പൗരത്വ രജിസ്റ്റര്‍ അവിടെ നിൽക്കട്ടെ, പൗരത്വ നിയമത്തെക്കുറിച്ച് പറയൂ, രണ്ടും രണ്ടെന്ന് അമിത് ഷാ!
ദില്ലി: ദേശീയ പൗരത്വ രജിസ്റ്റര്‍ ഇതുവരെ സര്‍ക്കാരിന്റെ അജണ്ടയില്‍ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മാത്രമാണെന്നും അമിത് ഷാ. എന്‍ആര്‍സി ഇപ്പോഴില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്‍ആര്‍സിയെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നാണ് താനും പറയുന്നത് എന്നും അമിത് ഷാ പറഞ്ഞു.
എന്‍ആര്‍സിക്കുളള നീക്കം തല്‍ക്കാലത്തേക്ക് മരവിപ്പിക്കുകയാണോ എന്ന ചോദ്യത്തിന് താന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പ്രതികരിച്ചത്. ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമമാണ് കൊണ്ട് വന്നിരിക്കുന്നത്, അതിനാല്‍ ആ വിഷയം ചര്‍ച്ച ചെയ്യൂ എന്നാണ് താന്‍ പറയുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും രണ്ടാണ്. പൗരത്വ ഭേദഗതി നിയമത്തില്‍ ഒരിടത്തും എന്‍ആര്‍സിയെക്കുറിച്ച് പറയുന്നില്ല. പലരും പറയുന്നത് കേട്ട് തീരുമാനമെടുക്കാതെ പാര്‍ലമെന്റ് പാസ്സാക്കിയ നിയമം വായിച്ച് നോക്കാനും അമിത് ഷാ ആവശ്യപ്പെട്ടു. പച്ചക്കളളമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പാവപ്പെട്ടവന് പൗരത്വം നഷ്ടപ്പെടും എന്നാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും ദിവസവും പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങനെ പറയുന്ന ഒരു ഭാഗം പൗരത്വ നിയമത്തില്‍ കാട്ടിത്തരാന്‍ അവരെ താന്‍ വെല്ലുവിളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
Recommended Video
പൗരത്വ നിയമത്തെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ സര്‍ക്കാര്‍ പരിപാടി തയ്യാറാക്കിയിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ക്ക് ആയുസ്സ് കുറവായിരിക്കും. ഓരോ വീട്ടിലും ചെന്ന് ഇതൊക്കെ നുണയാണെന്ന് തങ്ങള്‍ പറയും. പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ജനം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമ സംഭവങ്ങള്‍ ഇല്ലാത്തതെന്നും കലാപങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് തങ്ങള്‍ക്കറിയാമെന്നും അമിത് ഷാ വ്യക്തമാക്കി.