ഇനി ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് യാത്ര എളുപ്പം; പുതിയ വന്ദേഭാരത് വരുന്നു, അടുത്ത മാസം മുതൽ!
ബെംഗളൂരു: യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മംഗളൂരു-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ഈ വർഷം ജൂണിൽ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണയാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന ഈ സുപ്രധാന റൂട്ടിലെ സർവീസിന്റെ തീയതി, സമയവിവരങ്ങൾ, ടിക്കറ്റ് നിരക്കുകൾ എന്നിവ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സോമണ്ണ ഇത് വ്യക്തമാക്കിയത്. മംഗളൂരു-ബെംഗളൂരു പാതയിലെ വൈദ്യുതീകരണ ജോലികൾ പൂർത്തിയായെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. വന്ദേ ഭാരത് സർവീസിന് ഇത് നിർണായകമായ അത്യാവശ്യമായിരുന്നു. ഇതോടെ ഇനി ശേഷിക്കുന്നത് മറ്റ് അന്തിമ നടപടിക്രമങ്ങൾ മാത്രമാണ്.

'അടുത്ത മാസം പ്രധാനമന്ത്രി ഏതാനും വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. അതിലൊന്നാണ് മംഗളൂരു-ബെംഗളൂരു വന്ദേ ഭാരത്' എന്നാണ് സോമണ്ണ പറഞ്ഞത്. മാത്രമല്ല ഇത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വിപുലമായ റെയിൽവേ വികസനത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്‌തു. അന്തിമ വിവരങ്ങൾക്കായി യാത്രക്കാർ കാത്തിരിക്കുകയാണ്.
പുതിയ ട്രെയിനിന്റെ സമയവിവരങ്ങൾ ഇന്ത്യൻ റെയിൽവേ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കൃത്യമായ പുറപ്പെടൽ, എത്തിച്ചേരൽ സമയങ്ങളോ യാത്രാ ദൈർഘ്യമോ ഇപ്പോൾ ലഭ്യമല്ല. സമയവിവരങ്ങൾ പുറത്തുവരുമ്പോൾ, രണ്ട് നഗരങ്ങൾക്കിടയിൽ വേഗതയേറിയ പകൽ യാത്രാ സൗകര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സർവീസിന്റെ കൂടുതൽ വിവരങ്ങൾ വരാത്തതിനാൽ തന്നെ ടിക്കറ്റ് നിരക്കുകളും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മറ്റ് വന്ദേ ഭാരത് റൂട്ടുകളിലേത് പോലെ, ചെയർ കാർ, എക്‌സിക്യൂട്ടീവ് ചെയർ കാർ എന്നിവയ്ക്ക് വ്യത്യസ്‌ത നിരക്കുകൾ പ്രതീക്ഷിക്കുന്നു. കൃത്യമായ തുകകൾക്കായി റെയിൽവേയുടെ അറിയിപ്പ് കാത്തിരിക്കേണ്ടതുണ്ട്.
പുതിയ സർവീസുകൾക്കൊപ്പം മംഗളൂരു ജംഗ്ഷൻ സ്‌റ്റേഷനിൽ നവീകരണവും പുരോഗമിക്കുന്നു. 38 കോടി രൂപ ചെലവിൽ നടക്കുന്ന ഈ ജോലികൾ ഒക്ടോബറോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു. യാർഡിൽ 40 കോടി രൂപ മുടക്കി ഒരു അധിക ചരക്ക് പാതയും നിർമ്മിക്കും. മംഗളൂരു ജംഗ്ഷൻ യാർഡ് വികസനം 2027 മാർച്ചോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.
ഇതിനായുള്ള ഭൂമി ഏറ്റെടുത്ത് കഴിഞ്ഞു, ഇത് കൂടുതൽ ട്രെയിനുകൾ കൈകാര്യം ചെയ്യാൻ സഹായിക്കും. മംഗളൂരു സെൻട്രൽ സ്‌റ്റേഷന്റെ പുനർവികസനത്തിനായി മാസ്‌റ്റർ പ്ലാനും തയ്യാറാക്കുകയാണ്.
ഈ മേഖലയിൽ മറ്റ് റെയിൽവേ പദ്ധതികളും പുരോഗമിക്കുന്നു. ശിവമോഗ്ഗ-ശൃംഗേരി-മംഗളൂരു റൂട്ടിലെ 332 കിലോമീറ്റർ പുതിയ ലൈനിന് 3,300 കോടി രൂപ ചെലവ് വരും.
ഹാസൻ-മംഗളൂരു മേഖലയിലെ 247 കിലോമീറ്റർ പാത ഇരട്ടിപ്പിക്കുന്നതിന് 8,300 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്, സർവേയും നടക്കുന്നുണ്ട്. ഷൊർണൂർ-മംഗളൂരു പാതയിലെ വേഗത വർധിപ്പിക്കുന്നതിനുള്ള പഠനങ്ങളും നടക്കുന്നു. 306 കിലോമീറ്റർ ദൂരത്തിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കുന്നതാണ് ലക്ഷ്യം. ഇതിനായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുകയാണ്.














Click it and Unblock the Notifications