മണിപ്പൂരിൽ പിന്തുണയ്ക്കാൻ തയ്യാറെന്ന് എൻപിപി; മനസ് തുറക്കാതെ ബിജെപി
ഇംഫാൽ; മണിപ്പൂരിൽ സർക്കാർ രൂപീകരണ ചർച്ചകൾ ബി ജെ പി ക്യാമ്പിൽ പുരോഗമിക്കുന്നതിനിടെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് നാഷ്ണൽസ് പീപ്പിൾ പാർട്ടി. ബി ജെ പി സർക്കാരിന്റെ ഭാഗമാകാൻ തങ്ങൾ തയ്യാറാണെന്ന് എൻ പി പി തലവൻ കോൺറാഡ് കെ സാങ്മ പറഞ്ഞു. ഇത്തവണ ബി ജെ പിയുമായി സഖ്യത്തിലായിരുന്നില്ല എൻ പി പി മത്സരിച്ചത്. അതേസമയം ബി ജെ പി തനിച്ച് സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ പി പി പിന്തുണയോടെയായിരുന്നു ബി ജെ പി സർക്കാർ രൂപീകരിച്ചത്. എന്നാൽ എൻ പി പി ഇക്കുറി തനിച്ച് പോരാടുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് അനുസരിച്ച് ആർക്ക് പിന്തുണ എന്ന കാര്യം വ്യക്തമാക്കുമെന്നായിരുന്നു പാർട്ടി നിലപാട്. നേരത്തേ സംസ്ഥാനത്ത് തൂക്ക് സഭയ്ക്കുള്ള സാധ്യതയായിരുന്നു കൽപ്പിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ ഇത്തവണ സംസ്ഥാനത്ത് നിർണായക ശക്തിയാകാൻ സാധിക്കുമെന്നും കൂടുതൽ സീറ്റുകൾ നേടി വിലപേശൽ ശക്തി കൂട്ടാമെന്നുമായിരുന്നു എൻ പി പിയുടെ കണക്ക് കൂട്ടൽ.
എന്നാൽ പ്രതീക്ഷകളെല്ലാം അട്ടിമറിച്ച് കൊണ്ടായിരുന്നു ഇത്തവണ സംസ്ഥാനത്ത് ബി ജെ പിക്ക് അധികാര തുടർച്ച ലഭിച്ചത്. തനിച്ച് മത്സരിച്ച ബി ജെ പി 60 അംഗ നിയമസഭയിൽ 32 സീറ്റ് നേടി. എൻ പി പിക്ക് 11 സീറ്റുകൾ ലഭിച്ചിരുന്നു. നിലവിൽ എൻപിപി വടക്കുകിഴക്കൻ ജനാധിപത്യ സഖ്യത്തിന്റെ (എൻഇഡിഎ) ഭാഗമാണ്. മണിപ്പൂരിൽ സർക്കാർ രൂപീകരണത്തിന് ബിജെപി ഞങ്ങളെ ക്ഷണിച്ചാൽ സന്തോഷം. എന്നാൽ അത്തരമൊരു ക്ഷണം ലഭിച്ചില്ലേങ്കിൽ തുടർ നടപടികൾ ചർച്ച ചെയ്ത് തിരുമാനിക്കും, കോൺറാഡ് സാങ്മ പറഞ്ഞു. അതേസമയം എൻ പി പിയെ സഖ്യത്തിലെടുക്കുന്നതിനോട് മുൻ മുഖ്യമന്ത്രി കൂടിയായ ബിരേൻ സിംഗിന് താത്പര്യമില്ല.
Recommended Video
തിരഞ്ഞെടുപ്പിന് മുൻപ് ബി ജെ പിക്കെതിരെ എൻ പി പി രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സഖ്യത്തിൽ ഒരുപാട് അവഗണനകൾ നേരിടേണ്ടി വന്നു എന്നായിരുന്നു സാങ്മ പറഞ്ഞത്. മാത്രമല്ല നേരത്തേ 2020 ൽ എൻ പി പി എം എൽ എമാർ ബി ജെ പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. പിന്നീട് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെയായിരുന്നു എൻ പി പി എൻ ഡി എ സഖ്യത്തിൽ തിരിച്ചെത്തിയത്.












Click it and Unblock the Notifications