സൂര്യന്‍ കിഴക്ക് ഉദിക്കുന്നിടത്തോളം കാലം ഞങ്ങള്‍ സത്യം വിളിച്ച് പറയും; അമിത് ഷായ്ക്കെതിരെ ഒവൈസി
ദില്ലി: ദേശീയ ജനസംഖ്യ പട്ടിക പുതുക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം എംപി അസാദുദ്ദീന്‍ ഒവൈസി. എന്‍പിആര്‍ എന്‍സിയിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്ന് ഒവൈസി ആരോപിച്ചു.
1955 ലെ പൗരത്വ നിയമപ്രകാറമാണ് അവർ എൻപിആർ നടപ്പാക്കുന്നത്. അതിന് അപ്പോള്‍ എൻആർസിയുമായി ബന്ധമില്ലേ? ആഭ്യന്തരമന്ത്രി എന്തിനാണ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത്? പാർലമെന്റിൽ തന്‍റെ പേരെടുത്ത് പറഞ്ഞ് കൊണ്ടാണ് എൻആർസി രാജ്യത്തുടനീളം നടപ്പാക്കും എന്ന് അമിത് ഷാ പറഞ്ഞത്. അമിത് ഷാ സാഹബ്, സൂര്യൻ കിഴക്ക് നിന്ന് ഉദിക്കുന്നിടത്തോളം കാലം ഞങ്ങൾ സത്യം പറയുന്നത് തുടരുക തന്നെ ചെയ്യും. എൻആർസി എന്‍പിആറിലേക്കുള്ള ആദ്യ പടിയാണ്. 2020 ഏപ്രിലിൽ എൻപിആറിന്‍റെ പട്ടിക തയ്യാറാക്കുമ്പോള്‍ ഉദ്യോഗസ്ഥർ രേഖകൾ ചോദിക്കും. അതിന്‍റെ അന്തിമ പട്ടിക എൻആർസി ആയിരിക്കും, ഒവൈസി പറഞ്ഞു.
അതേസമയം ഒവൈസിക്ക് മറുപടിയുമായി അമിത് ഷാ രംഗത്തെത്തി. ഒവൈസിയുടെ നിലപാടില്‍ തനിക്ക് ആശ്ചര്യമൊന്നുമില്ല. സൂര്യന്‍ കിഴക്ക് ഉദിക്കുമെന്ന് നമ്മള്‍ പറഞ്ഞാല്‍ സൂര്യന്‍ പടിഞ്ഞാറാണ് ഉദിക്കുകയെന്നാവും ഒവൈസി പറഞ്ഞു. എന്‍ആര്‍സിക്ക് എന്‍പിആറുമായി യാതൊരു ബന്ധവുമില്ലെന്നും അമിത് ഷാ പറഞ്ഞു.
ഇന്നലെയാണ് ദേശീയ ജനസംഖ്യ പട്ടിക പുതുക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഏപ്രിൽ- സെപ്റ്റംബർ കാലയളവിൽ 2021 സെൻസസിനൊപ്പമാകും വിവരശേഖരണം.എൻആർസി നടപ്പാക്കിയ അസം ഒഴികെ, രാജ്യത്ത് എല്ലായിടത്തും എൻപിആർ വിവരശേഖരണമുണ്ടാകും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പദ്ധതിയുമായി സഹകരിക്കണമെന്ന് അമിത് ഷാ അഭ്യര്‍ത്ഥിച്ചിരുന്നു.