെപി ഉപയോഗിക്കുന്ന പ്രധാന ആയുധമാണ് ജയ് ശ്രീ റാം മുദ്രാവാക്യങ്ങള്‍. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നോബല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ രണ്ട് സീറ്റിലും വിജയിച്ച് ബിജെപി, കോൺഗ്രസിനെ ചതിച്ച് എംഎൽഎമാർ!
ബംഗാളി സംസ്‌ക്കാരവുമായി ജയ് ശ്രീറാം വിളികള്‍ക്ക് ഒരു ബന്ധവും ഇല്ലെന്ന് അമര്‍ത്യ സെന്‍ പറഞ്ഞു. ഇപ്പോള്‍ ജയ് ശ്രീറാം വിളിക്കുന്നത് ആളുകളെ തല്ലിച്ചതയ്ക്കുന്നതിന് വേണ്ടിയാണ്. ഇതിന് മുന്‍പ് ബംഗാളില്‍ ഇത്തരത്തില്‍ ജയ് ശ്രീറാം വിളികള്‍ താന്‍ കേട്ടിട്ടില്ല എന്നും അമര്‍ത്യ സെന്‍ വ്യക്തമാക്കി.
രാമനവമിയെ കുറി്ച്ച് താന്‍ കേട്ടിട്ടില്ല. ഇതിന് മുന്‍പ് ബംഗാളില്‍ രാമനവമി ആഘോഷിച്ച് കണ്ടിട്ടുമില്ല. എന്നാല്‍ ഇപ്പോഴതിന് പ്രധാന്യം ലഭിച്ചിരിക്കുന്നു. നാല് വയസ്സുളള പേരക്കുട്ടിയുടെ ഇഷ്ട ദേവത ദുര്‍ഗയാണ്. രാമനവമിയുമായി ദുര്‍ഗയുടെ പ്രധാന്യത്തെ കൂട്ടിക്കെട്ടാന്‍ സാധിക്കില്ലെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.
ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ ഭീതിയില്‍ കഴിയുകയാണ് എന്നത് വളരെ ഗുരുതരമായ വിഷയം ആണെന്നും അമര്‍ത്യ സെന്‍ കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്ത ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമര്‍ത്യ സെന്‍. അമര്‍ത്യ സെന്നിനെതിരെ ബിജെപി നേതാക്കള്‍ രംഗത്ത് എത്തി. അമര്‍ത്യ സെന്നിന് ബംഗാളിനെ കുറിച്ച് അറിയില്ലെന്നും ജയ് ശ്രീറാം എല്ലായിടത്തും ചൊല്ലുന്നതാണെന്നും ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രതികരിച്ചു. അമര്‍ത്യാ സെന്നിന് പ്രായത്തിന്റെ പ്രശ്‌നമാണ് എന്നാണ് ബാബുല്‍ സുപ്രിയോയുടെ പ്രതികരണം.